'സാത്താന്റെ വചനങ്ങള്‍' രാജീവ് സര്‍ക്കാര്‍ നിരോധിച്ചത് തെറ്റായെന്ന് ചിദംബരം
ദില്ലി: 1988ലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകം 'സാത്താന്റെ വചനങ്ങള്‍' (സാത്തനിക് വേഴ്‌സസ്) നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ കുറ്റ സമ്മതം. ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറെ വിവാദമായ പുസ്തകമാണ് സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന പുസ്തകം. ഇതിനെതിരെ ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. മുസ്ലീം മതവിശ്വാസികള്‍ക്കെതിരെന്ന കാരണത്താലായിരുന്നു ഫത്‌വ. മുസ്ലീം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന കാരണത്താലാണ് പുസ്തകം ഇന്ത്യയിലും അന്ന് നിരോധിച്ചത്.
അന്ന് രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നതിനും അദ്ദേഹത്തിന് ന്യായീകരണമുണ്ട്. അന്നും തന്റെ അഭിപ്രായം ഇതുതന്നെയായിരുന്നെന്നും ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ഇതേ കാര്യം താന്‍ പറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ സല്‍മാന്‍ റുഷ്ദി പിന്നീട് മാപ്പു പറഞ്ഞിരുന്നു.
രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെയും ചിദംബരം പ്രതികരിച്ചു. വര്‍ധിച്ചുവരുന്ന അസഹിഷ്ണുത തന്നെ ആശങ്കയിലാക്കുന്നെന്ന് ചിദംബരം പറഞ്ഞു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവര്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു നല്ല രാജ്യം കെട്ടിപ്പടുക്കാന്‍ മോശം ആശങ്ങളെ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.