കാറിടിച്ച നാല് വയസ്സുള്ള കുഞ്ഞിനോട് ആശുപത്രികൾ ചെയ്തത് !!! ഒടുവിൽ...
വാഹനാപകടത്തില്‍പ്പെട്ട നാല് വയസ്സുകാരനെ ശുശ്രൂഷിക്കാന്‍ ആശുപത്രികള്‍ തയ്യാറായില്ലെന്ന് പരാതി. ഒടുവില്‍ കുട്ടി മരണത്തിന് കീഴടങ്ങി.
ദില്ലി: വാഹനാപകടത്തില്‍പ്പെട്ട നാല് വയസ്സുകാരനെ ശുശ്രൂഷിക്കാന്‍ ആശുപത്രികള്‍ തയ്യാറായില്ലെന്ന് പരാതി. ഒടുവില്‍ കുട്ടി മരണത്തിന് കീഴടങ്ങി. റോഡിന് സൈഡില്‍ നിന്ന് കളിയ്ക്കുകയായിരുന്ന നാല് വയസ്സുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കുട്ടിയെ കാര്‍ ഡ്രൈവര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അപകടകേസുകള്‍ പരിഗണിയ്ക്കില്ലെന്ന് പറഞ്ഞ് ആശുപത്രികള്‍ മടക്കി അയക്കുകയായിരുന്നു.
റോഡിന് അടുത്ത് നിന്ന് കളിയ്ക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് കൂടി ഒരു ടാക്‌സി കാര്‍ പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടം സംഭവിച്ച കാറില്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. കുട്ടിയുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നു.
മൂന്ന് ആശുപത്രികളില്‍ ഡൈവറും അമ്മയും ചേര്‍ന്ന് കുട്ടിയെ എത്തിച്ചു. എന്നാല്‍ അപകട കേസുകള്‍ അവിടെ എടുക്കില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അവരെ തിരിച്ച് അയച്ചെന്ന് പരാതി ഉണ്ട്.
പരാതി നല്‍കരുതെന്ന് പറഞ്ഞ് ടാക്‌സി ഡ്രൈവര്‍ കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.
അപകടം പറ്റി എത്തുന്നവരെ നിര്‍ബന്ധമായും പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശം ഉള്ളതാണ്. ഈ ഉത്തരവ് ആണ് ലംഘിയ്ക്കപ്പെട്ടത്. അപകടം പറ്റിയവരെ രക്ഷിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കരുതെന്നും കോടതി നിര്‍ദ്ദേശം ഉണ്ട്.