കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദര്‍ശവും ചാരായവും തമ്മില്‍ എന്താണു ബന്ധം?...2

  • By Staff
Google Oneindia Malayalam News

ഖജനാവ്, ഒഴിഞ്ഞ ചാരായക്കുപ്പിയാക്കിയ ഇടതുമുന്നണി ഒരു ഊരാക്കുടുക്കും ഉണ്ടാക്കിവച്ചിട്ടാണ് ഇറങ്ങിപ്പോയത്. മദ്യദുരന്തം മണിച്ചന്റെ രൂപത്തില്‍ നിരവധി ജീവനെടുത്തപ്പോള്‍ നില്‍ക്കക്കളളിയില്ലാതെയാണ് ഇടതുമുന്നണി കളളു കച്ചവടം സംഘങ്ങളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. സഹകരണസംഘങ്ങളോട് സി പി എമ്മിനുളള സ്നേഹം ശരിക്കറിയാവുന്നവര്‍ക്ക് ഈ തീരുമാനത്തിനു പിന്നിലെ കെണി എളുപ്പം മനസിലായി. പക്ഷേ നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും പൊതുവെ അംഗീരിക്കപ്പെട്ടതായിരുന്നു ഇടതുമുന്നണിയുടെ പതിനൊന്നാം മണിക്കൂറിലെ ഭരണ പരിഷ്കാരം. കാരണം അബ്കാരി കരാറുകാരെ കള്ള്കച്ചവടത്തില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുമെന്നതായിരുന്നു ജനങ്ങള്‍ ഈ തീരുമാനത്തില്‍ കണ്ട നേട്ടം.

കുമിഞ്ഞു കൂടിയ സമ്പത്തും അധികാരസ്ഥാപനങ്ങള്‍ക്കു വില നിശ്ചയിക്കാനുളള കരുത്തുമായി രാജപദവിയില്‍ വിലസിയ ചാരായമുതലാളിമാരെ മൂക്കു കയറിടണമെന്നത് സമൂഹത്തിന്റെ പൊതു ആവശ്യമായിരുന്നു. സഹകരണസംഘങ്ങള്‍ വഴി കളളു മാത്രം കച്ചവടം ചെയ്യുമ്പോള്‍ വ്യക്തികളുടെ പക്കല്‍ അമിതമായി സമ്പത്തു കുമിഞ്ഞു കൂടുകയില്ലെന്നും സെക്രട്ടേറിയറ്റിന്റെയും പാര്‍ട്ടി ഓഫീസുകളുടെയും യഥാര്‍ത്ഥ അവകാശികളായി അബ്കാരി മുതലാളിമാര്‍ രംഗത്തെത്തില്ലെന്നും ജനം ആശിച്ചു. തെളിവെടുപ്പിനു ശേഷം ആര്യാടന്‍ കമ്മിറ്റി കള്ള് സഹകരണസംഘങ്ങളെ അംഗീകരിക്കുകയും കൂടിചെയ്തപ്പോള്‍ ജനം വല്ലാതെ സ്വപ്നം കണ്ടു.

നീര കോര്‍പ്പറേഷനെ കളളു കച്ചവടം ഏല്‍പ്പിക്കണമെന്ന ശുപാര്‍ശയ്ക്കൊപ്പം നല്ലകളളിനു വിദേശത്തു വിപണി കണ്ടെത്താനും ആര്യാടന്‍ കമ്മിറ്റി കെപിസിസിപ്രസിഡന്റിനോടു ശുപാര്‍ശ ചെയ്തു. ശുപാര്‍ശ വായിച്ച ജനം ന്യൂയോര്‍ക്കിലെ സായിപ് നാടന്‍ കളളടിച്ച് നാലുകാലില്‍ പൂരപ്പാട്ടു പാടുന്നത് മനോരാജ്യം കണ്ടു. പക്ഷേ അതു വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു. ആര്യാടനെക്കാള്‍ വലുതാണ് ഉമ്മന്‍ചാണ്ടിയെന്ന് തിരിച്ചറിയാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. കള്ള്ഷാപ്പുകള്‍ വ്യക്തികളെ ഏല്പിക്കണമെന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം. ആഘോഷങ്ങളില്ലാതെ, ചാനല്‍കാമറകളുടെ വര്‍ണ്ണ പ്രളയമില്ലാതെ ഉമ്മന്‍ചാണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് കെപിസിസി അംഗീകരിച്ചു. പിന്തുണ പ്രഖ്യാപിച്ചു കൈപൊക്കാന്‍ വയലാര്‍രവിയും, ശരത്ചന്ദ്ര പ്രസാദും കെ. സുധാകരനുമുണ്ടായിരുന്നു. ഏതിര്‍ക്കാന്‍ കെ.പി. വിശ്വനാഥനും, വി.എം. സുധീരനും അങ്ങനെ മറ്റു ചിലരും.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക ഉറവിടം അബ്കാരികളായിരുന്നുവെന്ന ആരോപണത്തെ ശരിവയ്ക്കും വിധം ഷാപ്പുകള്‍ വീണ്ടും അബ്കാരികളുടെ കൈകളിലെത്താന്‍ പോകുകയാണ്.പക്ഷെ യുഡിഎഫ് ഘടകകക്ഷികളുടെ സമ്മതം കൂടിയുണ്ടെങ്കിലേ ഈ മദ്യനയം നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയൂ. ഇത് സര്‍ക്കാരിന്റെ തീരുമാനമായി വന്നാല്‍, കള്ളു ഷാപ്പെന്ന് ബോര്‍ഡും തൂക്കി മൂലവെട്ടിയും, ആനമയക്കിയും, യേശുദേവനും (അടിച്ചാല്‍ മൂന്നിന്റെയന്ന് മാത്രം കണ്ണു തുറപ്പിക്കുന്ന ചാരായമാണ് യേശുദേവന്‍) വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ വീണ്ടും വരുമെന്നുറപ്പിക്കാം.

ആരു നിരോധിച്ചാലും കുടിക്കുന്നവന്‍ കുടിക്കുമെന്നത് ചരിത്രസത്യമാകുന്നു. ബുദ്ധിയുളള ഭരണാധികാരികള്‍ ചെയ്യേണ്ടത് നല്ല മദ്യം വില കുറച്ചു നല്‍കാനാണ്. ഉത് പാദനചെച്ചലവിന്റെ 200 ശതമാനം നികുതി ചുമത്തി മദ്യത്തെ സമ്പന്നന്റെ പാനീയമാക്കുകയാണ് സര്‍ക്കാര്‍. മുപ്പതോ നാല്‍പതോ രൂപയ്ക്കു നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില ഇരുനൂറു രൂപയോളം. കുടിക്കുന്നവനെ പിഴിയാവുന്നതിന്റെ പരമാവധി പിഴിഞ്ഞ് കൊളളലാഭം കൊയ്യുന്ന സര്‍ക്കാരാണ് മദ്യദുരന്തങ്ങളിലെ ഒന്നാം പ്രതി. ഈ നികുതി കുറയ്ക്കുകയും സെക്കന്‍ഡ്സ് എന്നറിയപ്പെടുന്ന കളര്‍ ചാരായത്തിന്റെ വിപണനം തടയുകയും ചെയ്താല്‍ മദ്യദുരന്തം വെറും പഴംകഥയായി അവശേഷിക്കും. വീര്യം കൂടിയ മദ്യം കുറഞ്ഞ വിലയ്ക്ക് തേടിപ്പോകുന്നവന്റെ മനശാസ്ത്രം ചൂഷണം ചെയ്യാന്‍ മുതലാളിമാരെ അനുവദിക്കാതിരിക്കുക.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X