ജിഎസ്ടി: 66 വസ്തുക്കളുടെ നികുതിയിൽ വ്യത്യാസം, ഇൻസുലിനും ചന്ദനത്തിരിയും വില കുറയും, സ്കൂള്‍ ബാഗുകളും!
സിനിമാ ടിക്കറ്റുകൾക്കുള്ള നികുതി 100 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്
ദില്ലി: 66 വസ്തുക്കളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ പരിഷ്കരിച്ചു. ഫോര്‍ സ്ലാബ് ഇന്‍ഡയറക്ട് ടാക്സ് സ്ട്രക്ചറിന് കീഴിലാണ് നികുതി പരിഷ്കിരിച്ചിട്ടുള്ളത്. ജിഎസ്ടി കൗണ്‍സിലിന്‍റെ 16ാമത്തെ യോഗത്തിന് ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂള്‍ ബാഗ്, ഇൻസുലിൻ, പ്രിന്‍ററുകൾ, ചന്ദനത്തിരികള്‍ എന്നിവയുടെ വില കുറയും.
133 ഇനങ്ങളിൽ 66 വസ്തുക്കളുടെ നികുതിയിലാണ് ഇതോടെ ഇളവ് വന്നിട്ടുള്ളത്. ഇൻസുലിൻ, ചന്ദനത്തിരി എന്നിവയ്ക്ക് അഞ്ചുശതമാനവും സ്കൂൾ ബാഗുകള്‍ക്ക് 28 ശതമാനവുമാണ് നികുതി ഇളവ് വരുത്തിയിട്ടുള്ളത്. സിനിമാ ടിക്കറ്റുകൾക്കുള്ള നികുതി 100 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. എന്നാൽ 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനം നികുതിയിനത്തിൽ ഈടാക്കും. കുട്ടികളുടെ ഡ്രോയിംഗ് പുസ്തകത്തിന് 12 ശതമാനവും നികുതി ഏർപ്പെടുത്തും.
നാരങ്ങ അച്ചാറുകള്‍, കടുക്, സോസ് എന്നിവയ്ക്ക് ജിഎസ്ടിയിൽ 12 ശതമാനം വർധനവുണ്ടാവും. അണ്ടിപ്പരിപ്പിനുള്ള നികുതി അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. എന്നാൽ നാപ്കിനുകളുടെ നികുതി നിരക്കിൽ മാറ്റമില്ലാതെ തുടരുമെന്ന് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. കഴിഞ്ഞ തവണ ദില്ലിയില്‍ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സ്വർണ്ണത്തിനും വസ്ത്രങ്ങള്‍ക്കുമുൾപ്പെടെ എട്ട് ഉൽപ്പന്നങ്ങളുടെ നികുതി നിരക്കാണ് ജിഎസ്ടി കൗൻൺസിൽ തീരുമാനിച്ചത്. സ്വർണ്ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. നിലവിൽ രണ്ട് ശതമാനമാണ് സ്വർണ്ണത്തിന് നികുതിയിനത്തിൽ ഈടാക്കുന്നത്.