ലജ്ജ തോന്നുന്നില്ലേ... സദാചാര എസ്എഫ്‌ഐ ഈ പോക്ക് പോയാല്‍ മറ്റൊരു ഹനുമാന്‍ സേന...
ഡോ ആസാദ്
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ സദാചാരം പാലിക്കാന്‍ അക്രമം നടത്തുന്നത് എസ് എഫ് ഐയാണത്രെ. ലോ അക്കാദമിയില്‍ ബിജെപിക്കൊപ്പം സമരം നടത്തിയതുപോലും തെറ്റാണെന്നു ഇതര വിദ്യാര്‍ത്ഥി സംഘടനകളെ വിമര്‍ശിച്ച സംഘടനയാണ്. സംഘപരിവാരങ്ങളുടെ സദാചാര നിഷ്ഠകളും കുറ്റവിചാരണകളും അതേപടി ആവര്‍ത്തിക്കാന്‍ അവര്‍ക്കു ലജ്ജതോന്നുന്നില്ല.
ഫാസിസത്തിലേക്ക് നയിക്കുകയാണ്
പകല്‍വെളിച്ചത്തില്‍തന്നെ സംഘപരിവാര യുക്തികളിലേക്കു കൂടുമാറാമെന്ന് ധീരരാവുകയാണവര്‍.. അകം മതജീര്‍ണതകളുടെ കുപ്പക്കുഴിയും പുറം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പതാകപ്പുതപ്പും. അസ്സലാവുന്നുണ്ട് കാര്യങ്ങള്‍ വരാനിരിക്കുന്ന വലിയ വിപത്ത് ഇപ്പോള്‍ നമുക്കു കാണാം. വലതു ജീര്‍ണതകളിലേക്ക് വിപ്ലവ വിദ്യാര്‍ത്ഥി അവബോധങ്ങളെ എത്തിക്കുന്നവര്‍ ഫാസിസത്തിലേക്ക് നമ്മെ അതിവേഗം നയിക്കുകയാണ്.
എസ് എഫ് ഐ സദാചാര പൊലീസിന്റെ അക്രമം
യൂനിവേഴ്സിറ്റ് കോളേജില്‍ സൂര്യഗായത്രി, അസ്മിത കബീര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ സുഹൃത്തായ ജിജേഷിനുമാണ് സദാചാര പൊലീസിന്റെ അക്രമം നേരിടേണ്ടിവന്നത്. മൂന്നുപേരും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായാണ് വാര്‍ത്ത.
മറ്റൊരു ഹനുമാന്‍സേനയോ
എസ് എഫ് ഐക്കു നേതൃത്വമുണ്ടെങ്കില്‍, അതിനു ശരിയായ രാഷ്ട്രീയ നിലപാടും പ്രയോഗശേഷിയുമുണ്ടെങ്കില്‍ അതു ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭം ഇതാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും സദാചാരപൊലീസിങ്ങിനു പൊതുസമൂഹത്തോടു ക്ഷമാപണം നടത്തുകയും വേണം. ദുര്‍വ്യാഖ്യാനങ്ങളുടെയും കുപ്രചാരണങ്ങളുടെയും വഴിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മറ്റൊരു ഹനുമാന്‍സേന എന്നു വിചാരിക്കേണ്ടി വരും. അത്ര തന്നെ.
സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു
ഞങ്ങള് താടിയും വളർത്തും മുടിയും വളർത്തും പക്ഷെ ആണും പെണ്ണും അടുത്തിരുന്നാൽ ഞങ്ങളുടെ കയ്യിലെ ഫാസിസക്കോലു കൊണ്ട് തല്ലുകയും ചെയ്യും. സംഘപരിവാർ മനസ്സുകൾക്ക് ഇടം നൽകുന്നത് പരിശോധിക്കുകയും തിരുത്തപ്പെടുകയും വേണം. ഇപ്പൊ വരും സൈബർഗുണ്ടകൾ 'തെറിയഭിഷേകം നടത്താൻ . അതിനു രണ്ടു കൂട്ടരും ഒരുപോലെ - ഇങ്ങനെ പോകുന്നു ഡോ ആസാദിന്റെ പോസ്റ്റിലെ പ്രതികരണങ്ങള്‍.