വ്യത്യസ്തനാമൊരു ശശി തരൂരിനെ കോണ്‍ഗ്രസിലാരും തിരിച്ചറിഞ്ഞില്ല!
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന പഴയ കെ പി എ സി നാടകത്തിന്റെ പേര് പോലെയായിപ്പോയി പാവം ശശി തരൂരിന്റെ അവസ്ഥ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന ശശി തരൂരിനെ ഇരുട്ടിവെളുക്കുമ്പോഴേക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംഘി ആക്കിക്കളഞ്ഞു. നിങ്ങളാരും എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന് തരൂരിന് തന്നെ കോണ്‍ഗ്രസ് നേതാക്കളോട് ചോദിക്കേണ്ട സ്ഥിതി വന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജു മുതല്‍ തുടങ്ങി വി എം സുധീരന്‍, കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല എന്തിന് എം എ ഹസ്സന്‍ വരെ തരൂരിന് എതിരെ തിരിഞ്ഞു. ശശി തരൂര്‍ നരേന്ദ്ര മോദിയുടെ പബ്ലിക് റിലേഷന്‍ നാടകങ്ങളില്‍ വീണുപോയി എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ എം ലിജുവൊക്കെ വെച്ചുകാച്ചിയത്. ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയും മറ്റും ആയിരുന്ന ഒരാളെക്കുറിച്ചാണ് പറയുന്നത് എന്നെങ്കിലും ലിജു ഓര്‍ക്കണമായിരുന്നു എന്ന് തരൂര്‍ ആഗ്രഹിച്ചാല്‍ എങ്ങനെ തെറ്റ് പറയും.
കണ്ണ് അധികാരത്തിൽ?
ഇതുകൊണ്ടും കഴിഞ്ഞില്ല, സ്ഥാനമാനങ്ങളില്‍ കണ്ണ് വെച്ചാണ് തരൂര്‍ മോദിയെ പിന്തുണയ്ക്കുന്നതെന്ന് വരെ അടിച്ചുവിട്ടുകളഞ്ഞു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍.
സ്ഥാനാർഥിയുമാക്കി
എം പി സ്ഥാനം രാജിവെച്ച് തരൂര്‍ ബി ജെ പി ടിക്കറ്റില്‍ തിരുവനന്തപുരത്ത് ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രവചിക്കുക മാത്രമല്ല, പാവം ഒ രാജഗോപാല്‍ എന്ത് ചെയ്യും എന്ന് കണ്ണീരൊഴുക്കുക വരെ ചെയ്തു സോഷ്യല്‍ മീഡിയയിലെ നീരിക്ഷകര്‍!
എന്താണ് തരൂർ ചെയ്തത്
സത്യത്തില്‍ തരൂര്‍ നരേന്ദ്ര മോദിയെ പ്രശംസിച്ചോ. സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന മാതൃകാപരമായ പദ്ധതിയെ അനുകൂലിച്ചു. അതിപ്പോള്‍ സാമാന്യബോധമുള്ള ആരും ചെയ്യുന്ന കാര്യമല്ലേ എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളോടും ചോദിക്കരുത്.
കാരണം മോദിപ്പേടി തന്നെ
മോദിപ്പേടി നെറുകയില്‍ കയറി നില്‍ക്കുയാണ്. മോദി എന്ന് കേട്ടാല്‍ ആദ്യം എതിര്‍ക്കണം. പിന്നെയാണ് ചോദ്യം. അതാണ് നടപ്പ്.
ഞാൻ പ്രശംസിച്ചതല്ല
മോദിയെ താന്‍ പ്രശംസിച്ചിട്ടില്ല എന്ന തരൂര്‍ പ്രസ്താവനകള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.
എതിർക്കും, പക്ഷേ ആര് കേൾക്കാൻ
ക്യാംപെയ്ന്‍ ഒരു ദിവസത്തെ നാടകം മാത്രമാക്കി ഒതുക്കിയാല്‍ താന്‍ മോദിയെ എതിര്‍ക്കുമെന്ന് ശശി തരൂര്‍ പറഞ്ഞത് ആരും കേട്ട ഭാവം പോലും നടിച്ചിട്ടില്ല.
എന്തിനീ വെപ്രാളം
രാഹുല്‍ ഗാന്ധിക്കോ സോണിയാ ഗാന്ധിക്കോ മറ്റ് ദേശീയ നേതാക്കള്‍ക്കോ ഇല്ലാത്ത വെപ്രാളമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍.
നടപടി ഉണ്ടാകുമോ
സോണിയാജിയോട് റെക്കമന്റ് ചെയ്ത് തരൂരിന്റെ എം പി സ്ഥാനം തെറുപ്പിക്കാഞ്ഞാല്‍ ഭാഗ്യം.