ലോകം ചങ്കിടിപ്പോടെ കാത്തിരിക്കുന്നത് മറ്റൊരു ആഗോള സൈബര്‍ ആക്രമണം:റാൻസംവെയർ വരുന്നത് പണിയുമായി!!
തിങ്കളാഴ്ച മറ്റൊരു ആക്രമണം ഉണ്ടാകുമെന്നും ഗവേഷകൻ പ്രവചിച്ചിട്ടുണ്ട്
ദില്ലി: വെള്ളിയാഴ്ചത്തെ റാൻസംവെയര്‍ ആക്രമണത്തിന് ശേഷം തിങ്കളാഴ്ച വീണ്ടും ആക്രമണമുണ്ടാകുമെന്നാണ് സുരക്ഷാ വിദഗ്ദരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ 125,000 കമ്പ്യൂട്ടർ സംവിധാനങ്ങളാണ് തകരാറിലായത്. ബ്രിട്ടനിലെ സുരക്ഷാ ഗവേഷകൻ മാൽവെയര്‍ ടെക്കാണ് റാൻസം വെയർ ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിച്ചത്. എന്നാൽ തിങ്കളാഴ്ച മറ്റൊരു ആക്രമണം ഉണ്ടാകുമെന്നും ഗവേഷകൻ പ്രവചിച്ചിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ റഷ്യ, ഫ്രാൻസ്, സ്പെയിൻ എന്നിങ്ങനെ 100 രാജ്യങ്ങൾ സൈബർ ആക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇംഗ്ലണ്ടും ആക്രമണത്തിന്‍റെ ഇര
ഇംഗ്ലണ്ടിലെ ആരോഗ്യ ശൃംഖലയാണ് റാൻസംവെയര്‍ തകര്‍ത്തത്. രാജ്യത്തെ 48 നാഷണൽ ഹെൽത്ത് സര്‍വ്വീസ് ട്രസ്റ്റുകളാണ് ആക്രമണത്തിന് ഇരയായത്. സ്കോട്ട്ലന്റിൽ 13 നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റുകളും റാംസംവെയർ ആക്രമിച്ചു. കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുത്ത വൈറസുകൾ മെസേജുകളായി 300 ഡോളർ ബിറ്റ്കോയിൻ ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ ലോക്ക് ചെയ്ത ഫയലുകൾ വിട്ടുനൽകുകയുള്ളൂവെന്നാണ് ഇരകൾക്ക് മുന്നിൽ വൈറസ് വയ്ക്കുന്ന ആവശ്യം.
22 കാരന്റെ ബുദ്ധി തുണച്ചു
റാൻസംവെയറിന്‍ററെ അപടകം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നറിയിപ്പ് നൽകിയത് കമ്പ്യൂട്ടർ ഗവേഷകനായ മാൽവെയർ ടെക് എന്ന യുവാവിന്റെ ബുദ്ധിയാണ്. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ആക്രമണത്തെ പ്രതിരോധിക്കാനും മാൽവെയർ ടെക് തന്ത്രങ്ങൾ മെനഞ്ഞു. തിങ്കളാഴ്ച മറ്റൊരു സൈബർ ആക്രമണം നടക്കുമെന്നും ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
പ്രതിരോധിക്കാനാവില്ല, ഭീഷണി മാത്രം
വന്നാക്രിപ്റ്റിന്‍റെ ഒന്നാമത്തെ പതിപ്പ് തടസ്സപ്പെടുത്താന്‍ കഴിയുമെന്നും രണ്ടാം പതിപ്പായ വന്നാക്രിപ്റ്റ് 2.0യെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു.
സൈബർ ആക്രമണത്തിന് പിന്നില്‍ ആര്
വെള്ളിയാഴ്ച ലോകത്ത് നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി ശ്രമം നടക്കുന്നുണ്ടെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. വന്നാക്രൈ അല്ലെങ്കിൽ വന്നാ ഡിക്രിപ്റ്റർ എന്ന റാൻസംവെയറാണ് ലോകത്ത് സുരക്ഷാ ഭീതി വിതച്ചിട്ടുള്ള ആഗോള വൈറസ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സോഫ്റ്റ് വെയറിനെ ലക്ഷ്യം വച്ച് നടന്ന സൈബർ ആക്രമണങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയാണ് ആദ്യം തിരിച്ചറിഞ്ഞത്.
മൈക്രോസോഫ്റ്റ് അപ്ഡേറ്റ് ചെയ്താൽ
വന്നാക്രിപ്റ്റിന്റെ ആക്രമണത്തെ ചെറുക്കുന്നതിനായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്ത ശേഷം ഉപയോഗിക്കാനാണ് അധികൃതർ കമ്പനികള്‍ക്കും സംഘടനകൾക്കും നൽകിയിട്ടുള്ള നിർദേശം. കമ്പ്യൂട്ടർ ശൃഖലകള്‍ ആക്രമണത്തെ ചെറുക്കുന്നതാണെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.
ഫയലുകൾ നശിപ്പിക്കും
കമ്പ്യൂട്ടറുകളിൽ സേവ് ചെയ്തിട്ടുള്ള വിരങ്ങൾ ലോക്ക് ചെയ്ത ശേഷം ബിറ്റ്കോയിൻ ആയി വലിയ തുക ആവശ്യപ്പെട്ട് ഫയലുകൾ അൺലോക്ക് ചെയ്യുന്നതാണ് റാൻസംവെയറിന്റെ പ്രവർത്തനരീതി. എന്നാൽ ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകിയിട്ടില്ലെങ്കില്‍ മണിക്കൂറുകൾക്ക് ശേഷം ഫയലുകള്‍ നശിപ്പിച്ച് കളയുകയും ചെയ്യും. ലോകത്തെ 150 രാഷ്ട്രങ്ങളാണ് സൈബർ ക്രിമിനലുകളുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. അമേരിക്ക, റഷ്യ, ബ്രസീൽ, സ്പെയിൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സർക്കാര്ഡ ഏജൻസികൾ എന്നിവയും സൈബർ കുറ്റവാളികൾ ആക്രമിക്കാൻ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.
സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്
20കാരായ രണ്ട് കമ്പ്യൂട്ടർ ഗവേഷകരാണ് റാൻസംവെയര്‍ ആക്രമണത്തെ തിരിച്ചറിഞ്ഞ് സോഫ്റ്റ് വെയറിന്‍റെ കിൽ സ്വിച്ച് ഉപയോഗിച്ച് പ്രതിരോധിച്ചിട്ടുള്ളത്. താല്‍ക്കാലികമായി മാൽവെയറിനെ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ കമ്പ്യൂട്ടർ സംവിധാനങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ചില നെറ്റ് വർക്കുകളിൽ ആക്രമണത്തെത്തുടർന്നുള്ള സുരക്ഷാ വീഴ്ച നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.
നെറ്റ് വർക്കിനെ പൂർണ്ണമായി തകർക്കും
വൈറസ് ബാധിച്ചത് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയെ പൂർണ്ണമായി തകർക്കുമെന്ന് കമ്പ്യൂട്ടർ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.