പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ കേരള പതിപ്പോ? ഇതാ 10 കാരണങ്ങള്‍!
പിണറായി വിജയന്‍ മോദിയുടെ കേരള പതിപ്പ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ക്കെന്തോ കാര്യമായ കുഴപ്പമുണ്ട് എന്ന് വേണം കരുതാന്‍. അത്രമാത്രം വ്യത്യാസങ്ങള്‍ ഇരുവരും തമ്മിലുണ്ട്. ഒരാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവന്‍, രാജ്യത്തിന്റെ പ്രധാനമന്ത്രി. മറ്റേയാള്‍ മൂന്നോ നാലോ സംസ്ഥാനങ്ങളില്‍ മാത്രം സാന്നിധ്യമുള്ള ഒരു പാര്‍ട്ടിയുടെ നേതാവും, കേരള മുഖ്യമന്ത്രിയും.
കോടികളുടെ പത്രപ്പരസ്യം തിരിഞ്ഞുകൊത്തുന്നു; പിണറായി വിജയന്‍ ഉത്തരം പറയുമോ ഈ ചോദ്യങ്ങള്‍ക്ക്?
ഇനി, പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ സ്വഭാവം നോക്കിയാലും പിണറായി വിജയനും നരേന്ദ്ര മോദിയും ഒത്തുപോകില്ല. മോദിയുടെ ബി ജെ പി തീവ്ര വലതുപക്ഷ ചിന്താധാരയുള്ള പാര്‍ട്ടി. പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന സി പി എമ്മാകട്ടെ ഇതിന് നേരെ വിപരീതം. മൂലധന, നിക്ഷേപ, വികസന കാഴ്ചപ്പാടുകളിലും ഇരുവരെയും ഒന്നിച്ച് കൂട്ടിക്കെട്ടാന്‍ പറ്റില്ല. എന്നാല്‍ രണ്ടുപേരും തമ്മില്‍, പ്രവര്‍ത്തന ശൈലികള്‍ തമ്മില്‍ ചില സാമ്യങ്ങള്‍ ആരോപിക്കാന്‍ കഴിയും. അതിങ്ങനെ...
വളര്‍ന്നുവന്ന രീതി
ചായവില്‍പനക്കാരനായ ഒരാളില്‍ നിന്നും വളര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെ എത്തിയ ആളാണ് മോദി. തികച്ചും സാധാരണ പ്രവര്‍ത്തകനായി തുടക്കം. ചെത്തുതൊഴിലാളി കുടുംബത്തിലാണ് പിണറായിയുടെ ജനനം. മോദി രാഷ്ട്രീയത്തിലെത്തിയത് ആര്‍ എസ് എസിലൂടെയാണെങ്കില്‍ പിണറായി വളര്‍ന്നത് വിദ്യാര്‍ഥി സംഘടനകളിലൂടെ.
ഏകാധിപത്യസ്വഭാവം
ദേശീയ രാഷ്ട്രീയത്തിലെത്തുന്നതിനും മുമ്പേ തന്നെ മോദിയുടെ ഏകാധിപത്യ സ്വഭാവം ചര്‍ച്ചയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ മോദിയും മറ്റുള്ളവരും എന്നതായിരുന്നു സ്ഥിതി. ഇത് തന്നെയാണ് പിണറായി വിജയന്റെയും സ്ഥിതി. പാര്‍ട്ടിയിലെ അവസാന വാക്ക് എന്ന തരത്തില്‍ തീരുമാനങ്ങളെടുക്കാന്‍ പിണറായിക്ക് കരുത്തുണ്ട്.
സെല്‍ഫ് പ്രമോഷന്‍
എന്റെ തല എന്റെ ഫുള്‍ഫിഗര്‍ എന്ന് മോദിയെക്കുറിച്ച് ആളുകള്‍ കളിയാക്കി പറയാറുണ്ട്. ഞാന്‍ എന്നും എന്റെ എന്നുമുള്ള പ്രയോഗങ്ങള്‍ മോദിയുടെ വാക്കുകളില്‍ മുഴച്ചുനില്‍ക്കും. സത്യപ്രതിജ്ഞയുടെ അന്ന് നല്‍കിയ പത്രപ്പരസ്യങ്ങളില്‍ സ്വന്തം തലയും പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നും മാത്രം നല്‍കി പിണറായി വിജയനും അതേ പാതയിലാണ് എന്ന തോന്നലാണ് നല്‍കുന്നത്.
പ്രചാരണ മുദ്രാവാക്യം
അച്ഛേ ദിന്‍ എന്നതായിരുന്നു നരേന്ദ്ര മോദി 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച് വിജയിച്ച മുദ്രാവാക്യം. ഇതേ അര്‍ഥത്തിലുള്ള എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു 2016 ല്‍ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ പാര്‍ട്ടിയായ സി പി എം ഉയര്‍ത്തിയ മുദ്രാവാക്യം.
ഹിസ്റ്റീരിയ ബാധിച്ച അണികള്‍
സോഷ്യല്‍ മീഡിയയിലും പുറത്തും ഭക്തര്‍ എന്ന് വിളിക്കാവുന്ന തരത്തിലുളള അണികളാണ് രണ്ട് നേതാക്കളുടെയും പ്രത്യേകത. നേരിയ വിമര്‍ശത്തിനെതിരെ പോലും ശക്തമായ പ്രതികരണം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇത്തരം അണികളുടെ പ്രകടനം കാണാം. ബാല്‍ നരേന്ദ്ര കഥകളും മിന്നല്‍പ്പിണറായി വിജയന്‍ കഥകളും ഓര്‍ക്കുക.
സീനിയേഴ്‌സിനെ ഒതുക്കി
കേന്ദ്രത്തില്‍ അദ്വാനിയെങ്കില്‍ കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍. നേരത്തെ പറഞ്ഞത് പോലെ, രണ്ടും രണ്ടുപേരുടെയും അണികള്‍ സമ്മതിച്ചുതരില്ല. എന്നാലോ പരസ്പരം ഇതേ കാര്യം പറഞ്ഞ് ആക്രമിക്കുകയും ചെയ്യും. കാര്യങ്ങള്‍ വ്യക്തമാണല്ലോ അല്ലേ.
മികച്ച പ്രസംഗം
രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ് ഈ രണ്ട് നേതാക്കളുടെയും പ്രസംഗപാടവം. കേട്ടിരിക്കുന്ന അണികളെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനും ആശയം കൃത്യമായി അവതരിപ്പിക്കാനും ഇവര്‍ക്ക് കഴിയും. പറയുന്ന കാര്യങ്ങള്‍ക്കും വാക്കുകള്‍ക്കും മേല്‍ ഇവര്‍ക്കുള്ള അധീശത്വമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.
ജനങ്ങള്‍ക്ക് പ്രതീക്ഷ
യു പി എ സര്‍ക്കാരിനെ തോല്‍പിച്ച് മോദി അധികാരത്തിലെത്തുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്ക്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തോല്‍പിച്ച് പിണറായി വിജയന്‍ അധികാരത്തില്‍ വരുമ്പോഴും ഇതേ പ്രതീക്ഷയാണ് ആളുകള്‍ക്ക്. എല്‍ ഡി എഫിന് വോട്ട് ചെയ്യാത്തവര്‍ പോലും എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.
ശരീരഭാഷ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ശരീരഭാഷ ഏതാണ്ട് ഒരേ തരത്തിലാണ്. അധികം ചിരിക്കാത്ത, ഗൗരവ പ്രകൃതം. ഇവര്‍ ഗൗരവക്കാരല്ല എന്ന് അടുപ്പക്കാര്‍ പറയുമെങ്കിലും മാധ്യമങ്ങളിലൂടെയുള്ള ഇമേജ് നിര്‍മിതി വെച്ച് നോക്കിയാല്‍ രണ്ടുപേരും അങ്ങനെയല്ല.
പറഞ്ഞാല്‍ പറഞ്ഞതാണ്
പറഞ്ഞ കാര്യം മാറ്റിപ്പറയുന്ന കാര്യത്തില്‍ രണ്ടുപേര്‍ക്കുമില്ല താല്‍പര്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പറഞ്ഞ നായ്ക്കുട്ടി ഉപമ എത്ര വിവാദമായിട്ടും അതില്‍ ഉറച്ചുനിന്നു മോദി. എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്ന് വിശേഷിപ്പിച്ചത് എത്രയൊക്കെ തിരിച്ചടികള്‍ ഉണ്ടായിട്ടും തിരുത്താന്‍ പിണറായി തയ്യാറായോ, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.