പാവപ്പെട്ടവന്റെ കണ്ണീരുവിറ്റ് കാശുണ്ടാക്കി കീശവീർപ്പിക്കുന്നവന്റെ നെറികേട്... ചാനൽ കൂട്ടിക്കൊടുപ്പ്
ശ്രീജ സുരേഷ്
ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയില്‍ "സംപ്രേക്ഷണം ചെയ്യില്ലെന്ന" ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു!!
അമൃത ടിവിയിലെ "കഥയല്ലിത് ജീവിത"വും കൈരളിയിലെ "ജീവിതം സാക്ഷി"യും കാണുമ്പോൾ പാവപ്പെട്ടവന്റെ കണ്ണീരുവിറ്റ് കാശുണ്ടാക്കി കീശവീർപ്പിക്കുന്നവന്റെ നെറികേടിനെക്കുറിച്ച് ഓർക്കാറുണ്ട്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതിൽ വരുന്ന ശരാശരിയിലും താഴ്ന്ന വരുമാനക്കാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ദു:ഖിച്ചിട്ടുമുണ്ട്.
പരസ്യവിചാരണ അതിരുകടക്കുന്ന പല പേരുകളും ഓർത്തു വെച്ച് ദിനപത്രത്തിന്റെ ചരമകോളത്തിൽ ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തിൽ ഇവരെങ്ങാനും ഉണ്ടോന്നു ആധിയോടെ നോക്കും.
പാവപ്പെട്ടവരുടെ വീടുകളില്‍ മാത്രമാണോ കുടുംബ പ്രശ്നം ഉള്ളത്? സാമ്പത്തിക ശേഷിയുള്ളവരുടെ കുടുംബത്തിലേക്ക് എന്തുകൊണ്ട് ഇവർ ക്യാമറ തിരിക്കുന്നില്ല? "ഇവർ എല്ലാം പറയാന്‍ സമ്മതിച്ചിട്ടല്ലേ സ്റ്റുഡിയോയില്‍ വരുന്നത് ? "എന്ന് ചോദിക്കുന്നവരോടുള്ള ഉത്തരം "എന്തൊക്കെ ഓഫർ കൊടുത്തിട്ടാകാം സ്വന്തം ജീവിതം ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ ക്യാമറക്കുമുന്നിൽ ഇവർക്ക് തുറന്നുകാട്ടേണ്ട ഗതികേടുവരുന്നത്?" എന്നൊരു മറുചോദ്യം മാത്രമാണ്.
ഒരിക്കൽ, അവതാരകയായ ഉർവശി ഒരു സ്ത്രീ അവരുടെ ഭർത്താവിനെക്കുറിച്ച് "കള്ളുകുടിച്ചു പറ്റായി ഇയാൾ എന്നെ തല്ലാറുണ്ട്" എന്ന് പരാതി പറയുന്നതിനിടയിൽ "പറ്റാവുക" എന്ന് പറഞ്ഞാൽ എന്താണെന്ന് സിനിമയിൽ ഡയലോഗ് പറയും പോലെ മുഖത്തു ഭാവം വരുത്തി കണ്ണുകൾ സെക്കന്റിൽ പത്തുവട്ടം കണക്കെ ചിമ്മി ചോദിക്കുന്ന കേട്ടപ്പോൾ സത്യം പറയാലോ ആ നിഷ്കളങ്ക കുമാരിയെ നേരിൽ കണ്ടൊന്ന് അഭിനന്ദിക്കാൻ തോന്നി.
എന്തിനാണ് പച്ചയായ ജീവിതങ്ങളുടെ മുന്നിലിങ്ങനെ നേട്ടത്തിനുവേണ്ടി അഭിനയിച്ചു പൊലിപ്പിക്കുന്നത്?
അവതാരകരായി വരുന്ന, കുടുംബത്തിന് പുല്ലുവില കല്പിക്കാത്ത മഹാന്മാരും മഹതികളുമായ സെലിബ്രിറ്റികളുടെ കുത്തഴിഞ്ഞ ജീവിതങ്ങൾക്കുനേരെ ക്യാമറതിരിച്ച്, ചിത്രീകരിക്കുന്നതു മുഴുവൻ സംപ്രേക്ഷണം ചെയ്യാനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടോ ചാനല്‍ മുതലാളിമാരെ?
വലിയവൻ ചെയ്യുന്ന തെണ്ടിത്തരങ്ങളുടെ വാര്‍ത്തകൾ "തെളിവില്ല" എന്നുപറഞ്ഞു മുക്കുകയും പാവപ്പെട്ടവന്റെ ജീവിത പ്രാരാബ്ധങ്ങളുടെ കണ്ണീരിനെ വിലയ്ക്കുവാങ്ങുകയും ചെയ്യുന്ന നാണംകെട്ടവരേ, നിങ്ങളാണ് യഥാര്‍ത്ഥ കൂട്ടികൊടുപ്പുകാർ!!
സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്താനുള്ള തീരുമാനം മരവിപ്പിച്ചിട്ടില്ല എങ്കിൽ ഇമ്മാതിരി പേക്കൂത്തുകൾക്കു കൂടി അങ്ങനെ ഒരു രീതി ഏർപ്പെടുത്തുവാൻ ബഹു:സർക്കാരിനോട് അപേക്ഷിക്കുന്നു.
മേക്കപ്പുമിട്ട് മുഖത്ത് കൃത്രിമ ഭാവം വരുത്തി കണ്ണിൽ ഗ്ലിസറിനും കോരി ഒഴിച്ച് കരച്ചിൽ വരുത്തുന്നതൊന്നുമല്ല ഈ പരിപാടിയില്‍ വരുന്നവർ. അനുഭവങ്ങളുടെ തീക്കനലിൽ ഉരുകി തീർന്നുകൊണ്ടിരിക്കുന്നവരാണ്. ആരൊക്കെയോ കൊടുക്കുന്ന ഗംഭീര പ്രതീക്ഷകൾകൊണ്ട് പരിസരം പോലും മറന്ന് വികാരം പ്രകടിപ്പിച്ചു പോകുന്നവരാണ്.
സ്ത്രീപുരുഷ ഭേദമില്ലാതെ പരസ്യമായി അധിക്ഷേപിക്കുന്ന ഇത്തരം പരിപാടികൾ സംപ്രേക്ഷണം ചെയ്ത് കീശക്ക് കനംകൂട്ടുന്നവർ ഒന്നോർക്കുക, വളർന്നുവരുന്ന ഒന്നോ രണ്ടോ എല്ലാ വീട്ടിലും കാണും. നാളെ എന്താകും ഭാവി എന്നോ, ഏതവസ്ഥയിൽ എവിടെയാണ് കാണേണ്ടിവരികയെന്നോ ഒക്കെ കണ്ണും പൂട്ടി ഇരുന്ന് കുറച്ചുസമയം ആലോചിക്കുക. ഈ പാവങ്ങളുടെ സ്ഥാനത്തു അവരുടെ മുഖമൊന്നു സങ്കല്പിക്കുക. അപ്പോൾ നിന്റെയൊക്കെ അടിവയറ്റിൽ നിന്നും ചങ്കിലേക്കു ഒരു ആന്തൽ വരും!! അതൊക്കെതന്നെയാണ് ബന്ധങ്ങളെ കുറിച്ചോർക്കുമ്പോൾ എല്ലാരുടെയും വികാരം!
ഇമ്മാതിരി വൃത്തികെട്ട പണിയെടുക്കാതെ ചാനല്‍ നടത്തിക്കൊണ്ട് പോവാൻ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുക. എങ്കില്‍ കുറെയാളുകൾ രക്ഷപെടുന്ന പുണ്യ പ്രവൃത്തി ചെയ്തു എന്ന സമാധാനത്തോടെ ആറടി മണ്ണിലേക്ക് മടങ്ങുക !!