ഗായികയായ നടിയുടെ ദുരൂഹ മരണം പീഡനത്തെ തുടർന്ന്!! ഭർത്താവ് അറസ്റ്റിൽ!!
ഭർത്താവിന്റെയും കുടുംബത്തിൻറെയും പീഡനം സഹിക്കാൻ വയ്യാതെയാണ് ബിദിഷ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബിദിഷയുടെ പിതാവ് നൽകിയ പരാതി
ദില്ലി: ആസാമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നടിയുടെ പിതാവിൻറെ പരാതിയെ തുടർന്നാണ് ബിദിഷയുടെ ഭർത്താവ് നിഷിതിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബിദിഷയുടെ ദുരൂഹ മരണത്തിൽ വേണ്ടി വന്നാൽ ഭർത്താവിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഗുരുഗ്രാമിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു ബിദിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ പീഡനത്തെ തുടർന്ന്
ഭർത്താവിന്റെയും കുടുംബത്തിൻറെയും പീഡനം സഹിക്കാൻ വയ്യാതെയാണ് ബിദിഷ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബിദിഷയുടെ പിതാവ് നൽകിയ പരാതി. പീഡനത്തെ കുറിച്ച് മകൾ പറഞ്ഞിരുന്നതായും പിതാവ് പരാതിയിൽ വ്യക്തമാക്കുന്നു.
ആത്മഹത്യാ പ്രേരണ കുറ്റം
ബിദിഷയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് നിഷിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ബിദിഷയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയ വിവാഹം
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 14 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഭർത്താവുമായി പ്രശ്നം ഉണ്ടായിരുന്നതായി പിതാവ് പറയുന്നു. കുടുംബവുമായും പ്രശ്നങ്ങളുണ്ടായിരുന്നു.
രൺബീർ കപൂർ ചിത്രത്തില്‍
രൺബീർ കപൂർ നായകനായ ബോളിവുഡ് ചിത്രം ജഗ്ഗാ ജസൂസിൽ ബിദിഷ അഭിനയിച്ചിരുന്നു. അസം സ്വദേശിയായ ഇവർ മിനിസ്ക്രീനിലൂടെയാണ് പ്രശസ്തയായത്.സ്റ്റേജ് ഷോകളുടെ അവതാരകയായി ബിദിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകൾക്ക് ബിദിഷ അവതാരകയായിരുന്നു. ഗായിക കൂടിയാണ് ഇവർ.
എത്തിയത് അടുത്തിടെ
ഗുരുഗ്രാമിലെ സുശാന്ത് ലോക് ഏരിയയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ബിദിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെയായിരുന്നു ഇവിടെ താമസത്തിനെത്തിയത്. പോലീസ് എത്തുമ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പിതാവ് അറിയിച്ചതിനെ തുടർന്ന്
മകളെ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് ബിദിഷയുടെ പിതാവ് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പ്
അതേസമയം ആത്മഹത്യ കുറിപ്പൊന്നും സംഭവ സ്ഥലത്തു നിന്ന് പോലീസിന് ലഭിച്ചില്ല. ബിദിഷയുടെ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധന നടത്തിയിരുന്നു.