തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ട 5പേര്‍ ചെന്നൈയിലെത്തി
ചെന്നൈ: കൊലക്കയറിന്റെ കീഴില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് തമിഴ്‌നാട്ടിലെ അഞ്ചു മത്സ്യത്തൊഴിലാളികള്‍. ശ്രീലങ്കന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകള്‍ എണ്ണപ്പെട്ട എമേഴ്‌സണ്‍, അഗസ്റ്റസ്, ആര്‍.വില്‍സണ്‍, കെ. പ്രശാന്ത്, ലാങ്‌ലെറ്റ് എന്നിവര്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ്.
ശ്രീലങ്കന്‍ കോടതിയില്‍ നിന്നും വധശിക്ഷ ലഭിച്ച ഇവര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് ഒടുവില്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹി വഴി ചെന്നൈയിലെത്തിയ ഇവര്‍ക്ക് വന്‍ സ്വീകരണമാണ് ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഒരുക്കിയിരുന്നത്. തിരുച്ചിറപ്പള്ളിയില്‍ എത്തുമെന്നറിയിച്ചെങ്കിലും പിന്നീട് രാഷ്ട്രീയ പാര്‍ട്ടി സ്വീകരണത്തിനായി ചെന്നൈയിലെത്തിക്കുകയായിരുന്നു.
2011ലാണ് അഞ്ച് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. ഇവര്‍ മയക്കുമരുന്ന കടത്തിയെന്ന കുറ്റത്തിന് വിചാരണ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞമാസം അഞ്ചുപേര്‍ക്കും വധശിക്ഷ ലഭിച്ചു. ഇതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുമായി സംസാരിച്ച് മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയായിരുന്നു.
അതിനിടെ, നാട്ടിലെത്തിയ മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരം മാധ്യമങ്ങള്‍ക്ക് കൗതുകമായി. ബി.ജെ.പിയുടെയും എ.ഐ.എ.ഡി.എം.കെയുടെയും പ്രവര്‍ത്തകര്‍ മാലയും മറ്റുമായി ഇവരെ സ്വീകരിക്കാനെത്തിയിരുന്നു. ഇവരെ ജയിലില്‍നിന്നും ഇറക്കാന്‍ തങ്ങളാണ് മുന്‍കൈ എടുത്തതെന്ന് ഇരുപാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നതും കാണാമായിരുന്നു.