ജിഎസ്ടി വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍,ആഘോഷമായി തുടക്കം,ചടങ്ങില്‍ ആരൊക്കെ..?
അമിതാബ് ബച്ചനും രത്തന്‍ ടാറ്റയും ലതാ മങ്കേഷ്‌കറും ചടങ്ങില്‍
ദില്ലി: ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിലേക്ക് രാജ്യം നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. വെള്ളിയാഴ്ച അര്‍ദ്ധരാത്രി പാര്‍ലമെന്റില്‍ വെച്ചു നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആര്‍ജെഡി നേതാവ് നിതീഷ് കുമാറും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വന്‍ സന്നാഹങ്ങളാണ് ജിഎസ്ടി ലോഞ്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹാളില്‍ വെച്ചായിരിക്കും വിപ്ലവകരമായ ജിഎസ്ടി ലോഞ്ചിങ്ങ്. രാത്രി 11 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കു പുറമേ വ്യാവസായിക,സിനിമാ രംഗത്തുള്ളവരും ചടങ്ങില്‍ സംബന്ധിക്കും. സംശയ നിവാരണത്തിന് പ്രത്യേക ജിഎസ്ടി മുറിയും തയ്യാറാക്കിയിട്ടുണ്ട്.
ഇനി മുതൽ അതിർത്തികളിൽ ചെക്ക്പോസ്റ്റുുകളില്ല! കേരളത്തിൽ 2.64 ലക്ഷം വ്യാപാരികൾ ജിഎസ്ടിയിലേക്ക്....
വിവിധ കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും പുറമേ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, വ്യവസായി രത്തന്‍ ടാറ്റ, ഗായിക ലതാ മങ്കേഷ്‌കര്‍, മുന്‍ ജിഎസ്ടി ചെയര്‍മാന്‍ സുനില്‍ കുമാര്‍ മോദി, ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍,സിഎജി ശശികാന്ത് ശര്‍മ്മ, ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ നസീം സെയ്ദി,നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ, മെട്രോ മാന്‍ ഇ ശ്രീധരന്‍, എഡിറ്റര്‍ എസ് ഗുരുമൂര്‍ത്തി, കൃഷി ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍,യുപിഎസി ചെയര്‍മാന്‍ ഡേവിഡ് ആര്‍ സെയിംലേ, സിബിഇസി ചെയര്‍മാന്‍ വനജ എസ് സര്‍ണ, സിബിഡിറ്റി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര, മുതിര്‍ന്ന അഭിഭാഷകരായ സോലി സൊറാബ്ജി,കെകെ വേണുഗോപാല്‍,ഹരീഷ് സാല്‍വേ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.