2017ൽ ഇന്ത്യന്‍ സൈന്യം കൊന്നുതള്ളിയത് 38 ഭീകരരെയെന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ വെളിപ്പെടുത്തൽ
കശ്മീരിലെ ഗുരേസ്, നൗഗാം, മച്ചിൽ എന്നീ സെക്ടറുകളിലായി 48 മണിക്കൂറിനുള്ളിൽ ഏഴ് ഭീകരരെയാണ് വധിച്ചത്
ശ്രീനഗർ: 2017ൽ ഇന്ത്യൻ സൈന്യം കൊന്നൊടുക്കിയത് 38 ഭീകരരെയെന്ന് സൈന്യത്തിന്‍റെ വെളിപ്പെടുത്തൽ. ഇതിന് പുറമേ 22 നുഴഞ്ഞു കയറ്റശ്രമങ്ങളും സൈന്യത്തിന്‍റെ കൃത്യസമയത്തെ ഇടപെടൽ മൂലം പരാജയപ്പെടുത്തിയിട്ടുണ്ട്. 2017ൽ ജമ്മു കശ്മീരില്‍ മാത്രമുണ്ടായിട്ടുള്ള സംഭവങ്ങളാണിത്.
കശ്മീരിലെ ഗുരേസ്, നൗഗാം, മച്ചിൽ എന്നീ സെക്ടറുകളിലായി 48 മണിക്കൂറിനുള്ളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടസ്സപ്പെടുത്തിയതായി സൈന്യം വ്യക്തമാക്കുന്നു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെയും സൈന്യം വധിച്ചിട്ടുണ്ട്. റമദാൻ മാസത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ കൃത്യ സമയത്തെ ഇടപെടൽ മൂലം പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2008ൽ 28 നുഴഞ്ഞുകയറ്റ ശ്രമങ്ങളും 2016ൽ 88 നുഴഞ്ഞു കയറ്റ ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തിയിരുന്നു. 2016 സെപ്തബറിൽ ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങൾക്ക് നേരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനെ തുടർന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ 45 ശതമാനം വർധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.