16കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു: ട്രെയിനിൽ നടന്നത് നാടകീയ സംഭവങ്ങൾ, ചോരപ്പുഴയും!!
ദില്ലിയില്‍ നിന്ന് ഹരിയാനയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് ആക്രമിക്കപ്പെടുന്നത്
ചണ്ഡിഗഡ്: 16കാരനെ ജനക്കൂട്ടം ട്രെയിനിൽ വച്ച് തല്ലിക്കൊന്നു. മൂന്ന് യുവാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന 16കാരനെയാണ് ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊലപ്പെടുത്തിയത്. ഹരിയാനയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപ്പെടുത്തിയ ശേഷം യുവാവിന്‍റെ മൃതദേഹം ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. ദില്ലിയില്‍ നിന്ന് 20 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്.
ജുനൈദ്, ഹസീബ്, ഷാക്കിർ, മുഹ്സിൻ എന്നിവരാണ് ട്രെയിനിൽ വച്ച് വംശീയാതിക്രമത്തിനിരയായത്. സംഭവത്തിൽ യുവാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിനിരയായ ഹസീബിന്‍റെ സഹോദരാണ് കൊല്ലപ്പെട്ട ജുനൈദ്. രക്തക്കുളിച്ച കമ്പാർട്ട്മെന്റിന്‍റെ ചിത്രങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ 16 കാരന്‍റെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ദില്ലിയില്‍ നിന്ന് ഈദുൽ ഫിത്തറിനുള്ള ഷോപ്പിംഗ് കഴിഞ്ഞ് യുവാക്കള്‍ ഹരിയാനയിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് സംഘത്തിലുണ്ടായിരുന്ന മുഹ്സിൻ പറയുന്നു. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് 16കാരന്റെ മരണത്തില്‍ കലാശിച്ചതെന്നും റിപ്പോർട്ടുണ്ട്. യുവാക്കളെ മർദ്ദിക്കുന്ന സംഘത്തിലേയ്ക്ക് കൂടുതൽ പേർ ചേര്‍ന്നുവെന്നും സംഘം ചേർന്ന് ഇവര്‍ നാലുപേരെയും മർദ്ദിക്കുകയായിരുന്നു.
സംഭവത്തിനിടെ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചുവെങ്കിലും പോലീസ് പ്രശ്നത്തിൽ ഇടപെടാൻ തയ്യാറായില്ലെന്നും യുവാക്കൾ ചൂണ്ടിക്കാണിക്കുന്നു. റെയിൽവേ പോലീസും സഹായ അഭ്യര്‍ത്ഥന നിരാകരിച്ചുവെന്നാണ് യുവാക്കൾ ഉന്നയിക്കുന്ന പരാതി.