സൈന്യത്തിന് ആയുധ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ !!! തിരിച്ചടിച്ച് കോൺഗ്രസ്!!!
ആയുധങ്ങൾ സംഭരിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതായും ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നു ജെയ്റ്റലി പറഞ്ഞു.
ദില്ലി: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ മതിയായ ആയുധങ്ങൾ സൈന്യത്തിന്റെ പക്കലുണ്ടെന്നു പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യസഭയിലാണ് അദ്ദേഹ ഇത് വ്യക്തമാക്കിയത്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ 15 ദിവസം മാത്രം പ്രതിരോധിക്കാനുള്ള ആയുധങ്ങൾ മാത്രമേ സൈന്യത്തിന്റെ കൈവശമുള്ളുവെന്നുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജെയ്റ്റലി മറുപടി പറഞ്ഞത്. ആയുധങ്ങൾ സംഭരിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതായും ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ജെയ്റ്റലി പറഞ്ഞു.
ജെയ്റ്റലിയുടെ വിശദീകരണത്തിൽ അതൃപ്തി
രാജ്യസഭയിൽ പ്രതിരോധമന്ത്രി അരുൺജെയ്റ്റലിയുടെ വിശദീകരണത്തിൽ തൃപ്തരാകാത്ത പ്രതിപക്ഷം നടപടിക്രമങ്ങളെ കുറിച്ചു ആരാഞ്ഞിരുന്നു. മൂന്നു വർഷമായി ആയുധ സംഭരണത്തിൽ നടപടികളെന്നും സ്വീകരിക്കാതിരുന്ന മോദി സർക്കാർ കഴിഞ്ഞ ദിവസമാത്രമാണ് നടപടി സ്വീകരിച്ചതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
മോദി സർക്കാർ നടപടി സ്വീകരിക്കുന്നില്ല
സൈന്യത്തിന്റെ അപര്യാപ്തതകൾ പരിഹരിക്കുന്നത് യുപിഎ സർക്കാർ കൈകൊണ്ട നടപടികളൊന്നും മോദി സർക്കാർ സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
സിഎജി റിപ്പോർട്ട്
കഴിഞ്ഞ മൂന്ന് വർഷമായി ആയുധങ്ങളുടെ ശേഖരണവും കാര്യക്ഷമതയും വർധിപ്പിക്കാനായുള്ള യാതെരു ശ്രമവും ഉണ്ടായിട്ടില്ല. ദീർഘനാൾ നീണ്ടു നിൽക്കുന്ന ഒരു യുദ്ധസാഹചര്യം നേരിടേണ്ടി വന്നാൽ അതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന് ആകില്ലെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു.
ആയുധത്തിൽ കുറവ്
2013 ഓടെ സൈന്യത്തിന്റെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. ശത്രുക്കളുടെ കൈയ്യിൽ 15- 20 ദിവസം ആയുസുള്ള ആയുധത്തെ പ്രതിരോധിക്കാൻ തരത്തിലുള്ള ആയുധശേഖരങ്ങൾ സൈന്യത്തിന്റെ പക്കലില്ലെന്ന് അദ്യ റിപ്പോർട്ടിൽ തന്നെ സിഎജി മുന്നറിപ്പ് നൽകിയിരുന്നു.
മാസ്റ്റാർ പ്ലാൻ നടപ്പിലാക്കിയിട്ടില്ല
സൈന്യത്തിന്റെ ആയുധ ശേഖരത്തിന്റെ ദൗർലഭ്യം പരിഹരിക്കാനായി 16500 കോടി രൂപയുടെ പ്ലാൻ 2013 ൽ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു. 2019 ഓടെ ഈ കുറവ് പരിഹരിക്കുമെന്ന് ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ യാതെരു നടപടിയും ഉണ്ടായിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
55 ശതമാനം ആയുധം
സൈന്യത്തിന് യുദ്ധത്തിന് സജ്ജമാകണമെങ്കിൽ 152 തരത്തിലുള്ള ആയുധങ്ങൾ ആവശ്യം. എന്നാൽ ഇന്ത്യൻ സൈന്യത്തിന് വെറും 55 ശതമാനം ആയുധങ്ങൾ മാത്രമാണ് നിലവിൽ കാര്യക്ഷമമായിട്ടുള്ളത്. ബാക്കിയുള്ള ആയുധങ്ങൾ വെച്ച് സൈന്യത്തിന് വെറും 15 ദിവസം മാത്രമേ പിടിച്ചു നിൽക്കാൻ സധിക്കുകയുള്ളൂ.
സൈന്യത്തെ പ്രതിസന്ധിയിലാക്കുന്നു
ആയുധങ്ങളുടെ അഭാവം സൈന്യത്തെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. ആയുധ ദൗർലഭ്യം തുടർന്നാൽ ഭാവിയില്‍ സൈന്യം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.