ദില്ലിയിലെ കെജ്രിവാൾ സർക്കാരിനെ ബിജെപി അട്ടിമറിക്കും...!! ലക്ഷ്യം രാജ്യസഭാ സീറ്റുകൾ..!!
ദില്ലി: രജൗരി ഗാര്‍ഡനിലെ ഉപതിരഞ്ഞെടുപ്പിലും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും നേടിയ മിന്നുന്ന വിജയത്തിന് ശേഷം ദില്ലിയില്‍ അടങ്ങിയിരിക്കാന്‍ അല്ല ബിജെപിയുടെ തീരുമാനം. അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുക്കള്‍ ദില്ലിയില്‍ ബിജെപി നീക്കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ തോല്‍വിയോടെ അതൃപ്തരായ നേതാക്കളേയും എംഎല്‍എമാരേയും ആംആദ്മിയില്‍ നിന്നും ചൂണ്ടുകയെന്നതാണേ്രത ബിജെപി ലക്ഷ്യമിടുന്നത്.
രജൗരി ഗാര്‍ഡനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ട് ദയനീയ തോല്‍വിയാണ് ആംആദ്മി പാര്‍ട്ടി നേരിട്ടത്. മാത്രമല്ല ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ആപ് തോല്‍വിയേറ്റുവാങ്ങി. ഈ സാഹചര്യം മുതലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
കെജ്രിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിലൂടെ ദില്ലിയില്‍ നിന്നും രാജ്യസഭയിലേക്കുള്ള മൂന്ന് അംഗങ്ങളെക്കൂടിയാണ് ബിജെപി ഉന്നംവെയ്ക്കുന്നത്. വരുന്ന ജനുവരിയ്ക്ക് മുന്‍പ് സര്‍ക്കാരിനെ അട്ടിമറക്കാനുള്ള പദ്ധതിയാണ് ബിജെപി തയ്യാറാക്കുന്നത്.
ജനുവരിയോടെ ദില്ലിയില്‍ നിന്നും രാജ്യസഭയിലേക്കുള്ള മൂ്ന്ന് അംഗങ്ങളുടെ ഒഴിവ് വരുന്നുണ്ട്. അതിന് മുന്‍പായി ആംആദ്മിയെ പിളര്‍ത്തുകയോ എംഎല്‍എമാരെക്കൊണ്ട് രാജി വെയ്പ്പിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുകയോ ആണ് ലക്ഷ്യം.
തുടര്‍ച്ചയായ തോല്‍വികളില്‍ ആം ആദ്മിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലേത് വോട്ടിംഗ് മെഷിനീല്‍ കൃത്രിമം കാട്ടിയാണ് എന്ന പാര്‍ട്ടിയുടെ വാദം ഒരു വിഭാഗം തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ആംആദ്മി എംഎല്‍എ വേദ്പ്രകാശ് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആപ്പില്‍ നിന്നും രാജിവെയ്ക്കുമ്പോള്‍ തന്നെപ്പോലെ അതൃപ്തരായ മുപ്പതോളം പേര്‍ പാര്‍ട്ടിയിലുണ്ടെന്നും അവരും ബിജെപിയിലേക്ക് വരുമെന്നും വേദ്പ്രകാശ് വ്യക്തമാക്കിയിരുന്നു.
സ്ഥാനമാനങ്ങള്‍ അടക്കം വാഗ്ദാനം ചെയ്താണ് അതൃപ്തരെന്ന് പറയപ്പെടുന്ന നേതാക്കളെ ചാക്കിലാക്കാനുള്ള ആസൂത്രണം പുരോഗമിക്കുന്നത്. ആപ് എംഎല്‍എ അല്‍ക ലാംബ തനിക്ക് ഇത്തരമൊരു വാഗ്ദാനം ബിജെപിയില്‍ നിന്നും ലഭിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എംപി സ്ഥാനമായിരുന്നു വാഗ്ദാനം
67 സീറ്റുമായി ദില്ലിയില്‍ കോണ്‍ഗ്രസ്സിനെ നിലംപരിശാക്കി അധികാരത്തിലെത്തിയ ആപ്പിന് ഇപ്പോള്‍ 65 അംഗങ്ങളാണ് ഉള്ളത്. ഇവരില്‍ 21 പേരുടെ നില പരുങ്ങലിലാണ്. ആപ് സര്‍ക്കാര്‍ പാര്‍ലമെന്ററികാര്യ സെക്രട്ടറിമാരായി നിയമിച്ച 21 പേര്‍ ഇരട്ടപ്പദവി വിഷയത്തില്‍ കുടുങ്ങി വിധികാത്തിരിക്കുകയാണ്.