നോട്ട് നിരോധനം ബാധിക്കുന്നേ ഇല്ല..നഗരസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി
നോട്ട് നിരോധനം ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്നില്ല. തെളിവ് മധ്യപ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പ്
ഭോപ്പാല്‍: നോട്ട് നിരോധനത്തിന് ശേഷം വന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പതനം കാത്തിരുന്നവര്‍ക്കൊക്കെ നിരാശ സമ്മാനിച്ച് മിക്ക തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മിന്നുന്ന ജയം കൊയ്യുന്ന കാഴ്ചയാണ് കണ്ടത്. മധ്യപ്രദേശിലെ നഗരസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
35 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ശേഷിക്കുന്ന ഒരു സീറ്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയും സ്വന്തമാക്കി.
ഇക്കഴിഞ്ഞ കാലയളവില്‍ നടന്ന മിക്ക തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വിജയം ബിജെപിക്കൊപ്പം നിന്നു. ഗുജറാത്തിലും ഛത്തീസ്ഗഡിലും, ചണ്ഡീഗഡിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കായിരുന്നു ജയം.
123 സീറ്റുകളില്‍ 107ലും വിജയിച്ചാണ് ഗുജറാത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി കരുത്ത് കാട്ടിയത്. സൂറത്തിലെ കനക്പൂര്‍-കന്‍സാദ് നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 28ല്‍ 27 സീറ്റും ബിജെപി നേടി. വെറും ഒരു സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
രാജ്‌കോട്ടിലെ ഗൊണ്ടല്‍ താലൂക്ക് പഞ്ചായത്ത് കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 22ല്‍ 18സീറ്റും നേടിയായിരുന്നു ബിജെപിയുടെ വിജയം. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചണ്ഡീഗഡ് നഗരസഭാതെരഞ്ഞെടുപ്പിലും ബിജെപി-അകാലിദള്‍ സഖ്യം കോണ്‍ഗ്രസ്സിനെ തറപറ്റിച്ചു.
ഭിലായി-ചരോഡ, സരംഗഡ് നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലേയും മികച്ച ജയം 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.സെമിഫൈനലുകൾ ജയിച്ച ആത്മവിശ്വാസത്തോടെ ഫൈനൽ കളിക്കാനിറങ്ങാമെന്ന ധൈര്യത്തിലാണ് ബിജെപി.