ജിഷ്ണു പ്രണോയിയുടെ മരണം: 5 പേർക്കെതിരെ കേസ്, കോളേജ് ചെയർമാനും കുടുങ്ങും!!!
നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് 5 പേര്‍ക്കെതിരെ കേസ്. നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ളവരാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.
പാമ്പാടിയിലെ നെഹ്‌റു കോളേജ് ക്യാമ്പസില്‍ ഇപ്പോഴും വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുകയാണ്.
നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ എസ് വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ , ജിഷ്ണു കോപ്പിയടിച്ചെന്ന് പറഞ്ഞ് ചീത്ത പറഞ്ഞ അധ്യാപകന്‍ സിപി പ്രവീണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസിലെ പ്രതികള്‍.
പ്രതികളായ അധ്യാപകര്‍ ഒളിവിലാണ്. അറസ്റ്റ് തിങ്കാളാഴ്ച ഉണ്ടാകുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ മുങ്ങുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പ്രിന്‍സിപ്പാള്‍ എസ് വരദരാജനെതിരെ ആത്മഹത്യാപ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോളേജ് ചെയര്‍മാന്‍ അടക്കമുള്ളവരെ പ്രതിയാക്കി കേസെടുക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ് ഒരു പരിധിവരെ വിജയിച്ചിരിക്കുന്നത്.
പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയെ ജനുവരിയിലാണ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പായി പഠനത്തിലും പാഠ്യേദര വിഷയങ്ങളിലും മിടുക്കനായി ജിഷണു കോപ്പി അടിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പരാതി. ജിഷ്ണുവിന്‌റെ മരണത്തിന് ശേഷം വലിയ പ്രക്ഷോഭങ്ങളാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടന്നത്.