അശ്ലീലം പറഞ്ഞവരെ യുവതികള്‍ തല്ലി; നാട്ടുകാര്‍ വീഡിയോ പിടിച്ചു!
ബാംഗ്ലൂര്‍: ബൈക്കിലെത്തി അശ്ലീലം പറഞ്ഞ ചെറുപ്പക്കാരെ യുവതികള്‍ വണ്ടിയില്‍ നിന്നും വലിച്ചുതാഴെയിട്ട് തല്ലി. കയ്യില്‍ കിട്ടിയ അക്രമികളില്‍ ഒരാളുടെ ഷര്‍ട്ടും പെണ്‍കുട്ടികള്‍ വലിച്ചുകീറി. സഹായിക്കുകയോ അക്രമികളെ തടയുകയോ ചെയ്യാന്‍ മെനക്കെടാതെ നോക്കിനിന്ന ആള്‍ക്കൂട്ടം വീഡിയോ പിടിച്ച് രസിച്ചു. ഐ ടി നഗരമായ ബാംഗ്ലൂരിലാണ് സംഭവം.
ഹോണ്ട ആക്ടീവ സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘമാണ് യുവതികളെ അപമാനിച്ചത്. ബാംഗ്ലൂര്‍ കോറമംഗല ജ്യോതിനിവാസ് കോളേജിന് സമീപത്ത് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ മുറിയില്‍ നിന്നും തിരിച്ചുവരികയായിരുന്നു പരാതിക്കാരായ മൂന്ന് പെണ്‍കുട്ടികള്‍. ബൈക്കിലെത്തിയ മൂന്ന് പേര്‍ ഇവരെ നോക്കി അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും കമന്റുകള്‍ പാസാക്കുകയും ചെയ്തു.
ബൈക്കോടിച്ചിരുന്ന ആള്‍ അടുത്തേക്ക് വണ്ടിചേര്‍ത്ത് ശരീരത്തില്‍ പിടിച്ചതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ദില്ലി സ്വദേശിനിയായ വിദ്യാര്‍ഥിനി പറഞ്ഞു. എച്ച് എസ് ആര്‍ ലേ ഔട്ടിലെ ഒരു കമ്പനിയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ജോലി നോക്കുകയാണ് 21 കാരിയായ ഈ യുവതി. പിന്‍ഭാഗത്ത് അടിച്ച് അശ്ലീല കമന്റ് പറഞ്ഞ ശേഷം സ്‌കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ച യുവാക്കളെ യുവതി സ്‌കൂട്ടറില്‍ നിന്നും വലിച്ച് താഴെയിട്ടു.
ബൈക്കില്‍ നിന്നും വീണ മൂന്ന് ചെറുപ്പക്കാരും ചേര്‍ന്ന് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു. വയറ്റില്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു എന്ന് യുവതികളില്‍ ഒരാള്‍ പറഞ്ഞു. യുവതികള്‍ തിരിച്ച് അക്രമികള്‍ക്കും കൊടുത്തു അടി. അടിപിടിയിൽ അക്രമികളിൽ ഒരാളുടെ ഷർട്ട് കീറിപ്പോയി. തടിച്ചുകൂടിയ ആളുകള്‍ കാഴ്ച കണ്ടുനിന്നതല്ലാതെ ഒരാള്‍ പോലും പ്രതികരിച്ചില്ലത്രെ. അക്രമികളെ തടയുന്നതിന് പകരം സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു പലരും. ബാംഗ്ലൂര്‍ സൗത്ത് ഈസ്റ്റ് പോലീസ് കേസെടുത്തു.