ബിഎംടിസി സമരം തുടരും... വിട്ടുകൊടുക്കാതെ സര്‍ക്കാരും... എസ്മ പ്രയോഗിക്കുമെന്ന് ഭീഷണി!
ബെംഗളൂരു: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ണാടകയിലെ ബി എം ടി സി, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് നേരെ എസ്മ പ്രയോഗിക്കുമെന്ന് സര്‍ക്കാർ. സമരം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നത്. സമരം പിന്‍വലിച്ചില്ലെങ്കില്‍ എസ്മ (Essential Services Maintenance Act) പ്രയോഗിക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.
ബിഎംടിസി, കെഎസ്ആര്‍ടിസി സമരം തുടങ്ങി.. ഒരു വശം തളര്‍ന്ന് ബെംഗളൂരു... അവധി പ്രഖ്യാപിച്ചു!
35 ശതമാനം ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് തുടങ്ങിയ സമരം നിര്‍ത്താന്‍ തങ്ങള്‍ തയ്യാറാണ് എന്ന് സമരക്കാര്‍ പറഞ്ഞിരുന്നു പക്ഷേ മുഖ്യമന്ത്രി സിദ്ധരാമയ്യ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകണം എന്ന ഡിമാന്‍ഡാണ് സമരക്കാര്‍ക്ക് ഉള്ളത്. അതേസമയം സമരം അവസാനിപ്പിച്ചാല്‍ മാത്രമേ യൂണിയന്‍കാരുമായി ചര്‍ച്ചയുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അവശ്യ സേവന നിയമം പ്രയോഗിച്ചിട്ടും സമരം തുടരാനാണ് ഭാവമെങ്കില്‍ യൂണിയനില്‍ പെട്ട ആളുകളുടെ ജോലി പോകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ല എന്നതാണ് സമരക്കാരുടെ തീരുമാനം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകും എന്നാണ് സമരക്കാര്‍ പറയുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ളത് മുഖ്യമന്ത്രി കേള്‍ക്കമെന്നാണ് കെ എസ് ആര്‍ ടി സി സ്റ്റാഫ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ട്രഷറര്‍ ചന്ദ്ര ഗൗഡ വണ്‍ ഇന്ത്യയോട് പറഞ്ഞത്.
മെട്രോ നഗരമായ ബെംഗളൂരുവില്‍ രണ്ട് ദിവസം ബി എം ടി സി, കെ എസ് ആര്‍ ടി സി ബസുകള്‍ സമരത്തിലായത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 23,000 ത്തോളം ബസ്സുകളാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് നിര്‍ത്തിയത്. സമരം നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു.