79.7 % മാർക്കുണ്ട് പക്ഷേ സീറ്റില്ല.. ഫേസ്ബുക്കിൽ സംവരണ വിരുദ്ധത തിളച്ചുമറിയുന്നു, മാസ്സ് മറുപടികളും!
നാൽപ്പത്തി അയ്യായിരം ലൈക്കുകൾ. പതിനൊന്നായിരത്തി അഞ്ഞൂറിലധികം ഷെയറുകൾ. അയ്യായിരത്തോളം കമന്റുകൾ - പ്ലസ് ടു പാസായി നിൽക്കുന്ന ഒരു വിദ്യാര്‌ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കിട്ടിയ പ്രതികരണമാണ് ഇത്. ഇനിയുള്ള തലമുറക്ക് സംവരണത്തിന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക എന്ന് പറഞ്ഞാണ് ലിജോ ജോയ് എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. കാണാം വിശദമായി...
79.7 % മാർക്കുണ്ട് പക്ഷേ സീറ്റില്ല
5 അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ കിട്ടിയില്ല എന്നുകരുതി ജീവിക്കണ്ടേ ഞാൻ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാൻ പോകുവാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശരിയല്ല. അല്ലെങ്കിപിന്നെ കൂടെ പഠിച്ചവരൊക്കെ കോളജിൽ പോകുമ്പോ ഞാൻ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ? 79.7 % മാർക് +2നു മേടിച്ചിട്ടും അഡ്മിഷൻ കിട്ടാത്ത അവസ്ഥ - ഫേസ്ബുക്ക് പോസ്റ്റിൽ ലിജോ ജോയ് പറയുന്നു.
ജാതീയത, സംവരണ വിരുദ്ധത
അഡ്മിഷന് വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ഞാൻ ആ സത്യം മനസിലാക്കി. ഇവിടെ അഡ്മിഷന് ഉള്ള മാനദണ്ഡം മാർക്ക് മാത്രമല്ല. 50% മാർക്ക് ഉള്ള താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാർക്ക് എവിടെ വേണമെങ്കിലും അഡ്മിഷൻ കിട്ടും. അഡ്മിഷനുള്ള മറ്റൊരു മാനദണ്ഡം പൈസയാണ്. ഇത് രണ്ടും ഇല്ലാത്തതുകൊണ്ടാവാം എനിക്ക് ഈ അവസ്ഥ വന്നത്.
നിങ്ങളെന്നെ കർഷകനാക്കി
സാരമില്ല. ആരോടും ദേഷ്യമില്ല മണ്ണിന്റെ മണം ഞാൻ ആസ്വദിച്ച് തുടങ്ങുന്നു. പക്ഷെ ഒന്നോർക്കുക നിങ്ങളെന്നെ_കർഷകനാക്കി. ഇനിയുള്ള തലമുറക്ക് സംവരണത്തിന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക - ഇങ്ങനെയാണ് ലിജോ ജോയുടെ പോസ്റ്റ് അവസാനിക്കുന്നത്. ലിജോ ജോയ് പറയുന്ന ആശയത്തോട് യോജിച്ചും വിയോജിച്ചും ഇഷ്ടം പോലെ കമന്റുകളാണ് ഫേസ്ബുക്കിൽ പരക്കുന്നത്.
സംവരണമാണോ
കീഴ്ജാതിക്കാര്‍ അപഹരിച്ച് സ്വന്തമാക്കുന്ന വേവലാതിയെ പറ്റി എക്കാലത്തും ഇന്ത്യയെ പോലെ കേരളവും ആശങ്കപെട്ടിരുന്നൂ. ആശങ്കപെടാനുള്ള യുക്തിയും ഫ്രീഡവും മേലാളര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് ഒരു അൾട്രാ ഫ്രീക്കന്‍, പ്ളസ് ടു പാസ്സായ വെറും 79% മാര്‍ക്കുള്ള ചെക്കന്‍റെ സങ്കടം. അവന് അഡ്മിഷൻ കിട്ടാത്തതിന് കാരണം കീഴാളര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത റിസര്‍വേഷനാണ് പോലും. - പി ടി ജാഫർ എഴുതുന്നു.
വി ടി ബൽറാമിന്റെ മറുപടി
സോഷ്യൽ മീഡിയയിലെ പല വിധ ഉപദേശങ്ങൾക്കൊപ്പം ജനപ്രതിനിധിയായ വി ടി ബൽറാമും കൊടുക്കു ലിജോ ജോയ്ക്ക് ഒരു മറുപടി. അതിങ്ങനെ - പൊന്ന് അനുജാ, സാമ്പത്തിക സംവരണ വാദികൾ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റിൽ. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീർണ്ണതകൾ അതിന്റേതായ ആഴത്തിൽ മനസ്സിലാക്കാൻ ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല.
ചില കാര്യങ്ങൾ മനസ്സിലാക്കുക.
ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരിൽ സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തിൽ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാർക്ക് മാത്രം നോക്കിയാണ് അഡ്‌മിഷൻ നടത്തപ്പെടുന്നത്. ആ കൂട്ടത്തിൽ താങ്കൾക്ക് ഉൾപ്പെടാൻ കഴിയാതെ പോയത് താരതമ്യേന മാർക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണ്.
താങ്കളുടെ മാത്രം കാര്യമല്ല, പൊതുസ്വഭാവമാണ്
ഇത് മനസ്സിലാക്കാൻ താങ്കളടക്കം പലർക്കും സാധിക്കുന്നില്ല. കാരണം നമുക്ക് മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവർക്ക് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവേ ഏതൊരാൾക്കും താത്പര്യം. ഇത് താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.
കൃഷി ചെയ്യാനെങ്കിലും പറ്റുന്നുണ്ടല്ലോ
"കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാൻ" താങ്കൾക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യിൽ കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ താങ്കളുടെ മുന്നിലുള്ള ആ ചോയ്സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് താങ്കൾ പറഞ്ഞ "താഴ്‌ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക്" ഇല്ല. സഹപാഠികൾക്കിടയിൽ ഒന്ന് അന്വേഷിച്ചാൽ മനസ്സിലാവും.
സംവരണമില്ലാതായാൽ എങ്ങനെ
ഇങ്ങനെ അവർക്കുള്ള പലതരം പരിമിതികളേയും മുന്നിൽക്കണ്ട് അവർക്ക് നൽകുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നൽകിയില്ലെങ്കിൽ നിങ്ങളേപ്പോലെ എല്ലാം ഉള്ളവർ മാത്രം വീണ്ടും വീണ്ടും അവസരങ്ങൾ കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവം. സംവരണം നൽകിയിട്ടും പല സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പോലും കഴിയേണ്ടതുണ്ട്. കൃഷി അങ്ങനെ ഒരു മോശം ചോയ്സ് അല്ല, നിരാശാബാധിതർ മാത്രം ചെയ്യേണ്ട ഒന്നല്ല. അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കർഷകനെ നാടിന് കിട്ടട്ടെ. - വി ടി ബൽറാം പറയുന്നു.