സിറാജ് സേട്ട് മാപ്പുപറയണം: ഐഎന്‍എല്‍
ലീഗ് നേതൃത്വത്തെ പ്രീതിപ്പെടുത്തി വരാനിരിക്കുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒപ്പിക്കാനുള്ള വ്യഗ്രതയാണ് മുസ്ലീംലീഗ് സ്തുതിയിലൂടെ സിറാജ് സേട്ട് ലക്ഷ്യമിടുന്നത്. ഒരു പിതാവിന്റെ ഭൗതികസമ്പത്തിന്റെ പിന്തുടര്‍ച്ച സന്താനങ്ങള്‍ക്ക് അവകാശപ്പെടാം. പക്ഷേ, അദ്ദേഹത്തിന്റെ ആശയദര്‍ശനങ്ങളുടെ പിന്തുടര്‍ച്ച മക്കള്‍ക്ക് അവകാശപ്പെടാനാവില്ല. ഈ യാഥാര്‍ത്ഥ്യം സിറാജ് സേട്ട് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അര നൂറ്റാണ്ടിലേറെക്കാലം രാഷ്ട്രീയമണ്ഡലത്തില്‍ നിറഞ്ഞുനിന്ന സുലൈമാന്‍ സേട്ടിന്റെ ജീവിതം കളങ്കപ്പാടുകളില്ലാത്ത വിശുദ്ധചിത്രമാണ്. ആ സാത്വികന്റെ ജീവിത വീക്ഷണത്തെ ഈ വിധത്തില്‍ വളച്ചൊടിച്ചതിന് സിറാജ് സേട്ട് പൊതുസമൂഹത്തോട് മാപ്പു പറയണം-ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എപി അബ്ദുള്‍വഹാബ് വണ്‍ഇന്ത്യയോട് പറഞ്ഞു.
മതനിരപേക്ഷതയിലൂന്നിയ രാഷ്ട്രീയകൂട്ടായ്മയുടെ പ്രസക്തിയെ കുറിച്ചാണ് സേട്ട് സാഹിബ് ഊന്നിപറഞ്ഞിരുന്നത്. കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വപ്രീണന നയങ്ങള്‍ക്കും ആഗോളവത്കരണത്തിനെതിരെയും അതിനു കീഴടങ്ങുന്ന മുസ്ലീം ലീഗിന്റെ ദാസ്യനയത്തിനുമെതിരേ അതിശക്തമായ നിലപാടാണ് അവസാന ശ്വാസം വരെയും അദ്ദേഹം സ്വീകരിച്ചത്. ഇതിന് ചരിത്രപരമായ തെളിവുകള്‍ ഏറെയുണ്ട്. മരണക്കിടക്കയില്‍ വെച്ച് അദ്ദേഹം നല്‍കി ഒസിയത്ത് ഈ നിലപാടുകളെ സാക്ഷ്യപ്പെടുത്തുന്നതാണ്. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി സേട്ട് സാഹിബിന്റെ വസിയത്ത് കോഴിക്കോട് കടപ്പുറത്തെ വേദിയില്‍ ഗദ്ഗദകണ്ഠനായി അന്ന് വായിച്ചത് ഇതേ സിറാജ് സേട്ട് തന്നെയായിരുന്നു. മുസ്ലീംലീഗ് തെറ്റ് തിരുത്തണമെന്ന അഭിപ്രായം സേട്ട് സാഹിബിന്റെ ഒസിയത്തായി അവതരിപ്പിച്ച സിറാജ് ഇപ്പോള്‍ ഈ വിധത്തില്‍ മലക്കം മറിഞ്ഞത് എന്തിന് വേണ്ടിയാണ്? സ്വന്തം പിതാവിന്റെ വിശ്വാസപ്രമാണങ്ങളെ സ്വാര്‍ത്ഥ ലാഭത്തിനായി തള്ളിപറയുന്നതെന്തിനാണ്?
പിതാവിന്റെ മരണശേഷം ഐഎന്‍എല്ലില്‍ കഴിഞ്ഞ വര്‍ഷം വരെ സിറാജ് പ്രവര്‍ത്തിച്ചതെന്തിന്? ലീഗാണ് ശരിയെങ്കില്‍ പിതാവ് പറഞ്ഞിട്ടുണ്ടെങ്കില്‍ ലീഗിലല്ലേ പ്രവര്‍ത്തിക്കേണ്ടത്. ഇക്കാലമത്രയും മുസ്ലീലീഗിനെതിരേ ശക്തമായി പ്രസംഗിച്ചു നടന്ന സിറാജ് തന്റെ അവസരവാദ രാഷ്ട്രീയത്തെ സാധൂകരിക്കാന്‍ സേട്ട് സാഹിബിന്റെ വീക്ഷണങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ പൊതുസമൂഹത്തിന് കഴിയില്ല. തെറ്റ് മനസ്സിലാക്കി മാപ്പ് പറയുകയാണ് സിറാജ് സേട്ട് ചെയ്യേണ്ടത്.