മദ്ധ്യപ്രദേശ്: കര്‍ഷക സമരത്തില്‍ മരിച്ചവരിലൊരാള്‍ 19കാരന്‍!!! ഒരാള്‍ നവവരന്‍!!!
സര്‍ക്കാര്‍ എന്തുത്തരം നല്‍കും..?
ഭോപ്പാല്‍: അഭിഷേക്- ജീവശാസ്ത്രമായിരുന്നു അവന്റെ ഇഷ്ടവിഷയം. സ്വന്തമായി കൃഷിഭൂമിയില്ലാത്ത അച്ഛനും അമ്മക്കുമൊപ്പം മുദ്രാവാക്യം വിളിക്കാനാണ് അഭിഷേക് സമരഭൂമിയിലെത്തിയത്. നാലു മക്കളില്‍ ഇളയവനായിരുന്നു അവന്‍. സമരക്കാര്‍ക്കു നേരെ പോലീസ് നിറയൊഴിച്ചപ്പോള്‍ അഭിഷേകിന്റെ നെഞ്ചില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറുന്നത് നോക്കിനില്‍ക്കാനേ മാതാപിതാക്കള്‍ക്ക് കഴിഞ്ഞുള്ളൂ.
കര്‍ഷകസമരം അതിരൂക്ഷമായ മദ്ധ്യപ്രദേശില്‍ സമരക്കാര്‍ക്കു നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ മരിച്ചവരില്‍ അഭിഷേക് എന്ന പത്തൊന്‍പതുകാരനും അടുത്തിടെ വിവാഹിതനായ 23 കാരന്‍ ചായിന്റാം പതിദാറുമുണ്ടായിരുന്നു. പട്ടാളത്തില്‍ ചേരണമെന്നായിരുന്നു ചായിന്റാമിന്റെ ആഗ്രഹം. മൂന്ന് തവണ ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തെങ്കിലും ഓരോ കാരണങ്ങള്‍ കൊണ്ട് പുറത്താകുകയായിരുന്നു. ശരീരത്തില്‍ തുളഞ്ഞുകയറിയ വെടിയുണ്ടക്കൊപ്പം ചായിന്റാമിന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങള്‍ കൂടി ഇല്ലാതായി. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ ഓരോ കഥകള്‍ പറയാനുണ്ട്. ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റി ജീവിച്ച കര്‍ഷകരാണ് സമരഭൂമിയില്‍ മരിച്ചുവീണത്.
അഭിഷേകിന്റെ മൃതദേഹവും കയ്യിലേന്തിയാണ് മന്ദസേര്‍-നീമച്ച് ഹൈവേയില്‍ മാതാപിതാക്കള്‍ പിന്നീട് പ്രതിഷേധിച്ചത്. പ്രകോപനപരമായ പ്രവര്‍ത്തനങ്ങളൊന്നും അഭിഷേക് നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും മാതാപിതാക്കള്‍ പറയുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 1 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവര്‍ ഇല്ലാതാക്കിയ ജീവനുകളും സ്വപ്‌നങ്ങളും കൂടി തിരികെ നല്‍കാനാകുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.