ദേശീയ ചലച്ചിത്ര പുരസ്‌കാരം:അമിതാഭ് ബച്ചന്‍ മികച്ച നടന്‍, നടി കങ്കണ,മികച്ച മലയാള ചിത്രം പത്തേമാരി
ദില്ലി: 63 ാ മത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചു. പത്തേമാരി മലയാളത്തിലെ മികച്ച സിനിമ. മികച്ച സംഗീതത്തിന് എന്നു നിന്റെ മൊയ്തീനിലെ 'കാത്തിരുന്നു കാത്തിരുന്നു' എന്ന ഗാനത്തിന് എം ജയചന്ദ്രന്‍ അര്‍ഹത നേടി. 'പിക്കു'വിലെ അഭിനയത്തിന് അമിതാ ബച്ചനെ മികച്ച നടനായും 'തനു മനു' റിട്ടേണ്‍സിലെ അഭിനയത്തിന് കങ്കണ റണൗത്തിനെ മികച്ച നടിയായും പ്രഖ്യാപിച്ചു. കഴിഞ്ഞ തവണയും കങ്കണയ്ക്കു തന്നെയായിരുന്നു അവാര്‍ഡ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സുസുധി വാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമാർശം.
ഇതേ സമയം വിവിധ ഭാഷകളില്‍ മൊഴിമാറ്റപ്പെട്ട രാജമൗലിയുടെ ബാഹുബലിയാണ് മികച്ച ചിത്രം. പുതുതായി ഏര്‍പ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡിനായി ഗുജറാത്ത് തിരഞ്ഞെടുത്തു. കേരളത്തിനും ഉത്തര്‍ പ്രദേശിനും പ്രത്യേക പരാമര്‍ശങ്ങളുണ്ട്.
ബെന്നിലെ അഭിനയ ത്തിന് ഗൗരവ് മേനോന് മികച്ച ബാലതാര ത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. വലിയ ചിറകുള്ള പക്ഷി മികച്ച പരിസ്ഥിതി ചിത്രമായി മാറി. മസ്താനി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലിയാണ് മികച്ച സംവിധായകന്‍.
വിസാരണൈ മികച്ച തമിഴ് ചിത്രത്തിന് അര്‍ഹത നേടിയപ്പോള്‍ മലയാളി വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം മികച്ച സംസ്‌കൃത സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. അലിയാര്‍, നീലന്‍, ക്രിസ്റ്റോ ടോമി, എന്നിവയ്ക്കാണ് അവാര്‍ഡ്. സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.