വൃത്തികെട്ട രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ പുതിയ തന്ത്രങ്ങള്‍ അനിവാര്യം,സൈനികന് റാവത്തിന്റെ പിന്തുണ
ദില്ലി: ജമ്മു കശ്മീരിൽ കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനെ പിന്തുണച്ച് സൈനിക മേധാവി. മേജര്‍ ലീതുല്‍ ഗോഗോയിയ്ക്കാണ് മേജര്‍ ബിപിന്‍ റാവത്ത് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീനഗർ അസംബ്ലി തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം പ്രതിഷേധക്കാര്‍ അക്രമിക്കാതിരിക്കുന്നതിന് വേണ്ടിയായിരുന്നു കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയത്.
കശ്മീരിലെ വൃത്തികെട്ട രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ഇത്തരത്തിലുള്ള പുതിയ തന്ത്രങ്ങള്‍ അനിവാര്യമാണെന്നും ബിപിൻ റാവത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മരിക്കാൻ പറയാനാവില്ല
ജനങ്ങൾ സൈന്യത്തിന് നേർക്ക് കല്ലുകളും പെട്രോൾ ബോംബും എറിയുമ്പോള്‍ സൈനികരോട് കാത്തിരുന്ന് മരിക്കാൻ പറയാന്‍ കഴിയില്ലെന്നും ബിപിൻ റാവത്ത് പറയുന്നു. ഇന്ത്യൻ കരസേനാ മേധാവി ബിപിന്‍ റാവത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തട്ടിക്കൊണ്ടുപോയി മനുഷ്യകവചമാക്കി
ബുദ്ഗാമിലെ സീതാഹരണ്‍ ഗ്രാമത്തിലെ ഫറൂഖ് അഹമ്മദ് ധറാണ് സൈന്യം മനുഷ്യകവചമാക്കിയ യുവാവെന്ന് കണ്ടെത്തിയിട്ടുണ്ട്. കശ്മീരിലെ 53 രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളാണ് വിവാദ നടപടിയില്‍ പങ്കാളികളായിട്ടുള്ളത്. സഹോദരിയുടെ വീട്ടിലേയ്ക്ക് പോകും വഴി തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പോളിംഗ് സ്റ്റാഫിനൊപ്പം ബീരാ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായിരുന്നുവെന്നും ധര്‍ പറയുന്നു.
തിരഞ്ഞെടുപ്പിൽ ചോരപ്പുഴയൊഴുകി
ശ്രീനഗര്‍ ലോക് സഭാ തിരഞ്ഞെടുപ്പിനിടെ പോളിംഗ് സ്‌റ്റേഷനുകള്‍ ആക്രമിച്ച് പെട്രോള്‍ ബോംബും കല്ലേറുമായി സൈന്യത്തെ നേരിട്ട് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും നൂറോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വോട്ടിംഗ് മെഷീനുകള്‍ തകര്‍ത്ത് ആളുകള്‍ വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്താനായിരുന്നു ശ്രമം.
സംഭവം നാണക്കേട്
സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് ഗുന്ദിപ്പോര ഗ്രാമത്തിലെ ബീര്‍വയിലുണ്ടായ സംഭവമെന്ന് നാഷണ്‍ കോണ്‍ഫറന്‍സ് നേതാവ് തന്‍വീര്‍ സാദിഖ് പറഞ്ഞു. സിആര്‍പിഎഫ് ജവാനെ കശ്മീരില്‍ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്ന് ദിവങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം.