ശശികലയെ ഉടൻ പുറത്താക്കില്ല, ഒപിഎസ്സിന് മുഖ്യമന്ത്രിസ്ഥാനവും ഇല്ല; പക്ഷേ ലയനം ഉറച്ചു, പ്രഖ്യാപനം 21ന്
ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍. എഐഎഡിഎംകെയിലെ ഒ പനീര്‍ശെല്‍വം പക്ഷവും ഇകെ പളനിസ്വാമി പക്ഷവും ലയിക്കാന്‍ തീരുമാനമായി. ലയന പ്രഖ്യാപനം ഓഗസ്റ്റ് 21 തിങ്കളാഴ്ച ഉണ്ടാകും എന്നാണ് സൂചന.
ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നായിരുന്നു ഒപിഎസ് പക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. എന്നാല്‍ ഇത് ഉടന്‍ നടപ്പിലാവില്ല എന്ന് ഉറപ്പായി.
മുന്‍ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രി പദവും ലഭിക്കില്ല. ശശികലയെ പുറത്താക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവും പനീര്‍ശെല്‍വത്തിന് ലഭിക്കില്ല.
ശശികല അകത്ത് തന്നെ
ജയിലില്‍ കഴിയുന്ന വികെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്ന ഒ പനീര്‍ശെല്‍വം വിഭാഗത്തിന്റെ ആവശ്യം ഉടന്‍ നടപ്പാവില്ല എന്ന് ഉറപ്പായി. എങ്കിലും ലയനം നടക്കും.
ശശികലയെ പുറത്താക്കിയാല്‍
പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും ശശികലയെ പിന്തുണയ്ക്കുന്ന കത്ത് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശശികലയെ അടിയന്തരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക ബുദ്ധിമുട്ടായിരിക്കും.
ജനറല്‍ സെക്രട്ടറി സ്ഥാനവും ഇല്ല
ശശികല തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നേക്കും എന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ഒ പനീര്‍ശെല്‍വത്തിന് ആ പദവിയും ഉടന്‍ ലഭിക്കില്ല.
പളനി സ്വാമി മാറില്ല
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇകെ പളനി സ്വാമിയും മാറില്ല. അതുകൊണ്ട് മുഖ്യമന്ത്രി പദവിയും പനീര്‍ശെല്‍വത്തിന് ലഭിക്കില്ല.
ഉപമുഖ്യമന്ത്രി സ്ഥാനം
എന്നാല്‍ ഉപമുഖ്യ പദവിയും രണ്ട് മന്ത്രി സ്ഥാനവും പനീര്‍ശെല്‍വം പക്ഷത്തിന് നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലയനം തന്നെ തീരുമാനിച്ചിട്ടുള്ളത്.
ജയലളിതയുടെ മരണം
ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണം എന്നതായിരുന്നു പനീര്‍ശെല്‍വത്തിന്റെ മറ്റൊരു ആവശ്യം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വേദനിലയം സ്മാരകമാക്കാനും ധാരണയായിട്ടുണ്ട്.
ശശികലയുടെ കളി
ജയലളിതയുടെ മരണ ശേഷം പനീര്‍ശെല്‍വം ആയിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശശികലയുടെ നിര്‍ദ്ദേശ പ്രകാരം തന്നെ ആയിരുന്നു ഇത്. എന്നാല്‍ പിന്നീടാണ് കളികള്‍ മാറിമറിഞ്ഞത്.
മുഖ്യമന്ത്രിയാകാന്‍
പനീര്‍ശെല്‍വത്തെ മാറ്റി മുഖ്യമന്ത്രി കസേരയില്‍ സ്വയം അവരോധിക്കാന്‍ ശശികല തീരുമാനിച്ചു. അപ്പോള്‍ തന്നെ പനീര്‍ശെല്‍വം പ്രതിഷേധവുമായി എത്തുകയും രാജി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ശശികലയ്ക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ ആയില്ല. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.
കലങ്ങി മറിഞ്ഞ തമിഴകം
ശശികല ജയിലില്‍ ആയതോടെ തമിഴ് രാഷ്ട്രീയം കലങ്ങി മറിയുക ആയിരുന്നു. വിശ്വസ്തനായ ഇകെ പളനിസ്വാമിയെ മുഖ്യമന്ത്രി പദം ഏല്‍പിച്ചെങ്കിലും പാര്‍ട്ടിയ്ക്കുള്ളില്‍ ശശികലയുടെ പിന്തുണ കുറഞ്ഞു വന്നു. തുടര്‍ന്ന് അടുത്ത ബന്ധുവായ ടിടിവി ദിനകരെ ശശികല പാര്‍ട്ടിയിലെ രണ്ടാമനായി അവരോധിച്ചു.
ഒപിഎസ്സും ഇപിഎസ്സും ഒരുമിച്ചു
എന്നാല്‍ പിന്നീട് ശശികലയെ പോലും ഞെട്ടിപ്പിക്കുന്ന നീക്കങ്ങളാണ് അരങ്ങേറിയത്. ഒ പനീര്‍ശെല്‍വം പക്ഷവും ഇകെ പളനി സ്വാമി പക്ഷവും യോജിക്കുന്ന കാഴ്ച. ശശികലയ്ക്ക് തമിഴ് രാഷ്ട്രീയത്തില്‍ ഇനിയൊരു തിരിച്ചുവരവിന്റെ സാധ്യത തന്നെയാണ് ഇത് ഇല്ലാതാക്കിയിരിക്കുന്നത്.