ബ്ലൗസ് അഴിച്ച് പാല് ചുരത്തി കാണിക്കാന്‍ പറഞ്ഞു, പോലിസ് ക്രൂരത ഞെട്ടിക്കുന്നത്; അന്വേഷണം തുടങ്ങി
സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് (സിഐഡി) അന്വേഷണം തുടങ്ങിയെന്ന് ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി രാംസേവക് പൈക്ര പറഞ്ഞു.
റായ്പൂര്‍: മാവോവാദി വേട്ടയുടെ മറവില്‍ പോലിസ് നടത്തിയ ക്രൂരതകളെ സംബന്ധിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 2015ല്‍ 16 ആദിവാസി സ്ത്രീകളെ പോലിസ് ബലാല്‍സംഗം ചെയ്തുവെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപോര്‍ട്ടിന്റെ വെളിച്ചത്തിലാണ് നടപടി. സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് (സിഐഡി) അന്വേഷണം തുടങ്ങിയെന്ന് ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി രാംസേവക് പൈക്ര പറഞ്ഞു.
എട്ട് സ്ത്രീകളെയാണ് പോലിസ് കൂട്ടബലാല്‍സംഗം ചെയ്തതെന്നും ആറ് പേര്‍ക്കെതിരേ ലൈംഗിക അതിക്രമം നടന്നുവെന്നും മറ്റു രണ്ട് സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ റിപോര്‍ട്ട്. 2015 ഒക്ടോബറില്‍ നടന്ന സംഭവത്തെ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രാഥമിക അന്വേഷണം നടത്തിയത്. കമ്മീഷന്‍ റിപോര്‍ട്ട് കഴിഞ്ഞാഴ്ച മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
പോലിസിന്റെ പീഡനത്തിനിരയായ സ്ത്രീകള്‍ നാല്‍പതോളം വരുമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. 16 പേരില്‍ നിന്നാണ് അവര്‍ മൊഴിയെടുത്തത്. 20ഓളം സ്ത്രീകള്‍ സമാനമായ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
നേരത്തെ പോലിസ് അതിക്രമങ്ങളെ കുറിച്ച് കലക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇരകള്‍ പറയുന്നു. ഛത്തീസ്ഗഡിലെ ബിജാപൂരിലുള്ള ഗ്രാമത്തിലെ സ്ത്രീകളാണ് പോലിസ് പീഡനത്തിന് ഇരകളായത്.
മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് ബിജാപൂരും സമീപ ജില്ലകളും. മാവോവാദികളെ തിരയാനെന്ന പേരിലെത്തുന്ന പോലിസുകാരാണ് സ്ത്രീകളെ പീഡിപ്പിച്ചിരുന്നത്.
മൂന്ന് പോലിസുകാര്‍ ചേര്‍ന്ന് 14കാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടി മരണത്തിന്റെ വക്കോളമെത്തി. മറ്റൊരു സ്ഥലത്ത് വെട്ടി സത്യം എന്നയാളെ അന്വേഷിച്ചെത്തിയ പോലിസ് വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് ബ്രൗസ് അഴിച്ച് കാണിക്കാന്‍ പറഞ്ഞുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
കുളിച്ചുകൊണ്ടിരിക്കുന്ന യുവതിയുടെ പിന്നാലെ പോലിസ് ഓടി. തനിക്ക് ചെറിയ കുഞ്ഞുണ്ടെന്നും ഉപദ്രിവിക്കരുതെന്നും പറഞ്ഞപ്പോള്‍ ബ്രൗസ് അഴിച്ച് പാല്‍ ചുരത്തിക്കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ഗ്രാമീണര്‍ മാധ്യമപ്രവര്‍ത്തകനോട് വെളിപ്പെടുത്തി.
അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചെത്തി സ്ത്രീകളെ കാഴ്ചവയ്ക്കാന്‍ വീട്ടിലുള്ളവരോട് പോലിസ് ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ടായെന്ന് ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. ഭക്ഷണ സാധനങ്ങള്‍ എടുത്താണ് പോലിസ് തിരിച്ചുപോയത്.
ഡബ്ല്യുഎസ്എസ് എന്ന വനിതാ സംഘടന ബിജാപൂരിലെത്തി സ്ത്രീകളില്‍ നിന്നു വിവരങ്ങള്‍ ആരാഞ്ഞു. ഇവരാണ് പോലിസ് അതിക്രമങ്ങളെ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. 40ഓളം സ്ത്രീകള്‍ പീഡനത്തിന് ഇരകളായിട്ടുണ്ട്.
കന്നുകാലികളെ മേയ്ക്കാന്‍ പോയപ്പോഴാണ് 14 കാരിയെ നിരവധി പോലിസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഇരകള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചോദിച്ചു.
ദരിദ്രരായ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളാണ് ബിജാപൂരും സമീപ ജില്ലകളും. 50 വര്‍ഷത്തിലധികമായി ഇവിടെ മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന് അവകാശപ്പെട്ടാണ് മാവോവാദികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പോലിസ് ക്രൂരതകള്‍ സംബന്ധിച്ച് സംസ്ഥാനത്തിന് പുറത്തുള്ള സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കിഷോര്‍ നാരയണ്‍ ഉള്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേണഷം പൂര്‍ത്തിയാവാന്‍ മാസങ്ങളെടുക്കുമെന്ന് മുതിര്‍ന്ന സിഐഡി ഐജി എച്ച്‌കെ റാത്തോഡ് പറഞ്ഞു. ഇരകളുടെ മൊഴിയെടുക്കാനും പ്രതികളെ കണ്ടെത്താനും സമയം വേണം. പ്രത്യേകിച്ച് ഇരകള്‍ താമസിക്കുന്നത് ഉള്‍വനത്തിലാണ്. ഇവരെ കോടതിക്ക് മുമ്പിലെത്തിച്ച് മൊഴി രേഖപ്പെടുത്തണം, സമയം ഏറെ ആവശ്യമുള്ള ദൗത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.