കൊടിയ മര്‍ദ്ദനത്തില്‍ നിന്ന് ഒന്നാം നമ്പര്‍ കാറിലേയ്ക്ക്... ആരാണ് പിണറായി?
സിപിഎം എന്നാല്‍ പിണറായി വിജയന്‍ എന്നൊരു വികാരമായിരുന്നു കഴിഞ്ഞ ചില വര്‍ഷങ്ങളില്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതിന് ശേഷം സമൂഹത്തിന്റെ പൊതു ബോധം സൃഷ്ടിച്ചെടുത്ത തോന്നല്‍ മാത്രമായിരുന്നോ അത് എന്നത് ചരിത്രമാണ് തീരുമാനിയ്‌ക്കേണ്ടത്.
എന്തൊക്കെ ആയാലും കേരളത്തില്‍ സിപിഎമ്മിന്റെ അവസാന വാക്ക് പിണറായി വിജയന്റേത് തന്നെയാണെന്നൊരു വിശ്വാസം ഏവരും കാത്ത് സൂക്ഷിയ്ക്കുന്നു. ആ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയാണ്. അതും വിഎസ് അച്യുതാനന്ദന്‍ എന്ന സ്ഥാപക നേതാവ് അംഗമായ നിയമസഭയില്‍... വിവാദങ്ങള്‍ക്കും വികാരപ്രകടനങ്ങള്‍ക്കും ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പാണ്.
എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ കരുത്തുറ്റ ഭൂതവും വര്‍ത്തമാനവും തന്നെയാണ് പിണറായിക്ക് പറയാനുള്ളത്. കേരളത്തില്‍ യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരനായ പിണറായി... എംഎല്‍എ ആയിരിക്കുമ്പോള്‍ പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പിണറായി... മന്ത്രിയായി കേരളത്തെ അത്ഭുതപ്പെടുത്തിയ പിണറായി.....
ചെത്തുതൊഴിലാളിയുടെ മകന്‍
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരുവര്‍ഷം മുമ്പ് 1944 മാര്‍ച്ച് 21 ന് മുണ്ടയില്‍ കോരന്റേയും കല്യാണിയുടേയും ഏറ്റവും ഇളയ മകനായാണ് പിണറായി വിജയന്റെ ജനനം. പിതാവ് കോരന്‍ ചെത്ത് തൊഴിലാളിയായിരുന്നു.
പഠനകാലം
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യയോഗം ചേര്‍ന്ന പിണറായിയിലെ ശാരദാവിലാസം എല്‍പി സ്‌കൂളിലും പെരളശ്ശേരി ഹൈസ്‌കൂളിലും ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദം.
എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐയ്ക്കും മുമ്പ്
എസ്എഫ്‌ഐയുടെ ആദ്യകാല രൂപമായിരുന്ന കെഎസ് എഫിന്റേയും ഡിവൈഎഫ്‌ഐയുടെ ആദ്യരൂപമായ കെഎസ് വൈഎഫിന്റേയും കേരളത്തിലെ തന്നെ മികച്ച നേതാവായിരുന്നു പിണറായി വിജയന്‍.
പാര്‍ട്ടിയിലെ വളര്‍ച്ച
പടിപടിയായിട്ടായിരുന്നു പിണറായി വിജയന്റെ വളര്‍ച്ച. 1967 ല്‍ തലശ്ശേരി മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. അതിനും പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പിണറായി വിജയനെ തിരഞ്ഞെടുക്കുന്നത്.
കരുത്തുറ്റ പ്രകടനം
ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യതയോടെ ചെയ്യുന്ന പാര്‍ട്ടി സഖാവിന് പിന്നീട് വലിയ വളര്‍ച്ച തന്നെ ആയിരുന്നു. കണ്ണൂരിലെ ഏറ്റവും മികച്ച സംഘാടകന്‍ എന്ന ലേബലും പിണറായിയ്ക്ക് തന്നെ ആയിരുന്നു.
ചെറുപ്പത്തിലെ എംഎല്‍എ
1970 ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നാണ് പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 26 വയസ്സ് മാത്രം പ്രായമുള്ള പിണറായിക്ക് അന്ന് ലഭിച്ചത് 743 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു.
പോലീസിന്റെ കൊടിയമര്‍ദ്ദം
അടിയന്തരാവസ്ഥക്കാലത്ത് എംഎല്‍എ ആയിരുന്നു പിണറായി വിജയന്‍. പക്ഷേ അന്നത്തെ പോലീസിന് ആ പരിഗണന ഒന്നും ഉണ്ടായിരുന്നില്ല. പോലീസ് കസ്റ്റഡിയില്‍ വച്ച് കൊടിയ മര്‍ദ്ദനത്തിനാണ് പിണറായി വിജയന്‍ ഇരയായത്.
അഞ്ചാം തവണ
പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ ഇത് അഞ്ചാം തവണയാണ് പിണറായി വിജയിക്കുന്നത്. 1970 ലും 77 ലും 96 ലും കൂത്തുപറമ്പില്‍ നിന്ന് വിജയിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. 1990 ല്‍ പയ്യന്നൂരില്‍ നിന്നും ഇപ്പോള്‍ ധര്‍മടത്ത് നിന്നും വിജയിച്ചു.
കേരളം കണ്ട മന്ത്രി
കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രിമാരുടെ ഗണത്തിലാണ് പിണറായി വിജയനെ ചരിത്രം പരിഗണിയ്ക്കുന്നത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയ്ക്ക് അല്‍പമെങ്കിലും ആശ്വാസമേകിയത് 1996 മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴാണ്.
സംസ്ഥാന സെക്രട്ടറി
1998 ല്‍ വൈദ്യതി മന്ത്രി ആയിരിക്കുന്ന വേളയിലാണ് അപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ ആകസ്മിക മരണം. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനായിരുന്നു അന്ന് പാര്‍ട്ടി നിര്‍ദ്ദേശം. പിന്നീട് കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിയുന്നത് വരെ സിപിഎമ്മിന്റ കേരളത്തിലെ അമരക്കാരനായി.
പോളിറ്റ് ബ്യൂറോയില്‍
2002 ല്‍ ആണ് പിണറായി വിജയന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ എത്തുന്നത്. വിഎസ് അച്യുതാനന്ദന്റെ ഏറ്റവും അടുത്ത അനുയായി ആയാണ് ആദ്യഘട്ടങ്ങളില്‍ അറിയപ്പെട്ടിരുന്നത്.
വിഎസ്-പിണറായി
വിഎസ് അച്യുതാനന്ദന്റെ വലംകൈ എന്നായിരുന്നു പിണറായി വിജയന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം അതിന് മാറ്റമുണ്ടായി.
വിഭാഗീയത
സിപിഎമ്മില്‍ പിണറായി വിജയന്‍ പക്ഷവും വിഎസ് അച്യുതാനന്ദന്‍ പക്ഷവും തമ്മിലുള്ള പോരുകള്‍ പലപ്പോഴും വാര്‍ത്തകളായി. പലപ്പോഴും അതിലെല്ലാം പ്രതിനായകന്റെ വേഷമായിരുന്നു പിണറായിക്ക്.
പോര്‍വിളി
പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും പരസ്യ പ്രതികരണങ്ങളായി പുറത്ത് വന്നപ്പോള്‍ വിഎസിനും പിണറായിക്കും പോളിറ്റ് ബ്യൂറോയില്‍ നിന്ന് അച്ചടക്ക നടപടി നേരിടേണ്ടിവന്നു. 2007 ല്‍ ആയിരുന്നു അത്.
ലാവലിന്‍ കേസ്
പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന് മേല്‍ വീണ കരിനിഴലായിരുന്നു ലാവലിന്‍ കേസ്. മികച്ച വൈദ്യുതി മന്ത്രി എന്ന ഹാരം ചാര്‍ത്തിക്കൊടുത്തവര്‍ തന്നെ പിണറായി വിജയനെ അഴിമതിക്കാരനാക്കാനും മത്സരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ലാവലിന്‍ കേസ് ഇപ്പോളും പിണറായി വിജയന്റെ രാഷ്ട്രീയ ജീവതത്തിലെ ഒരു കറുത്ത പാടായി അവശേഷിയ്ക്കുകയാണ്.
കമല ഇന്റര്‍നാഷണല്‍
ലാവലിന്‍ ആരോപണത്തില്‍ പിണറായി വിജയന്റെ ഭാര്യയുടെ പേര് പോലും പലരും വലിച്ചിഴച്ചു. സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പിണറായി വിജയന് സ്ഥാപനം ഉണ്ടെന്നായിരുന്നു ആക്ഷേപം.
മക്കള്‍ വിവാദം
മകന്റെ ലണ്ടനിലെ പഠനവും മകളും സ്വാശ്രയ കോളേജിലെ പഠനവും പിണറായി വിജയനെ എക്കാലും പ്രതിസന്ധിയിലാക്കിയിട്ടുള്ള കാര്യങ്ങളാണ്. ഇക്കാര്യങ്ങളില്‍ ഇപ്പോഴും തൃപ്തികരമായ മറുപടി നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല.
ചുട്ടുപൊള്ളുന്ന വാക്കുകള്‍
പരാമര്‍ശങ്ങളിലൂടെ ഏറ്റവും അധികം വിവാദം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് പിണറായി വിജയന്‍ തന്നെ ആയിരുന്നു.
നികൃഷ്ട ജീവിമുതല്‍ പരനാറി വരെ
ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് പരാമര്‍ശിച്ചും, മാതൃഭൂമിയുടെ പത്രാധിപരെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചതും എന്‍കെ പ്രേമചന്ദ്രനെ നികൃഷ്ട ജീവിയെന്ന് വിളിച്ചതും പ്രാവചകന്റെ മുടിയെ ബോഡി വേസ്റ്റ് എന്ന് പരിഹസിച്ചതും എല്ലാം മാധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തകളായിരുന്നു.
വിഎസ് പാര്‍ട്ടി വിരുദ്ധന്‍
വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധമനോഭാവത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ആളാണെന്ന് വിമര്‍ശിയ്ക്കുന്ന സംസ്ഥാന സമിതിയുടെ പ്രമേയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ച് പുതിയൊരു കീഴ് വഴക്കവും പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയും സൃഷ്ടിച്ചത് വലി വിവാദത്തിനാണ് തുടക്കമിട്ടത്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.
ആരാണ് മുഖ്യന്‍?
ആരായിരിക്കും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനത്തിന്റെ പേര് പറഞ്ഞ് പിടിച്ചു നില്‍ക്കുകയായിരുന്നു വിഎസും പിണറായി വിജയനും. ഒടുവില്‍ ആ തീരുമാനം പുറത്ത് വന്നിരിയ്ക്കുകയാണ്. അത് പിണറായി വിജയന്‍ തന്നെ.