വീട്ടില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരനെതിരെ സിബിഐ കുറ്റപത്രം
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2006ല്‍ ചെന്നൈയിലെ ബോട്ട്ക്ലബ് വീട്ടില്‍ ഹൈസ്പീഡ് ഐഎസ്ഡിഎന്‍ ടെലിഫോണുളുള്ള എക്‌ചേഞ്ച് സ്ഥാപിച്ചെന്ന കേസിലാണ് ചെന്നൈ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
സണ്‍ ടിവി നെറ്റ് വര്‍ക്ക് മാനേജിങ് ഡയറക്ടറായിരുന്ന മുന്‍ മന്ത്രിയും ദയാനിധിയുടെ സഹോദരനുമായ കലാനിധി മാരന്‍, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍, സണ്‍ ടിവിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ തുടങ്ങയവരും കേസില്‍ പ്രതികളാണ്. ചെന്നൈയിലെ ബോട്ട്ക്ലബ് വീട്ടില്‍ ടെലിഫോണുളുള്ള എക്‌ചേഞ്ച് സ്ഥാപിച്ചെന്നും അതുവഴി ബിഎസ്എന്‍എല്ലിനു 1.78 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.
764 ഹൈ സ്പീഡ് ഡാറ്റാലൈനുകള്‍ ഉപയോഗിച്ച് ഇത്രതന്നെ ടെലഫോണുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. ഇവയ്‌ക്കൊന്നും ബില്‍ അടച്ചിരുന്നില്ല. ഇതുവഴി ബിഎസ്എന്‍എല്ലിനു 1.78 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ സിബിഐ പിടിമുറുക്കുകയായിരുന്നു.
വളരെ രഹസ്യമായാണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ദയാനിധി മാരനും സംഘവും സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയത്. ബിഎസ്എന്‍എല്ലിന്റെ കൊള്ളയടി പുറത്തുകൊണ്ടുവന്നത് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കോളമിസ്റ്റ് എസ് ഗുരുമൂര്‍ത്തിയാണ്. ഇദ്ദേഹം പത്രത്തിലെഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ഇതേതുടര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മാരന്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു.