എഐഎഡിഎംകെ ലയനചര്‍ച്ചകള്‍ക്ക് ശുഭാന്ത്യം! ഉച്ചയോടെ ചിത്രം തെളിയും, ഒപിഎസിന് പാര്‍ട്ടി വഴങ്ങി!
ചൈന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിലായിരിക്കും ലയനപ്രഖ്യാപനം
ദില്ലി:അണ്ണാ ഡിഎംകെയില്‍ ഒപിഎസ്- ഇപിഎസ് ലയന ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച ഉച്ചയോടെ ശുഭാന്ത്യമാകുമെന്ന് സൂചന. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാരത്തര്‍ക്കങ്ങളാണ് പിളര്‍പ്പിലേയ്ക്ക് നയിച്ചത്. ചൈന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിലായിരിക്കും ലയനപ്രഖ്യാപനം. പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍റെ അധ്യക്ഷതയിലായിരിക്കും യോഗം. നിലവിലെ മുഖ്യമന്ത്രി ഇ പളനിസാമി മുഖ്യമന്ത്രി സ്ഥാനത്തുതന്നെ തുടരുമെന്നാണ് സൂചനകള്‍. അതേ സമയം ഒപിഎസിനായിരിക്കും ജനറല്‍ സെക്രട്ടറി സ്ഥാനം.
നിര്‍ണായക പ്രമേയം
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ശശികലയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കുന്നത് സംബന്ധിച്ച പ്രമേയത്തില്‍ ഒപ്പുവയ്ക്കുന്നതോടെ ലയനം സാധ്യമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വെള്ളിയാഴ്ചത്തെ ലയന പ്രഖ്യാപനം പാളിയതോടെ ശശികലയെയും എല്ലാ കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഈ പ്രമേയത്തില്‍ എല്ലാവരും ഒപ്പുവയ്ക്കണമെന്നും ഒപിഎസ് ആവശ്യപ്പെട്ടിരുന്നു.
ശശികലയ്ക്ക് വഴി പുറത്തേയ്ക്ക്
ശശികലയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നതിനൊപ്പം പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്തുതന്നെ തുടരുമെന്നും പനീര്‍ശെല്‍വം പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് എത്തുമെന്നുമാണ് പുതിയ ധാരണ. എല്ലാ നേതാക്കളും ശശികലയെ പുറത്താക്കിയ പ്രമേയത്തില്‍ ഒപ്പുവയ്ക്കണമെന്ന് ഒപിഎസിന്‍റെ ആവശ്യവും ഇതോടെ അംഗീകരിക്കപ്പെടും.
പ്രധാന പദവികള്‍ കിട്ടും
ഒപിഎസ് ക്യാമ്പിലെ പ്രമുഖര്‍ക്ക് ലയനത്തോടെ പാര്‍ട്ടിയില്‍ പ്രമുഖ പദവികളും ലഭിക്കും. മഫോയ് കെ പാണ്ഡ്യരാജന്‍, സെമ്മലയ് എന്നിവരെയാണ് മന്ത്രിമാരാക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐക്യം സാധ്യമാകുമ്പോള്‍ പ്രധാന സ്ഥാനങ്ങള്‍ വേണമെന്ന് ഒപിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദിനകരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഇറക്കുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെത് അല്ലെന്നും പാര്‍ട്ടിക്ക് അവരുമായി ബന്ധമില്ലെന്നും കഴിഞ്ഞ വ്യാഴാഴ്ച പാസാക്കിയ പ്രമേയം വ്യക്തമാക്കുന്നുണ്ട്.
ഒപിഎസിനെ മെരുക്കി കൂടെ നിര്‍ത്തി
ഒപിഎസ് മുന്നോട്ടുവച്ച പല ആവശ്യങ്ങളും അംഗീകരിച്ച പളനിസാമി പക്ഷം ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിക്കുകയും പോയസ്ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനും തീരുമാനിച്ചിരുന്നു. ഇതെല്ലാം ലയനത്തില്‍ ഒപിഎസ് പക്ഷത്തിന് ശുഭപ്രതീക്ഷകള്‍ നല്‍കിക്കൊണ്ടുള്ള നീക്കമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഒപിഎസിന് നല്‍കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി
ദേശീയതലത്തില്‍ ബിജെപിയാണ് അണ്ണാ ഡിഎംകെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയെ എന്‍ഡിഎയ്ക്കൊപ്പം നിര്‍ത്താനുള്ള ചരടുചവലികളാണ് ബിജെപി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
11 അംഗ സമിതി
ലയനത്തിന് നേതൃത്വം നല്‍കുന്നതിനായി 11 അംഗ കോര്‍ഡിനേഷന്‍ കമ്മറ്റിയെ നിയമിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് മുതിര്‍ന്ന നേതാക്കളും രണ്ട് ജോയിന്‍റ് കോര്‍ഡിനേറ്റര്‍മാരുമാണുള്ളത്. തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ലയനത്തിനും ക്യാബിനറ്റ് വിപുലീകരണത്തിനുമായി ഉച്ചകഴിഞ്ഞ് ചെന്നൈയിലെത്തും.
വെള്ളിയാഴ്ചത്തെ ചര്‍ച്ച പാളി
വെള്ളിയാഴ്ച രാത്രി എഐഎഡിഎംകെയിലെ ഇരു പക്ഷവും തമ്മിലുള്ള ലയനപ്രഖ്യാപനം നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിനായി ഒപിഎസ് പക്ഷവും ഇപിഎസ് പക്ഷവും ജയലളിത സ്മാരകത്തിന് സമീപത്ത് ഒത്തു ചേര്‍ന്നിരുന്നുവെങ്കിലും ഇരു പക്ഷങ്ങളിലും ഉടലെടുത്ത തര്‍ക്കങ്ങളാണ് ലയനത്തിന് തടയിട്ടത്. ശനിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ട് ദിവസത്തിനകം ലയന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.
തോഴിയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി
ഏറെക്കാലം ജയലളിതയുടെ തോഴിയായിരുന്ന ശശികലയാണ് ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവെച്ചത്. എന്നാല്‍ അനധികൃത സ്വത്തുസമ്പാദനക്കേസിലെ വിധി വന്നതോടെ ശശികലയുടെ സ്വപനങ്ങള്‍ തകരുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഒപിഎസിനെ സമ്മര്‍ദ്ധം പ്രയോഗിച്ച് രാജിവെപ്പിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം ശശികലയോട് അടുപ്പമുള്ള എടപ്പാടി പളനി സാമിയ്ക്കാണ് ലഭിച്ചത്.
ജയിലിലിരുന്ന് ചരടുവലി
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ജയിലിനുള്ളിലിരുന്ന് തന്ത്രങ്ങള്‍ മെനയാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ലയനചര്‍ച്ചകളോടെ പാര്‍ട്ടിയിലെ മേല്‍ക്കൈ നഷ്ടമാകും.