കുമ്മനത്തിനെതിരെ കേസ്; അഭിനന്ദനവുമായി ബിജെപി കേന്ദ്രനേതൃത്വം.. ആരാണീ ''കുന്നംകുളം വ്യാജശേഖരൻ''?
പയ്യന്നൂരിൽ ബി ജെ പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിപ്പിച്ച കേസിൽ പെട്ട കുമ്മനം രാജശേഖരനെ കളിയാക്കി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പോസ്റ്റ് വായിക്കൂ. ശ്രീഹരി ശ്രീധരനാണ് ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്ന പോസ്റ്റിനുടമ. വീഡിയോ വ്യാജമാണ് എന്ന് ആരോപിച്ച് കുമ്മനം രാജശേഖരനെ 'വ്യാജശേഖരൻ' എന്ന് സോഷ്യൽ മീഡിയ കളിയാക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റ്.
കുമ്മനം രാജശേഖരന് കേന്ദ്രനേതൃത്വത്തിന്റെ അഭിനന്ദനം
നാഗ്പൂർ : വ്യാജവീഡിയോ പ്രചരിപ്പിച്ച് കേസില്പെട്ട കുമ്മനം രാജശേഖരന് കേന്ദ്രനേതൃത്വത്തിന്റെ അഭിനന്ദനം. പ്രത്യേകദൂതുമായി കേരളത്തിൽ നിന്നെത്തിയ ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അമിത് ഷാ അടങ്ങിയ ദേശീയനേതൃത്വം കുമ്മനത്തെ പേരെടുത്ത് അഭിനന്ദിച്ചത്. കേരളത്തിൽ പാർട്ടി നേരിടുന്ന നേതൃക്ഷാമത്തിനു ഇതോടെ പരിഹാരമായെന്ന് യോഗം വിലയിരുത്തി. മോഡിയെയും ഷായെയും പോലെ തള്ളിലും വ്യാജപ്രചരണത്തിലും കഴിവുതെളിയിച്ച നേതാക്കൾ കേരളത്തിലുണ്ടാകുന്നില്ല എന്ന് കേന്ദ്രനേതൃത്വത്തിനു പരാതി ഉണ്ടായിരുന്നു. കുമ്മനം കേസ് ഇതിനു പരിഹാരമായി. എന്നാൽ ഗുജറാത്തും യുപിയും പോലെ ആവശ്യത്തിനു കലാപപ്രചരണങ്ങളും വർഗീയപ്രസരണവും ഇനിയും കേരളത്തിൽ സാധ്യമാകുന്നില്ല എന്ന് യോഗം നിരീക്ഷിച്ചു. ഇത് കേരളഘടകത്തിന്റെ പരാജയമാണെന്നും നേതൃത്വം വിലയിരുത്തി.
കുന്ദംകുളം വ്യാജശേഖരൻ
തന്നെ സോഷ്യൽ മീഡിയയിൽ പലരും 'കുന്ദംകുളം വ്യാജശേഖരൻ' എന്ന് കളിയാക്കി വിളിക്കുന്നു എന്ന കുമ്മനത്തിന്റെ പരാതിയോട് 'ഇതൊക്കെ ഒരു ക്രഡിറ്റായി എടുക്കണ്ടേ' എന്ന് അമിത് ഷാ പ്രതികരിച്ചു. കേന്ദ്രനേതൃത്വപ്പറ്റി സംസ്ഥാനഘടകത്തിനുള്ള അമർഷം കുമ്മനം ഷായെ അറിയിച്ചു. കേരളത്തിൽ ഗവർണർ തീർത്തും പക്ഷപാതപരമായി ആണ് പെരുമാറുന്നത്. ബിജെപി ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കാൻ സദാശിവം തയ്യാറാകുന്നില്ല. പകരം മുരളീമനോഹർ ജോഷിയെയോ പ്രവീൺ തൊഗാഡിയയേ പോലെ നിഷ്പക്ഷരായ ആരെയെങ്കിലും കേരളത്തിൽ നിയമിക്കണമെന്നാണ് കേരളത്തിലെ പാർട്ടി അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാം എന്ന് അമിത് ഷാ ഉറപ്പു നൽകി.
തന്ത്രങ്ങൾ മെനയാൻ അമിത് ഷാ
ഡൽഹി, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലെ പോലെ എതിർപാർട്ടിക്കാരെയും തദ്ദേശീയപാർട്ടികളെയും ചാക്കിട്ടുപിടിക്കാനുള്ള ശ്രമം കേരളത്തിൽ ഉണ്ടാകുന്നില്ല എന്നും സംസ്ഥാനത്ത് നിന്നുള്ള നേതാക്കൾ ആക്ഷേപിച്ചു. ഇക്കാര്യത്തിനായി കേരളത്തിൽ ആവശ്യത്തിനു ഫണ്ട് എത്തുന്നില്ല. ഈ ആവശ്യത്തോടും അനുഭാവപൂർണമായ നിലപാട് കേന്ദ്രനേതൃത്വം അറിയിച്ചു. കൂടുതൽ ഫണ്ട് അനുവദിക്കാനും തന്ത്രങ്ങൾ മെനയാനും അമിത് ഷായെ യോഗം ചുമതലപ്പെടുത്തി.
വികസനത്തിനായി കൂടുതൽ ഫണ്ട്
കേരളത്തിന്റെ വികസനത്തിനായി കൂടുതൽ ഫണ്ട് കേന്ദ്രത്തിൽ നിന്നും അനുവദിപ്പിക്കാൻ നേതൃത്വത്തിൽ നിന്നും ഉറപ്പ് വാങ്ങിയതായി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കുമ്മനം വെളിപ്പെടുത്തി. വാർത്താലേഖകന്റെ ചോദ്യത്തിനു മറുപടി ആയാണ് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കാൻ താനും സംഘവും നടത്തിയ പ്രയത്നങ്ങൾ കുമ്മനം വെളിപ്പെടുത്തിയത്. വിശദവിവരങ്ങൾ സമയമാകുമ്പോൾ വഴിയെ വെളിപ്പെടുത്തുമെന്നും കുമ്മനം വിശദമാക്കി. ബൈക്കില്ലാത്തത് കൊണ്ട് പെൺകുട്ടികളെ വളയ്ക്കാൻ സാധിക്കാത്ത മുന്നോക്കസമുദായത്തിൽ നിന്നുള്ള യുവാക്കൾ ബൈക്ക് അനുവദിക്കാൻ പ്രത്യേക പദ്ധതിയും കേന്ദ്രസർക്കാർ തയ്യാറാക്കുന്നുണ്ടെന്ന് കുമ്മനം കൂട്ടിച്ചേർത്തു.
കരിമീൻ കറിയെപ്പറ്റി കുമ്മനത്തോട് അന്വേഷിച്ച് അമിത് ഷാ
തനിക്കേറ്റവും പ്രിയപ്പെട്ട ആലപ്പുഴയിലെ കരിമീൻ കറിയെപ്പറ്റി കുമ്മനത്തോട് അന്വേഷിച്ചപ്പോൾ കേട്ട് നിന്നവർക്കും കൗതുകം. കേരളത്തിൽ നിന്നെത്തിയ സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുമ്മനവുമായി നടത്തിയ സൗഹൃദസംഭാഷണത്തിനിടെയാണ് ഷാ കരിമീങ്കറിയെപ്പയി അന്വേഷിച്ചത്. മറുപടിയായി ഷായെ കുമ്മനം കേരളത്തിലേയ്ക്ക് ക്ഷണിച്ചു. കേരളത്തിൽ നിന്നും കൊടുത്തയച്ച തടിയിൽ തീർത്ത വള്ളംകളിയുടെ ഫലകം കുമ്മനം ഷായ്ക്ക് കൈമാറി. സ്വച്ഛഭാരത് മേരാ ഭാരത് എന്നച്ചടിച്ച മോഡിയുടെ ചിത്രങ്ങളോട് കൂടിയ കലണ്ടറും ടീഷർട്ടും അമിത് ഷാ കുമ്മനത്തിനു സമ്മാനിച്ചു. തുടർന്ന് പതിനഞ്ച് മിനിട്ടോളം രഹസ്യസംഭാഷണങ്ങൾ നടത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.
അറിയിപ്പ് : വാട്സാപ്പിൽ ഫോർവേഡ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വ്യാജവാർത്ത എന്ന് ഡിസ്ക്ലൈമർ വെയ്ക്കുന്നത് നല്ല ആശയമായിരിക്കും.