കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിലെ കുഞ്ഞുമക്കളുടെ അന്തകൻ: എന്താണ് ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫലൈറ്റിസ്? വായിക്കൂ!!

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ദിവസം ഗോരഖ്പൂരിൽ അനേകം കുട്ടികൾ മരിച്ചത് വൻ വാർത്തയായിരുന്നു. ഓക്സിജന്റെ അപര്യാപ്തതയാണോ, വെന്റിലേറ്ററിന്റെ അഭാവമാണോ അതോ ആ കുട്ടികളെ ബാധിച്ച ഗുരുതരമായ രോഗമാണോ മരണകാരണം എന്ന് ചർച്ചകൾ നടക്കുകയാണ്. ജാപ്പനീസ് എൻസെഫലൈറ്റിസ് എന്ന ഗുരുതരമായ മസ്തിഷ്ക ജ്വരമാണ് അധികം പേരെയും ബാധിച്ചിരുന്നത് എന്നറിയുന്നു.

<strong>പശുക്കൾക്ക് പോലും ആംബുലൻസുള്ള ഉത്തർപ്രദേശിൽ കുഞ്ഞുങ്ങൾക്ക് ഓക്സിജനില്ല.. ഇതോ ആഭാസം? യോഗിയെയും സംഘികളെയും വലിച്ചുകീറി സോഷ്യൽ മീഡിയ!!</strong>പശുക്കൾക്ക് പോലും ആംബുലൻസുള്ള ഉത്തർപ്രദേശിൽ കുഞ്ഞുങ്ങൾക്ക് ഓക്സിജനില്ല.. ഇതോ ആഭാസം? യോഗിയെയും സംഘികളെയും വലിച്ചുകീറി സോഷ്യൽ മീഡിയ!!

ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഇൻഫോക്ലിനിക്ക് JE എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജപ്പാൻ ജ്വരത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഇടുന്നത്. ഇൻഫോക്ലിനിക്കിലെ മറ്റ് ഉള്ളടക്കങ്ങളെ പോലെ തന്നെ ഇതും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഡോ മോഹൻദാസ് നായർ, ഡോ ജിതിൻ ടി ജോസഫ് എന്നിവർ തയ്യാറാക്കിയ കുറിപ്പ് ജപ്പാൻ ജ്വരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ..

എന്താണീ ജപ്പാൻ ജ്വരം

എന്താണീ ജപ്പാൻ ജ്വരം

എന്താണീ JE എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജപ്പാൻ ജ്വരം (Japanese Encephalitis)? 1871 ൽ ആദ്യമായി ജപ്പാനിൽ റിപ്പോർട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. 1956-ൽ ആണ് ഇന്ത്യയിൽ ആദ്യമായി (തമിഴ്നാട്ടിൽ) ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സർവ്വേ പ്രകാരം ഇന്ത്യയിൽ പരിസര ശുചിത്വത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളായ ഉത്തർപ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് JE ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്താണീ രോഗത്തിന് കാരണം?

എന്താണീ രോഗത്തിന് കാരണം?

ഒരു തരം വൈറസാണ് രോഗകാരണം. അടുത്ത കാലത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ഡെങ്കിപ്പനി പോലെ ഇവിടെയും വൈറസിനെ മനുഷ്യനിലെത്തിക്കുന്നത് കൊതുകും. ഡെങ്കിപ്പനി ഈഡിസ് കൊതുകു വഴിയാണെങ്കിൽ JE ക്യൂലെക്സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. ഈഡിസ് ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുമ്പോൾ ക്യൂലെക്സ് കൊതുകുകൾ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്.

പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകൾക്ക് വൈറസിനെ ലഭിക്കുന്നത്. ഈ കൊതുകുകൾ മനുഷ്യനെ കടിക്കുമ്പോൾ അവർക്ക് രോഗം വരുന്നു. എന്നാൽ മനുഷ്യനിൽ നിന്നും വേറൊരാൾക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ല (accidental host). വീട്ടിൽ കന്നുകാലികൾ ഉണ്ടെങ്കിൽ കൂടുതൽ കടി അവ ഏറ്റു വാങ്ങുന്നതിനാൽ മനുഷ്യർ കുറെയൊക്കെ രക്ഷപ്പെടാനും സാധ്യതയുണ്ട് (dampening host)

എന്താണ് രോഗലക്ഷണങ്ങൾ?

എന്താണ് രോഗലക്ഷണങ്ങൾ?

JE എന്ന രോഗം Acute Encephalitis Syndrome (AES) എന്ന പൊതു ലക്ഷണം കാണിക്കുന്ന രോഗങ്ങളിൽ ഒന്നാണ്. പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, ഛർദ്ദി, അപസ്മാരം, അസാധാരണമായ പെരുമാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. പൂർണ്ണമായും ബോധം നശിക്കുന്ന അവസ്ഥയും വന്നെത്താം. വൈറസ് ബാധ മൂലം തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും, തലയ്ക്കകത്ത് പ്രഷർ കൂടുകയും ചെയ്യുന്നതാണ് വിനയാകുന്നത്.

മൂന്നിലൊന്ന് ഭാഗം പേർ മരിക്കുന്നു

മൂന്നിലൊന്ന് ഭാഗം പേർ മരിക്കുന്നു

രോഗം ഏതാനും ദിവസങ്ങൾക്കുള്ളിൽ തനിയെ ശമിക്കും എങ്കിലും അതിനിടയിൽ തലച്ചോറിലുണ്ടാക്കുന്ന തകരാറനുസരിച്ചാണ് തുടർന്നുള്ള കാര്യങ്ങൾ. രോഗം ബാധിച്ചവരിൽ മൂന്നിലൊന്ന് ഭാഗം പേർ രോഗതീവ്രത മൂലം മരിച്ചു പോകുന്നു. മൂന്നിലൊന്നു ഭാഗം പേർ ഗുരുതരമായ വൈകല്യങ്ങളുമായി (അപസ്മാര രോഗം, ബുദ്ധി മാന്ദ്യം, കൈകാലുകൾക്കുള്ള ബലക്കുറവ്, ചലനവൈകല്യങ്ങൾ എന്നിങ്ങനെ) ശിഷ്ടജീവിതം കഷ്ടപ്പെട്ടു തള്ളി നീക്കേണ്ടി വരുന്നു. ബാക്കിയുള്ള മൂന്നിലൊന്നു ഭാഗം പേരാണ് പൂർണ്ണമായും സുഖം പ്രാപിക്കുകയോ, വളരെ ചെറിയ വൈകല്യങ്ങളോടെ രക്ഷപ്പെടുകയോ ചെയ്യുന്നത്.

എന്താണ് ചികിൽസ?

എന്താണ് ചികിൽസ?

തീവ്രപരിചരണം ആവശ്യമുള്ള രോഗമാണിത്. ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ലഭ്യമല്ല. തലച്ചോറിനകത്തെ നീർക്കെട്ടും പ്രഷറും കുറക്കുക, അപസ്മാരം നിയന്ത്രിക്കുക, ശ്വസനം, ഹൃദയ സ്പന്ദനം, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയിൽ നിലനിർത്തുക, ഞരമ്പു വഴിയോ, ട്യൂബു വഴിയോ ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഓക്സിജൻ, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്നത് ഇത്തരം ഘട്ടത്തിലാണ്. JE എന്ന രോഗത്തെ മറ്റ് തരം എൻസെഫലൈറ്റിസുകളിൽ നിന്നും വേർതിരിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ചിലതരം എൻസെഫലൈറ്റിസുകൾക്ക് (ഹെർപ്പിസ് എൻസെഫലൈറ്റിസ്, ആട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് എന്നിവ) കൃത്യമായ ചികിൽസ ഉണ്ട്.

തുടർ ചികിൽസയും വേണം

തുടർ ചികിൽസയും വേണം

രോഗം ഭേദമായാൽ വൈകല്യങ്ങൾ പരിമിതപ്പെടുത്തുന്നതിന് ഫിസിയോ തെറാപ്പി, ഓക്യുപേഷണൽ തെറാപ്പി എന്നിങ്ങനെയുള്ള തുടർ ചികിൽസയും വേണ്ടിവരും. അപസ്മാരം തടയാനുള്ള മരുന്നുകളും ദീർഘകാലം വേണ്ടി വന്നേക്കാം. എന്തുതന്നെയായാലും എത്രമാത്രം ഭേദമാകും എന്ന് പ്രവചിക്കുക അസാധ്യം. രോഗം വരാതെ നോക്കുന്നതിലുള്ള പ്രാധാന്യവും ഇതുതന്നെ.

എങ്ങനെ പ്രതിരോധിക്കാം ?

എങ്ങനെ പ്രതിരോധിക്കാം ?

പ്രധാനമായും മൂന്നു മാർഗ്ഗങ്ങളാണ് ഉള്ളത്. 1. ഓരോ രോഗിയെയും ആദ്യമേ തന്നെ കണ്ടെത്തുക. 2. രോഗകാരണമായ കൊതുകുകളെ നിയന്ത്രിക്കുക. 3. പ്രതിരോധകുത്തിവെപ്പ് നൽകുക. JE റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ആരോഗ്യ വകുപ്പ് എടുക്കുന്ന സത്വര നടപടികളിലൂടെ രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതെ തടയാൻ സാധിക്കും.

പ്രതിരോധ കുത്തിവെപ്പുകൾ നൽകണം

പ്രതിരോധ കുത്തിവെപ്പുകൾ നൽകണം

ഓരോ കേസുകളും കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും വേണം. രോഗ സാധ്യത ഉള്ള മേഖലയിൽ ഉണ്ടാവുന്ന ഓരോ മസ്തിഷ്കജ്വരങ്ങളും കൃത്യമായി കണ്ടെത്തണം. ജപ്പാൻ ജ്വര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് അധികാരികളെ അറിയിക്കണം. ഓരോ സ്ഥലത്തെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ഈ ചുമതല. കേസുകൾ കണ്ടെത്തുന്നത് മൂലം കൂടുതൽ പേർക്ക് രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താം. ഇത്തരത്തിൽ അസുഖ സാധ്യതയുള്ളവർക്കു ഒരുമിച്ചു പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും ചെയ്യാം.

അസുഖം പകരുന്ന വഴി

അസുഖം പകരുന്ന വഴി

ക്യൂലൈക്സ് വിഭാഗത്തിലെ കൊതുകുകളാണ് അസുഖം പരത്തുന്നതെന്നു പറഞ്ഞിരുന്നല്ലോ. പ്രധാനമായും ജലാശയങ്ങളിലും വയലുകളിലെ കെട്ടികിടക്കുന്ന വെള്ളത്തിലുമൊക്കെയാണ് ഈ കൊതുകുകൾ മുട്ടയിടുക. അതുകൊണ്ടു തന്നെ ലാർവകളെ കൊന്നൊടുക്കുക എന്നത് എളുപ്പമല്ല . കൂടാതെ പന്നി, പക്ഷികൾ എന്നീ ജീവികളിലും കൊതുകുകൾ കടിക്കുന്നത് മൂലം വൈറസ് ഉണ്ടാവും . അവയിൽ നിന്നും വീണ്ടും മറ്റു കൊതുകുകൾക്കും അതുവഴി മനുഷ്യർക്കും അസുഖം ലഭിക്കാം.

അപ്പോൾ എന്താണ് നമുക്ക് ചെയ്യാൻ പറ്റുക?

അപ്പോൾ എന്താണ് നമുക്ക് ചെയ്യാൻ പറ്റുക?

വീടും പരിസരവും വൃത്തിയായി പരിപാലിക്കുക. വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കണം. കൃത്യമായി മഴക്കാലത്തിനു മുന്നേ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. പന്നിയെ വളർത്തുന്നവർ ഇവയുടെ കൂടിനു ചുറ്റും ചെറിയ വലയടിക്കുക. അങ്ങനെ ചെയ്യുന്ന വഴി അവയെ കൊതുകുകടിയിൽ നിന്ന് സംരക്ഷിക്കാം, മനുഷ്യരിലേക്കുള്ള രോഗപ്പകർച്ച തടയാം.

മനുഷ്യരും ശ്രദ്ധിക്കണം

മനുഷ്യരും ശ്രദ്ധിക്കണം

മനുഷ്യന് കൊതുകുകടി കിട്ടാതിരിക്കാനായി എന്തൊക്കെ ചെയ്യും? - ശരീരം മുഴുവൻ മറക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. കൊതുകിനെ ഓടിക്കുന്ന തിരികളും മറ്റു റിപ്പല്ലന്റുകളും ഉപയോഗിക്കുക. വീടിന്റെ ജനാലകളും മറ്റും വല തറച്ചു സംരക്ഷിക്കുക. - ഇതൊക്കെയാണ് ചെയ്യേണ്ടത്.

പ്രതിരോധ കുത്തിവെപ്പ്

പ്രതിരോധ കുത്തിവെപ്പ്

രോഗം തടയാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗം പ്രതിരോധ കുത്തിവെപ്പാണ്. 2006 ൽ ആണ് ആദ്യമായി ഇന്ത്യയിൽ JE കുത്തിവെപ്പ് ഉപയോഗിക്കുന്നത്. അന്ന് ഉത്തർപ്രദേശിലെ രോഗ സാധ്യതയുള്ള ഏതാനും ജില്ലകളിലെ കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. ദേശിയ പ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം എല്ലവർക്കും കുത്തിവെപ്പ് എടുക്കേണ്ടതില്ല. ഇന്ത്യയിൽ നിലവിൽ 181 ജില്ലകളിൽ ഈ കുത്തിവെപ്പ് നൽകുന്നു. ടിഷ്യൂ കൾച്ചർ വാക്‌സിൻ ആണ് ഉപയോഗിക്കുന്നതു. സാധാരണയായി രണ്ടു കുത്തിവെപ്പുകളാണ് നൽകുക. 15 മാസം പ്രായമാകുമ്പോൾ ഒരു കുത്തിവെപ്പാണ് നൽകുന്നത്. നല്ല കുത്തിവെപ്പ് കവറേജ് ഉള്ള സ്ഥലങ്ങളിൽ 90ശതമാനത്തിൽ കൂടുതൽ രോഗം തടയാൻ ഈ മാർഗ്ഗം കൊണ്ടു മാത്രം സാധിക്കും.

കുത്തിവെപ്പ് കേരളത്തിൽ

കുത്തിവെപ്പ് കേരളത്തിൽ

കേരളത്തിൽ രോഗ സാധ്യത കൂടുതലുള്ള ജില്ലകളായ ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ 2007 മുതൽ JE ക്കെതിരായ കുത്തിവെപ്പ് നൽകി വരുന്നു. ഇത് കൂടാതെ അസുഖ സാധ്യത മേഖലയിലേക്ക് യാത്ര ചെയ്യുന്നവരും കുത്തിവെപ്പ് എടുക്കണം. 2 കുത്തിവെപ്പുകൾ 28 ദിവസമെങ്കിലും ഇടവിട്ട് എടുക്കണം. യാത്രക്ക് ഒരാഴ്ച്ചക്ക് മുന്നേ തന്നെ രണ്ടാം ഡോസ് നൽകണം. ഒപ്പം എവിടെയെങ്കിലും കേസുകൾ റിപ്പോർട്ട് ചെയ്‌താൽ അതിനു ചുറ്റുമുള്ള ആളുകൾക്കും കുത്തിവെപ്പ് നൽകാറുണ്ട്. ഗോരഖ്പൂരുകൾ ആവർത്തിക്കാതിരിക്കാൻ നമുക്കും കൂട്ടായി പ്രയത്നിക്കാം

ലേഖനം എഴുതിയത്: Dr. Mohandas Nair & Dr. Jithin T Joseph

English summary
What is Japanese Encephalitis? A deadly disease explained by Infoclinic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X