ബല്‍റാം...അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?
'വധശിക്ഷ എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമസംഹിതകളിലുണ്ടാകുന്നത് ആധുനികതയ്ക്കും മാനവികതയ്ക്കും ചേര്‍ന്നതല്ല. പ്രതികാരം എന്നത് കേലവ വ്യക്തികളുടെ സ്വാഭാവിക ചോദന ആയിരിയ്ക്കാം. എന്നാല്‍ അതൊരിയ്ക്കലും ഒരു ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അംഗീകരിയ്ക്കാന്‍ കഴിയില്ല'- വധശിക്ഷയെ എതിര്‍ക്കുന്ന, യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുത് എന്നാവശ്യപ്പെട്ട ഏതെങ്കിലും രാഷ്ട്രീ പാര്‍ട്ടിയുടെ നേതാവിന്റെ വാക്കുകളല്ല ഇത്. കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയതാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന മൂന്ന് വധശിക്ഷകളില്‍ രണ്ടെണ്ണവും നടപ്പാക്കിയത് കോണ്‍ഗ്രസ്സിന്‍െ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന കാര്യം മറന്നിട്ടാണോ വിടി ബല്‍റാം ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് എന്നാണ് ചോദ്യം.
'ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കനുസരിച്ച് അക്രമോത്സുകമാവുന്ന ഒരു മോബോക്രസിയായല്ല, പക്വമായ നിലപാടുകളും വിശാലമായ ദീര്‍ഘവീക്ഷണങ്ങളും ആധുനിക മനോഭാവങ്ങളും ഉള്ള ഒരു ഡെമോക്രസിയായാണ് ഭാരത് മുന്നോട്ട് പോകേണ്ടത്' - ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നത് ഇങ്ങനെയാണ്.
വധശിക്ഷ എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമസംഹിതകളിലുണ്ടാവുന്നത് ആധുനികതക്കും മാനവികതക്കും ചേർന്നതല്ല. പ്രതികാരം...
Posted by VT Balram on Thursday, 30 July 2015
വധശിക്ഷയ്‌ക്കെതിരെ ബല്‍റാം ഉയര്‍ത്തുന്ന വാദങ്ങള്‍ തികച്ചും ജനാധിപത്യപരമാണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. ഇത്തരം വാദങ്ങള്‍ തന്നെയാണ് ശരിയായ അര്‍ത്ഥത്തില്‍ ഉയര്‍ത്തപ്പെടേണ്ടതും. എന്നാല്‍ പ്രതിപക്ഷത്തിരിയ്ക്കുമ്പോള്‍ മാത്രം ഉയര്‍ത്തുന്ന ഇത്തരം വാദമുഖങ്ങള്‍ക്ക് ന്യൂനപക്ഷപ്രീണനത്തിന്റെ രുചിയും മണവും ഭാവവും ഉണ്ടെന്ന് പറഞ്ഞാല്‍ അത് നിഷേധിയ്ക്കാനാകുമോ?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നീതിന്യായ വ്യവസ്ഥയെ ബല്‍റാം വെല്ലുവിളിയ്ക്കുന്നില്ല. നിലനില്‍ക്കുന്ന നിയമങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ വിമര്‍ശനങ്ങളും നിലപാടുകളും അവതരിപ്പിച്ചിട്ടുള്ളത്.
യാക്കൂബ് മേമന്റെ വധശിക്ഷ ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകട്ടെ എന്ന പ്രതീക്ഷയും ബല്‍റാം പുലര്‍ത്തുന്നുണ്ട്. പതിവ് പോലെ ബിജെപി-സംഘപരിവാര്‍ നേതൃത്വങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.