സുരേഷ് ഗോപി മാത്രമല്ല, സച്ചിനും യെച്ചൂരിയും മന്‍മോഹന്‍ സിംഗ് വരെ രാജ്യസഭയാണ്..
തിരഞ്ഞെടുപ്പിനെ മത്സരിക്കാതെ രാജ്യസഭയിലെത്തിയ സുരേഷ് ഗോപിയോടുള്ള പുച്ഛമാണ് സോഷ്യല്‍ മീഡിയ നിറയെ. നരേന്ദ്ര മോദിക്ക് അടിമപ്പണി ചെയ്ത് കിട്ടിയ സ്ഥാനം എന്ന് വരെ ചിലര്‍ പറയുന്നു. അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ മത്സരത്തിന് നില്‍ക്കാതെ, മോദിയെ ചാക്കിട്ട് രാജ്യസഭ സീറ്റ് ഒപ്പിച്ചു എന്ന് കളിയാക്കുന്നവരും കുറവല്ല.
ഇത്രയ്ക്ക് മോശം പരിപാടിയാണോ ഒരു രാജ്യസഭാംഗം ആകുക എന്ന് വെച്ചാല്‍. അതോ രാജ്യസഭയിലെത്തുന്ന ആദ്യത്തെ ആളാണോ സുരേഷ് ഗോപി. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി വരെയായത് തിരഞ്ഞെടുപ്പ് ജയിച്ചിട്ടാണോ. സീതാറാം യെച്ചൂരി ഇപ്പോള്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നത് തിരഞ്ഞെടുപ്പ് ജയിച്ചിട്ടാണോ. സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ. ഇങ്ങെന പോകന്നു സോഷ്യൽ മീഡിയ ചർച്ചകൾ.
സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ കാര്യത്തില്‍ എടുത്തുപറയേണ്ട കാര്യം അദ്ദേഹം നോമിനേറ്റഡ് എം പിയാണ് എന്നതാണ്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല താന്‍ രാജ്യസഭയില്‍ എത്തിയതെന്ന് സുരേഷ് ഗോപി തന്നെ പറയുന്നു. കലാകാരന്മാര്‍ക്കുള്ള നോമിനേഷന്‍ വഴിയാണ് ഇത്.
മന്‍മോഹന്‍സിംഗ്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭ വഴിയാണ് പാര്‍ലമെന്റംഗമായത്. രണ്ട് തവണ പ്രധാനമന്ത്രിയായ അദ്ദേഹം മുന്‍പ് ധനകാര്യമന്ത്രിയുമായിട്ടുണ്ട്.
സീതാറാം യെച്ചൂരി
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടല്ല പാര്‍ലമെന്റില്‍ എത്തിയത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് തീപ്പൊരി നേതാവായ യെച്ചൂരി.
സച്ചിന്‍ തെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. എം പി എന്ന നിലയില്‍ സച്ചിന്‍ ഒരു പരാജയമാണ് എന്ന് കണക്കുകള്‍ പറയും.
രേഖ
നടി രേഖയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട് രാജ്യസഭയില്‍ എത്തിയ ആളാണ്. 2012 ലായിരുന്നു ഇതും.
ജയ ബച്ചന്‍
ഉത്തര്‍ പ്രദേശില്‍ നിന്നുമാണ് ജയ ബച്ചന്‍ രാജ്യസഭയിലെത്തിയത്. സമാജ് വാദി പാര്‍ട്ടിയാണ് ജയ ബച്ചനെ നോമിനേറ്റ് ചെയ്തത്.
സ്മൃതി ഇറാനി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും കേന്ദ്രമന്ത്രി ആയ നേതാവാണ് സ്മൃതി ഇറാനി. 2014 തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ഇറാനി പാര്‍ലമെന്റംഗമായിരുന്നു. ഗുജറാത്തില്‍ നിന്നും 2011 ലാണ് ഇറാനി രാജ്യസഭയിലെത്തിയത്.
അരുണ്‍ ജെയ്റ്റ്‌ലി
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രാജ്യസഭ വഴിയാണ് മന്ത്രിക്കസേരയിലെത്തിയത്. 2014 തിരഞ്ഞെടുപ്പില്‍ തോറ്റ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ജെയ്റ്റ്‌ലി.