വിമാനയാത്രയ്ക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ്: സർക്കാർ നീക്കം ഉടന്‍!!
സിവില്‍ ഏവിയേഷൻ മന്ത്രി ജയന്ത് സിൻഹയാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്
ദില്ലി: വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഏകീകൃത തിരിച്ചറിയൽ കാര്‍ഡ് നടപ്പിലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ആധാർ കാര്‍ഡ്, പാസ്പോർട്ട്, പാൻകാർഡ് എന്നിവ പോലുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ നിര്‍ബന്ധമാക്കാനാണ് ആലോചിക്കുന്നത്. സിവില്‍ ഏവിയേഷൻ മന്ത്രി ജയന്ത് സിൻഹയാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. വിമാനയാത്രക്കാർക്കുള്ള ഡിജിയാത്രയുടെ ഉദ്ഘാടനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവച്ച് 90 -120 ദിവസത്തിന് ശേഷമായിരിക്കും ഇത് നടപ്പിലാക്കുകയെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ പേരുടെ കൈവശമുള്ള തിരിച്ചറിയൽ രേഖയായിരിക്കും ഇതിനായി പരിഗണിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ ഏകീകൃത തിരിച്ചറിയൽ രേഖ ഏർപ്പെടുത്തുന്നതോടെ വിമാനത്താവളങ്ങളിലെ ക്യൂവും തിരക്കും ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ വിമാനത്താവളങ്ങൾ വഴി കടന്നുപോകുന്നവർക്ക് ഡിജിറ്റൽ സംവിധാനത്തിന്‍റെ ഫലം അനുഭവിയ്ക്കാന്‍ കഴിയേണ്ടതുണ്ടെന്നും മന്ത്രി സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലെ ഹാന്‍ഡ് സീലിംഗിന് ജൂൺ ഒന്നോടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അവസാനിപ്പിച്ചിരുന്നു. ചെന്നൈ, ജയ്പൂർ, ലക്നൗ, പട്ന, തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്നവർക്കാണ് ബാഗ് ചെക്കിംഗിനുള്ള ബുദ്ധിമുട്ടുകൾ അവസാനിച്ചിട്ടുള്ളത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിവന്നിരുന്ന ഈ നടപടികളാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത് എന്നാല്‍ മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും ജൂൺ ഒന്നുമുതൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലെ ഹാൻഡ് ബാഗ് സീലിംഗ് അവസാനിപ്പിക്കാൻ മെയ് മാസത്തിലാണ് സിഐഎസ്എപഫ് തീരുമാനിക്കുന്നത്. രാജ്യത്തെ വരാണസി, ഗോവ, വിശാഖപട്ടണം, ഭുവനേശ്വർ, പൂനെ എന്നിങ്ങനെ അഞ്ച് വിമാനത്താവളങ്ങളിൽ ഒരാഴ്ചക്കാലത്തേയ്ക്ക് പാരാമിലിട്ടറി ഉദ്യോഗസ്ഥർ പരീക്ഷണാർത്ഥം ഈ സംവിധാനം നടപ്പിലാക്കി പുരോഗതി വിലയിരുത്തിയ ശേഷമാണ് സ്റ്റാമ്പിംഗ് അവസാനിപ്പിക്കുന്നത്