ബംഗാളില്‍ വര്‍ഗ്ഗീയ കലാപം ആളിക്കത്തുന്നു,ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
സംഘര്‍ഷം തുടരുന്നു
കല്‍ക്കത്ത: വര്‍ഗ്ഗീയ കലാപം തുടരുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. കാര്‍ത്തിക് ഘോഷ് (45) ആണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ബാസിര്‍ഘട്ടില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് മരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റ കാര്‍ത്തിക് ഘോഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കൊലപാതകത്തിലെത്തിച്ചതെന്ന് ബിജെപി ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 400 ബിഎസ്എഫ് ജവാന്മാരെ പോലീസ് സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
17 കാരന് മതസ്പര്‍ദ്ധക്ക് ഇടയാക്കുന്ന തരത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് പശ്ചമബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ ഹിന്ദു, മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. സംസ്ഥാനത്തെ ബദുരിയ, ബാസിര്‍ഘട്ട്, ഹറോവ, സ്വരൂപ് നഗര്‍, ദേഗംഗ എന്നീ മേഖലകളിലാണ് സംഘര്‍ഷം നടക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും പൊതുഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധക്കാര്‍ സംഘര്‍ഷം തുടരുകയായിരുന്നു.
തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് താങ്ങായി സർക്കാർ; വൺഡേ ഹോം ഒരുക്കുന്നു!!
ബെംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇദാരെ ശരിയ എന്ന സംഘടന നടത്തിയ പ്രതിഷേധ റാലിക്കിടെ പോലീസ് സ്റ്റേഷന് കത്തിച്ചിരുന്നു. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്ന സംസ്ഥാനമാണ് തന്റേതെന്നും സംസ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള സാമുദായിക പ്രശ്നങ്ങളോ വര്‍ഗ്ഗീയ കലാപങ്ങളോ ഇല്ലെന്നുമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്.