ചൈന ഏഷ്യയിലെ കീടം; ഇന്ത്യയ്ക്ക് മാത്രമല്ല, മിക്ക അയല്‍രാജ്യങ്ങള്‍ക്കും തലവേദന, നോക്കൂ!!
സിക്കമില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ചൈന തിബറ്റില്‍ സൈനിക പരിശീലനം നടത്തി പ്രകോപിപ്പിക്കുകയാണിപ്പോള്‍.
ദില്ലി: ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്ന ചൈന, മേഖലയിലെ മിക്ക രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയെന്ന് അഹങ്കരിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് രാജ്യം പക്ഷേ, തര്‍ക്കങ്ങളില്‍ പലപ്പോഴും വിജയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് തുടര്‍ച്ചയായി അവര്‍ അതിര്‍ത്തികളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതും.
13 രാജ്യങ്ങളുമായി 22000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ചൈനയ്ക്ക് പകുതിയിലധികം രാജ്യങ്ങളുമായി തര്‍ക്കം നിലവിലുണ്ട്. ലോകത്തെ വന്‍ സൈനിക ശക്തികളിലൊന്നാണ് ചൈന. സാമ്പത്തികമായും ചൈന ഒട്ടേറെ മുന്നിലാണ്. ചൈനയുമായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്ന രാജ്യങ്ങള്‍ പലപ്പോഴും കീഴൊതുങ്ങുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. ഇന്ത്യ അതില്‍ നിന്നു വ്യത്യസ്തമാണ്.
ഭൂട്ടാനും ഇന്ത്യയും മാത്രമല്ല
ഭൂട്ടാനും ഇന്ത്യയും മാത്രമല്ല, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മിക്ക രാജ്യങ്ങളുമായും അവര്‍ തര്‍ക്കത്തിലാണ്. വിയറ്റ്‌നാം, ലാവോസ്, തായ് വാന്‍, ജപ്പാന്‍, കംബോഡിയ, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായൊക്കെ ചൈന തര്‍ക്കത്തിലാണ്.
അതിര്‍ത്തി പങ്കിടുന്നത്
ദക്ഷിണ കൊറിയ, മംഗോളിയ, കിര്‍ഗിസ്താന്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ലാവോസ്, വിയറ്റ്‌നാം, റഷ്യ, കസാകിസ്താന്‍, താജിക്കിസ്താന്‍, നേപ്പാള്‍, മ്യാന്‍മര്‍ തുടങ്ങി രാജ്യങ്ങളുമായെല്ലാം ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്. പാക് അധീന കശ്മീരുമായും ചൈന അതിര്‍ത്തി പങ്കിടുന്നു.
പാകിസ്താനെ പൂട്ടി
പ്രത്യേക സാമ്പത്തിക ഇടനാഴി നിര്‍മാണം വഴി പാകിസ്താനെ ചൈന വരുതിയിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി വഴിയാണ് മേഖലയിലെ ചൈനയുടെ പല നിര്‍മാണങ്ങളും. ചൈനയും പാകിസ്താനും കൈക്കോര്‍ത്താണ് ഇവിടുത്തെ നിര്‍മാണങ്ങള്‍. ഇന്ത്യയെ ചൊടിപ്പിക്കുന്ന നീക്കങ്ങളാണിവര്‍ അതിര്‍ത്തിയില്‍ നടത്തുന്നത്.
പഴക്കമുള്ള കരാറുകള്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരാറുകളുടെ പേരിലാണ് ചൈന അയല്‍ രാജ്യങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത്. പല പ്രദേശങ്ങള്‍ക്കും സ്വന്തമായി പേരിട്ട് അവ തങ്ങളുടേതാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അത് ചൈനീസ് രാജവംശത്തിന്റെ ഭാഗമായിരുന്നുവെന്നും അവര്‍ വാദിക്കുന്നു.
തിബറ്റില്‍ സൈനിക പരിശീലനം
സിക്കിമില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ചൈന തിബറ്റില്‍ സൈനിക പരിശീലനം നടത്തി പ്രകോപിപ്പിക്കുകയാണിപ്പോള്‍. യുദ്ധസമാന സാഹചര്യത്തിലുള്ള പരിശീലനങ്ങളാണ് ഇവിടെ നടത്തിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയും തയ്യാറെടുപ്പില്‍
ഈ പശ്ചാത്തലത്തില്‍ ഇന്ത്യയും തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സിക്കിമിലെ നാഥുലയുടെ സുരക്ഷാ ചുമതലയുള്ള 17 മൗണ്ടന്‍ ഡിവിഷന്റെ നേതൃത്വത്തില്‍ 3000 സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചു. പശ്ചിമബംഗാളിലെ സിലിഗുഡി ആസ്ഥാനമായുള്ള 33 കോര്‍ സൈനികര്‍, ഐടിബിപി എന്നിവരും ഇവിടെ എന്തിനും സജ്ജരാണ്.
1962ലെ യുദ്ധം
1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ഇത്രയും രൂക്ഷമായ സംഘര്‍ഷ സാഹചര്യം ആദ്യമായാണ്. നാഥുലയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള ദോക് ലായിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കൈലാസത്തിലേക്കു യാത്ര നിഷേധിച്ചിരിക്കുകയാണ് ചൈന.
ഇന്ത്യ-ചൈന-ഭൂട്ടാന്‍
മേഖല ഇന്ത്യ-ചൈന-ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ്. ചൈനയും ഭൂട്ടാനും അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതോടെ പ്രതിഷേധിച്ച ഭൂട്ടാന്‍ ഇന്ത്യയുടെ സഹായം തേടി.
ഭൂട്ടാന്റെ ആവശ്യം ന്യായം
ഭൂട്ടാന്റെ ആവശ്യം ന്യായമാണെന്നും ചൈന റോഡ് നിര്‍മാണം നിര്‍ത്തി പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതോടെ ചൈന പ്രകോപിതരായി. ഭൂട്ടാനുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടെന്ന് ചൈന തിരിച്ചടിച്ചു.
ചൈനീസ് സൈന്യത്തിന്റെ അതിക്രമം
ഇതിനിടെയാണ് ദോക് ലായില്‍ ഇന്ത്യന്‍മേഖലയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതും രണ്ടു ബങ്കറുകള്‍ തകര്‍ത്തതും. ഇന്ത്യയുടെ സൈനികര്‍ തങ്ങളുടെ അതിര്‍ത്തി കടന്നുവെന്ന ആരോപണവും ചൈന ഉന്നയിച്ചു. സൈനികമായി ഇരുരാജ്യങ്ങള്‍ക്കും പ്രധാനമാണ് ദോക് ലാ.