ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവൻ ഉൾപ്പെടെ എട്ട് ഭീകരരെ വധിച്ചു,സബ്സർ അഹമ്മദ് ഭട്ട് വാനിയുടെ പിന്‍ഗാമി!
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ തലവൻ ഉള്‍പ്പെടെ എട്ട് പേരെ ഇന്ത്യൻ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീൻ തലവൻ സബ്സര്‍ അഹമ്മദ് ഭട്ട് ഉൾപ്പെടെയുള്ള എട്ട് പേരെയാണ് വധിച്ചത്. ജമ്മു കശ്മീരിലെ രാംപൂര്‍, ത്രാല്‍ എന്നിവിടങ്ങളിലായി ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലിലാണ് വധിച്ചിട്ടുള്ളത്. ട്രാൽ സെക്ടറിലെ പുല്‍വാമ ജില്ലയില്‍ ഒളിച്ചിരുന്ന രണ്ട് ഭീകരരും ബാരാമുള്ള ജില്ലയിലെ രാം പൂർ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച ആറ് പേരെയുമാണ് സൈന്യം വധിച്ചിട്ടുള്ളത്.
എട്ട് ഭീകരരിൽ ആറ് പേരെ ജമ്മു കശ്മീരിലെ റാംപൂർ സെക്ടറിൽ വച്ചാണ് ഇന്ത്യൻ സൈന്യം വധിച്ചത്. നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ച ഭീകരാരണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുള്ളത്. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഭീകരരുടെ നീക്കം തിരിച്ചറിഞ്ഞ സൈന്യം കൃത്യസമയത്ത് ആക്രമിക്കുകായിരുന്നു.
ആരാണ് ഭട്ട്
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ ബർഹാൻ വാനിയെ 2016ൽ ദക്ഷിണ കശ്മീരിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അഹമ്മദ് ഭട്ട് സംഘടനയുടെ തലപ്പത്തെത്തുന്നത്. ഇന്ത്യൻ സൈന്യവുമായി ട്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് സബ്സാർ ഭട്ട് കൊല്ലപ്പെടുന്നത്. അബു സരാര്‍ എന്നറിയപ്പെടുന്ന സബ്സാർ ഉള്‍പ്പെടെയുള്ള ഹിസ്ബുൾ ഭീകരർ ഒളിച്ചിരുന്ന വീട് ഇന്ത്യന്‍ സൈന്യം വളഞ്ഞ ശേഷം ആക്രമിക്കുകായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താനിയാണ്.
ഹുറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച
അടുത്ത ദിവസങ്ങളിൽ ശ്രീനഗറിലെത്തിയ ഭട്ട് ഹുറിയത്ത് നേതാക്കളെ കാണുന്നതിന് വേണ്ടിയാണ് എത്തിയതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്‍ നേതാവ് സാക്കിർ മൂസയുമായുള്ള തര്‍ക്കങ്ങൾ പറഞ്ഞു തീര്‍ക്കുന്നതിനായാണ് എത്തിയതെന്നും ഇരുവരും തമ്മില്‍ ശത്രുത നിലനിന്നിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സൈന്യത്തിന് നേരെ കല്ലേറ്
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്ന ഇന്ത്യൻ സൈന്യത്തിന് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതും കശ്മീരിലെ സ്ഥിതി സങ്കീർണ്ണമാക്കിയിട്ടുണ്ട്. പാക് നിയന്ത്രണത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങളോടെ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്ന കേന്ദ്രങ്ങളിൽ എത്തിയ കശ്മീരി യുവാക്കളാണ് സൈന്യത്തിന് നേരെ കല്ലെറിഞ്ഞിട്ടുള്ളത്. ഏറെ നാലത്തെ നിരോധത്തിന് ശേഷം കശ്മീരിൽ വാട്സ്ആപ്പും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുള്ള വിലക്ക് നീക്കിയതിന് പിന്നാലെയാണ് ഈ സംഭവം.
ഭീകരർക്ക് ജനപിന്തുണ
ഏറ്റുമുട്ടൽ നടക്കുന്ന ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരരെ സ ഹായിക്കുന്നതിനായി ജനങ്ങൾ ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചതായും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിൽ സംഘര്‍ഷമുണ്ടാക്കുന്നതിൽ ഇത്തരം ഗ്രൂപ്പുകൾക്കുള്ള പങ്ക് നേരത്തെ വെളിപ്പെട്ടിരുന്നു.
ബര്‍ഹാൻ വാനിയ്ക്ക് ശേഷം
ബർഹാൻ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് മെയ് 13നാണ് മൂസ ഹിസ്ബുൾ മുജാഹിദീന്‍റെ തലവനാവുന്നത്. എന്നാൽ കശ്മീര്‍ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്നും ഇത്തരം നടപടി സ്വീകരിക്കുന്നവരുടെ തലയറുക്കമണമെന്നുമുള്ള മൂസയുടെ നിലപാടിനെ സംഘടന പിന്തുണയ്ക്കാത്തതിനെ തുടർന്ന് മൂസ സംഘടന വിട്ട് പുറത്തുവന്നിരുന്നു.
ഇന്‍റലിജൻസ് റിപ്പോർട്ട്
കെട്ടിടത്തില്‍ ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ആർമി ഇന്‍റലിജൻസിൽ നിന്നുള്ള വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനെടെയാണ് ഭീകരരെ വധിച്ചിട്ടുള്ളത്. നേരത്തെ മെയ് ഒന്നിന് ബാറ്റ് സേന നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ വെള്ളിയാഴ്ച രണ്ട് ബാറ്റ് സൈനികരെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് കൊലപ്പെടുത്തിയിരുന്നു.
നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി
ജമ്മു കശ്മീരിലെ ഉറി സെക്ടറിന് സമീപത്തുള്ള രാം പൂരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം ശനിയാഴ്ച പുലര്‍ച്ചെ വധിച്ചിരുന്നു. നുഴഞ്ഞ കയറ്റശ്രമം വിജയകരമായി പരാജയപ്പെടുത്തിയെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രദേശം സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.
ബാറ്റ് ആക്രമണം ചെറുത്തു
വെള്ളിയാഴ്ച പാകിസ്താന്റെ ബാറ്റ് സേനയുടെ ആക്രമണം ചെറുത്ത് രണ്ട് ബാറ്റ് സൈനികരെ ഇന്ത്യ വധിച്ച ഉറി സെക്ടറിനോട് ചേർന്നാണ് ഭീകകരുമായി ഏറ്റവുമൊടുവിൽ ഏറ്റുമുട്ടലുണ്ടായ രാം പൂർ. നിയന്ത്രണ രേഖയിൽ നിന്ന് 600 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഫോർവേഡ് പോസ്റ്റ് ആക്രമിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.