ബംഗാള്‍ സിപിഎമ്മിന് വെല്ലുവിളിയായേയ്‌ക്കും
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ കേന്ദ്രകമ്മിറ്രി വിലയിരുത്തി.
ബംഗാള്‍, കേരളം, ത്രിപുര, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞതവണ പാര്‍ട്ടി നേട്ടമുണ്ടാക്കിയത്. ഈ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജസാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രകമ്മിറ്റിയില്‍ നടക്കും. ഇക്കാര്യങ്ങള്‍ ഞായറാഴ്‌ചയാകും ചര്‍ച്ചചെയ്യുക. നേരത്തേ പൊളിറ്റ് ബ്യൂറോയില്‍ അംഗീകരിച്ച പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പത്രികയുടെ കരട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു.
പശ്ചിമബംഗാളില്‍ പാര്‍ട്ടി ഇത്തവണ കടുത്ത സമരം നേരിടേണ്ടിവരുമെന്ന് സംസ്ഥാന ഘടകം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാര്‍ട്ടിയ്‌ക്ക് പ്രതികൂലമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1984ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അഭിമുഖീകരിക്കുന്ന കടുത്തവെല്ലുവിളിയാണ് ഇപ്പോഴത്തേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തൃണമൂല്‍ സഖ്യത്തെ സിപിഎമ്മിന്റെ സംഘടനാ സംവിധാനം കൊണ്ട് അതിജീവിക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.