29-ാം വയസ്സില്‍ തുടങ്ങി...ജയലളിത 7,402, ശശികല 7403; എന്താണ് ഈ കണക്കുകള്‍? പിരിഞ്ഞുവീണ രണ്ടിലകള്‍
ശശികല വീണ്ടും ജയിലിലേക്ക് പോകുന്നു. പണ്ട് ജയലളിതയുടെ വീഴ്ചയില്‍ താങ്ങാന്‍ ശശികയുണ്ടായിരുന്നെങ്കില്‍, ഇന്ന് ശശികലയുടെ വീഴ്ചയില്‍ താങ്ങാന്‍ ആരുണ്ട്
രണ്ടിലയാണ് ജയലളിതയുടെ എഐഎഡിഎംകെയുടെ ചിഹ്നം. എംജിആറിന് ശേഷം പാര്‍ട്ടി കൈപ്പിടിയിലാക്കുമ്പോള്‍ ഒരില ജയലളിതയും അടുത്ത ഇല ശശികലയും തന്നെ ആയിരുന്നു. ആ രണ്ട് ഉലകള്‍ക്കല്ലാതെ എഐഎഡിഎംകെയുടെ രാ്ഷ്ട്രീയത്തില്‍ മറ്റൊരാള്‍ക്കും സ്വാധീനം ഉണ്ടായിരുന്നില്ല.
29-ാം വയസ്സില്‍ തുടങ്ങിയതാണ് ശശികല ജയലളിതയുമായുള്ള ബന്ധം. നിലനില്‍പിന് വേണ്ടിയുള്ള യുദ്ധമായിരുന്നു അത്. എന്നാല്‍ ജയലളിത തളര്‍ന്ന് വീണപ്പോള്‍ താങ്ങായി അവശേഷിച്ചത് ശശികലയുടെ കൈകള്‍ തന്നെ ആയിരുന്നു.
എംജിആറിന്റെ ചാരവനിതയായിരുന്നു ശശികല എന്ന് പോലും പലരും പ്രചരിപ്പിച്ചിരുന്നു. അതൊന്നും ജയലളിത പ്രശ്‌നമാക്കിയില്ല. ഒടുവില്‍ അവര്‍ അടുത്തടുത്ത് നമ്പറുകള്‍ മാത്രമായി... ഇനി ശശികലയ്ക്ക് ഒറ്റ നമ്പറും.
തന്റെ 29-ാം വയസ്സിലാണ് താന്‍ ജയലളിതയോടൊപ്പം ചേര്‍ന്നത് എന്ന് പറഞ്ഞത് ശശികല തന്നെയാണ്. ജയലളിതയുടെ ജീവിതത്തിനൊപ്പം മാത്രം നിന്ന ശശികല.
എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് ജാനകിയും അനുയായികളും തള്ളിത്താഴെയിടുമ്പോഴും ജയലളിതയെ താങ്ങാന്‍ ശശികലയാണ് ഉണ്ടായിരുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഒന്നുമല്ലാതായി ജയ ആക്രമിക്കപ്പെട്ടപ്പോഴും ശശികല വിട്ടുപോയില്ല.
ജയലളിതയുടെ ഏറ്റവും സ്വകാര്യമായ ജീവിതത്തില്‍ പോലും ഇടപെട്ടിരുന്ന ഒരേഒരാളാണ് ശശികല. ഭക്ഷണ കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും എല്ലാം ശശികല ശ്രദ്ധ ചെലുത്തിയിരുന്നത്രെ.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2014 ല്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ഇരുവരും ഒരേസമയം കിടന്നു. ജയലളിതയുടെ നമ്പര്‍ 1402, ശശികലയുടേത് 7403!!! പേരില്ലാത്ത, വെറും നമ്പറുകള്‍.
കാലങ്ങളായി രോഗഗ്രസ്തയാണ് ജയലളിത. കടുത്ത പ്രമേഹബാധിത. ജയിലില്‍ തനിക്ക് മരുന്നുകള്‍ നല്‍കാന്‍ ശശികലയെ അനുവദിക്കണം എന്നതായിരുന്നു ജയലളിതയുടെ ആവശ്യം. ഒരു മടിയും കൂടാതെ കോടതി അത് അംഗീകരിക്കുകയും ചെയ്തു എന്നത് ചരിത്രം.
ശശികലയുടെ ഭര്‍ത്താവ് നടരാജനും സംഘവും ചേര്‍ന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി പതുക്കെ പതുക്കെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് അവരെ 2011 ല്‍ പുറത്താക്കിയത് എന്നാണ് കഥ. അങ്ങനെയെങ്കില്‍ മരുന്നുകള്‍ നല്‍കാന്‍ ശശികലയെ തന്നെ ജയലളിത തേടുമോ എന്ന ചോദ്യവും ബാക്കിയാണ്.
ഇദയക്കനിയായിരുന്നെങ്കിലും ജയലളിത എപ്പോഴും എംജിആറിന്റെ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിലായിരുന്നു എന്നൊരു കഥയുണ്ട്. അങ്ങനെ, ജയലളിതയെ നിരീക്ഷിക്കാന്‍ നിയോഗിച്ച ചാരവനിതയായിരുന്നു ശശികല എന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ അതെല്ലാം തള്ളിക്കളഞ്ഞത് ജയലളിത തന്നെ ആയിരുന്നു.
ജയലളിതയുടെ നാവ് തന്നെ ആയിരുന്നു ശശികല. പോയസ് ഗാര്‍ഡനില്‍ നിന്നുള്ള ജയയുടെ തീരുമാനങ്ങള്‍ ശശികലയിലൂടെയാണ് പുറത്തെത്തിയിരുന്നത്. അത് വീട്ടുകാര്യമായാലും രാഷ്ട്രീയമായാലും ഭരണകാര്യമായാല്‍ പോലും.
പോയസ് ഗാര്‍ഡന്‍ ഒരു കാലത്ത് മണ്ണാര്‍കുടിയുടെ ഒരു ചെറിയ പതിപ്പായിരുന്നു. തോട്ടക്കാരന്‍ മുതല്‍ ഡ്രൈവര്‍ വരെ എല്ലാവരും മണ്ണാര്‍കുടിക്കാര്‍. താമസിക്കുന്നത് നാല്‍പതോളം വരുന്ന ശശികലയുടെ ബന്ധുക്കള്‍.
പാര്‍ട്ടി ചിഹ്നമായ രണ്ടില പോലെ ആയിരുന്നു ശശികലയും ജയലളിതയും. രണ്ട് പ്രാവശ്യം വേര്‍പെട്ടെങ്കിലും മുമ്പത്തേക്കാള്‍ ശക്തമായി അവ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടു. പക്ഷേ മൂന്നാം തവണ വേര്‍പെടല്‍ ശാശ്വതമായിരുന്നു.
ശശികലയ്ക്ക് മുന്നിലായിരുന്നു ജയില്‍ നമ്പറില്‍ ജയലളിത. ഇനിയിപ്പോള്‍ ശശികല വീണ്ടും ജയിലിലേക്ക് പോവുകയാണ്. പക്ഷേ മുന്നില്‍ ആ നമ്പറുമായി ജയലളിത ഉണ്ടാവില്ല.