ബംഗാള്‍ സാമുദായിക കലാപം:സംസ്ഥാനത്തെ മദ്രസകള്‍ക്ക് പങ്ക്!! പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തില്‍!!
പശ്ചിമ ബംഗാള്‍ സാമുദായിക കലാപത്തെ തുടര്‍ന്നാണ് മദ്രസകളെ നിരീക്ഷിക്കുന്നത്
കൊല്‍ക്കത്ത: ബസിര്‍ഹട്ട് സാമുദായിക കലാപത്തിന്‍റെ സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ മദ്രസകള്‍ നിരീക്ഷണത്തില്‍. പ്രവാചകനെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഘാനാസ് ജില്ലകളിലൊന്നിലാണ് വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഈ സംഭവത്തില്‍ പ്രാദേശിയമായി പ്രവര്‍ത്തിക്കുന്ന ഖരേജി മദ്രസകള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മദ്രസകളെ പോലീസ് നിരീക്ഷിച്ച് വരുന്നത്.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്ത് 24 പര്‍ഘാന ജില്ലകളിലൊന്നിയായിരുന്നു രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സാമുദായിക കലാപത്തില്‍ കലാശിച്ചത്. അക്രമാസക്തരായ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ സൃഷ്ടിച്ച സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കടകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.
മദ്രസകള്‍ പ്രതിസ്ഥാനത്ത്
പശ്ചിമബംഗാളിലുണ്ടായ ഹിന്ദു- മുസ്ലിം കലാപത്തിന് പിന്നില്‍ പുറത്തുനിന്നെത്തിയവരാണെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ പോലീസാണ് പ്രദേശത്ത് നിയന്ത്രണമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന മദ്രസകള്‍ക്കുള്ള പങ്ക് പരിശോധിച്ചുവരുന്നത്. വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ബസീര്‍ഹട്ടിലെ ഗോരാരാസ്, ബന്ദൂരിയ എന്നിവിടങ്ങളിലെ മൂന്ന് മദ്രസകളാണ് പോലീസ് നിരീക്ഷിച്ചുവരുന്നത്.
ബംഗാളിലെ മദ്രസകള്‍
ഇന്ത്യയില്‍ മദ്രസ സംസ്കാരത്തിന്‍റെ പാരമ്പര്യമുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. പ്രധാനമായും മൂന്ന് തരം മദ്രസകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്നതുമാണ് ഇവയില്‍ ആദ്യത്തേത്. രണ്ടാമത്തേത് സര്‍ക്കാര്‍ അംഗീകാരമുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തവയാണ്. ഇവയിലൊന്നും ഉള്‍പ്പെടാതെ സര്‍ക്കാര്‍ അംഗീകാരമോ നിയന്ത്രണങ്ങളോ ഇല്ലാതെ മുളച്ചുപൊന്തുന്ന മദ്രസകളാണ്. ഇത്തരത്തില്‍ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തിക്കുന്ന മദ്രസകളാണ് പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതെന്നാണ് പോലീസ് നിഗമനം. സംസ്ഥാനത്തെ 6000 മദ്രസകളില്‍ 90 ശതമാനവും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. സ്വകാര്യഫണ്ടുകള്‍ കൊണ്ടോ മുസ്ലിം സംഘടനകളുടെ പണം ഉപയോഗിച്ചോ ഇവയുടെ പ്രവര്‍ത്തനങ്ങള്‍. മതപഠനങ്ങള്‍ക്കും അറബി പഠിപ്പിക്കുന്നതിനുമായാണ് ഇവയെ ഉപയോഗപ്പെടുത്തുന്നത്.
ആയുധ പരിശീലനം
ഖരേജി മദ്രസകള്‍ പോലീസ് നിരീക്ഷണത്തില്‍ വരുന്നത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ 2014 ലെ ബുര്‍ദാന്‍ സ്ഫോടനത്തിന് ശേഷമാണ്. അക്രമികള്‍ക്ക് മദ്രസകള്‍ക്ക് കീഴില്‍ ആയുധ പരിശീലനം ലഭിച്ചുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണം എത്തിനിന്നത് ജിഹാദി ശൃംഖലയിലാണ്.
ബുദ്ധദേവ് ഭട്ടാചാര്യയുടെ ആശങ്ക
2002ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയും മദ്രസകള്‍ക്ക് ജിഹാദി പ്രവര്‍ത്തനങ്ങളിലുള്ള പങ്കിനെക്കുറിച്ച് ആശങ്കകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ സംസ്ഥാന ജനസംഖ്യയുടെ 27 ശതമാനം മാത്രമാണ് മുസ്ലിങ്ങളെന്ന ന്യായവാദം ഉന്നയിച്ച അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. മുസ്ലിങ്ങളില്‍ പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മറ്റൊരു വാദം.
ഫേസ്ബുക്ക് പോസ്റ്റ് വിവാദം
11ാം ക്ലാസ് വിദ്യാർഥിയുടെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റാണ് ബസീറ സബ് ഡിവിഷനിലെ ബദുരിയിൽ സംഘർഷമുണ്ടാകാൻ കാരണമായത്. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു വിദ്യാർഥിയുടെ ഫേസ്ബുക്ക് പേസ്റ്റ്. തുടർന്ന് വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടാതെ മേഖലയിൽ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷം ശക്തം
ജൂലൈ ഒന്നിന് വൈകുന്നേരമാണ് സംഘർഷം ആരംഭിച്ചത്. ഞായറാഴ്ച രാത്രി തന്നെ വിദ്യാർഥിയെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് പ്രദേശത്ത് സംഘർഷം അരങ്ങേറുകയായിരുന്നു. ബുദുരിയ, ടന്റെറുലിയ, ഗോലാബാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രക്ഷോഭം ഉണ്ടായത്. സംഘർഷത്തിൽ നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. ആറിലധികം പോലീസ് വാഹനങ്ങളും പ്രക്ഷോഭകർ കത്തിച്ചു. സംഘർഷത്തിൽ ഇരു സമുദായത്തിലെ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ നേരിടാൻ കേന്ദ്രം മൂന്ന് കമ്പനി അർധസൈന്യത്തെ അയച്ചിട്ടുണ്ട്.
കേന്ദ്രം റിപ്പോര്‍ട്ട് തേടി
പശ്ചിമബംഗാളില്‍ സാമുദായിക കലാപം നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 11ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിനെ തുടര്‍ന്നാണ് കലാപം ഉടലെടുത്തത്.
ബിജെപി നേതാവിന്‍റെ അറസ്റ്റ്
പശ്ചിമ ബംഗാളില്‍ സാമുദായിക കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റില്‍. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ബിജെപി നേതാവ് അറസ്റ്റിലായതായി ട്വീറ്റ് ചെയ്തിട്ടുള്ളത്. ബിജെപിയുടെ അസനോല്‍ ജില്ലയുടെ ഐടി സെല്ലിന്‍റെ ചുമതലയുള്ള തരുണ്‍ സെന്‍ ഗുപ്തയാണ് അറസ്റ്റിലായിട്ടുള്ളത്.