മുംബൈ മോഡല്‍ ആക്രമണം: പാക് മീൻപിടിത്ത ബോട്ട് ഇന്ത്യ തകര്‍ത്തു
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്താന്‍ നടത്തിയ ശ്രമം ഇന്ത്യന്‍ തീര സംരക്ഷണ സേന തടഞ്ഞു. മീന്‍പിടിത്ത ബോട്ടില്‍ ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി വന്ന ബോട്ട് കടലില്‍ പൊട്ടിത്തെറിച്ചു.
ഗുജറാത്ത് തീരം ലക്ഷ്യമാക്കിയായിരുന്നു ബോട്ട് വന്നുകൊണ്ടിരുന്നത്. ഇന്ത്യന്‍ സേനയുടെ ശ്രദ്ധയില്‍ പെട്ടതോടെ തീവ്രവാദികള്‍ സ്വയം സ്‌ഫോടനം നടത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബോട്ടില്‍ നാല് പേരാണ് ഉണ്ടായിരുന്നത്.
പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെയായിരുന്നു ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക് തീവ്രവാദികള്‍ എത്തിയത്. കറാച്ചിയില്‍ നിന്നാണ് ബോട്ട് എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്ദര്‍ തുറമുഖത്തില്‍ നിന്ന് 365 കിലോമീറ്റര്‍ ആകലെ വച്ചാണ് ബോട്ട് പൊട്ടിത്തെറിച്ചത്.
തീരസംരക്ഷണ സേനയുടെ ശ്രദ്ധയില്‍ പെട്ടതോടെ ബോട്ട് അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ സേന ഒരു മണിക്കൂറോളം ബോട്ടിനെ പിന്തുടര്‍ന്നു. ഈ ഘട്ടത്തിലാണ് സ്‌ഫോടനം നടന്നത്.
ഗുജറാത്ത് തന്നെ ആയിരുന്നോ തീവ്രവാദികളുടെ ലക്ഷ്യം എന്ന് വ്യക്തമല്ല. ഗോവ ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബും സംഘവും ഇത്തരത്തില്‍ മീന്‍പിടിത്ത ബോട്ടിലാണ് ഇന്ത്യയില്‍ എത്തിയത്.
പെഷവാറിന് സ്‌കൂളിന് നേര്‍ക്ക് പാക് താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ലഷ്‌കര്‍ നേതാവ് ഹാഫിസ് സയീദ് ആരോപിച്ചിരുന്നു. ഇതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും എന്ന് ഹാഫിസ് സയീദ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.