കുട്ടികളുടെ മരണം, പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു?
ചെന്നൈ: ധര്‍മപുരിയിലെ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഡി എം കെയുടെ വിമര്‍ശനം. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ വൈകി എന്നാണ് ഡി എം കെ നേതാവ് എം കരുണാനിധി കുറ്റപ്പെടുത്തുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ പോലുമില്ല. ബെഡ്ഡുകളും ഉപകരണങ്ങളും കുറവാണ് എന്ന് ആശുപത്രി മുന്‍ ഡീന്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു.
ധര്‍മപുരി ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നും സേലത്തെ മോഹന്‍ കുമാരമംഗലം ആശുപത്രിയിലേക്ക് മാറ്റിയ ഒരു കുട്ടി കൂടി മരിച്ചു. തിങ്കളാഴ്ച ജനിച്ച പെണ്‍കുട്ടിയാണ് ചൊവ്വാഴ്ച സേലത്തെ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച ഇത്തരത്തില്‍ നാല് കുട്ടികള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ചൊവ്വാഴ്ച മരിച്ച പെണ്‍കുട്ടി കൂടി ഉള്‍പ്പെടെ അഞ്ച് ദിവസത്തിനിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 11 ആയി.
മരിച്ച എല്ലാ കുട്ടികളും രണ്ട് ദിവസം മുതല്‍ 25 ദിവസം വരെ പ്രായമുള്ളവരാണ്. ഇവരുടെ അമ്മമാരെല്ലാം 20കളിലാണ്. എന്‍ ഐ സി യുവില്‍ പ്രവേശിക്കപ്പെട്ട കുട്ടികളാണ് മരിച്ചത്. തങ്ങള്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കി എങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല എന്ന് ആശുപത്രി ഡീന്‍ ഇന്‍ ചാര്‍ജ് ഡോ. എം ഇളങ്കോവന്‍ പറഞ്ഞു.
ഇത്രയും കുട്ടികള്‍ മരിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗം ഭദ്രമാക്കാനാണ് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ശ്രമിക്കുന്നത് എന്ന് കരുണാനിധി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വേണ്ട പോലെ ഇടപെട്ടിരുന്നെങ്കില്‍ ഇത്രയും കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഡി എം കെ സര്‍ക്കാരിന്റെ കാലത്ത് കെട്ടിയ നിയമസഭ മന്ദിരത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കിയ അതേ പ്രധാന്യം ഇവിടെയും നല്‍കണമായിരുന്നു - കരുണാനിധി പറഞ്ഞു.