നോട്ട് നിരോധനം: കേരളത്തിലടക്കം സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു.!തെളിവുണ്ട്.!!
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണമാണ് വെളുപ്പിച്ചെടുത്തത് എന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്.
ദില്ലി :കള്ളപ്പണം ഇല്ലാതാക്കുമെന്ന അവകാശവാദവുമായാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം വന്നത്. നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം പലവഴിക്ക് വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വന്നുകൊണ്ടിരുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് കേരളത്തിലേതടക്കമുള്ള രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്കാണ്.
മുപ്പതിനായിരം കോടി രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളില്‍ ഉള്ളതായി ഇന്‍കം ടാക്‌സ് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരളത്തിലെ സഹകരണബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ളതായും ആരോപണം ഉയര്‍ന്നു. രാജ്യത്തെ വിവിധ സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചതിന് ആദായ നികുതി വകുപ്പിന്റെ പക്കൽ രേഖകളുണ്ട് എന്നാണ് റിപ്പോർട്ട്.
നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമായി കേരളത്തിലേതടക്കമുള്ള സഹകരണ ബാങ്കുകള്‍ ഉപയോഗിച്ചുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കോടികളുടെ കള്ളപ്പണമാണ് ഈ കാലയളവില്‍ സഹകരണ ബാങ്കുകള്‍ വഴി വെളുപ്പിച്ചെടുത്തത് എന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
നോട്ട് നിരോധനം വന്ന നവംബര്‍ 8ന് ശേഷം വിവിധ മാര്‍ഗങ്ങളിലൂടെ സഹകരണ ബാങ്കുകള്‍ കള്ളപ്പണ ഇടപാട് നടത്തിയതായി ആദായ നികുതി വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ രേഖകള്‍ ചമച്ച് ലോണുകള്‍ മുഖേനെയൊക്കെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത്.
സഹകരണ ബാങ്കുകളിലും ഗ്രാമീണ ബാങ്കുകളിലുമായി 13, 000 കോടി രൂപയുടെ നിക്ഷേപം നടന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കുകള്‍ സമര്‍പ്പിച്ച രേഖകള്‍ ആദായ നികുതി വകുപ്പും ഒപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചുവരികയാണ്.
രാജസ്ഥാനിലെ ഒരു ചെറുഗ്രാമമായ ആള്‍വാറിലെ സഹകരണ ബാങ്കില്‍ 8 കോടി വെളുപ്പിച്ചതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായ വിലാസങ്ങളിലെ ആളുകള്‍ക്ക് ലോണ്‍ വകുപ്പില്‍പ്പെടുത്തിയാണ് 8 കോടി രൂപ ബാങ്ക് ഡയറക്ടര്‍മാര്‍ വെളുപ്പിച്ചെടുത്തത്.
ജയ്പൂരിലെ സഹകരണ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 1.5കോടിയുടെ കള്ളപ്പണമാണ് അലമാരിയില്‍ നിന്നും കണ്ടെടുത്തത്. ചെറുപട്ടണങ്ങളായ സോലാപൂര്‍, സൂറത്ത്, പന്തര്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ കണക്കില്‍പ്പെടാത്തതും ബിനാമി ലോക്കറുകളില്‍ നിന്നുമൊക്കെയാണ് പണം പിടിച്ചത്.
1,200ലധികം പുതിയ അക്കൗണ്ടുകളാണ് ധരിയാഗഞ്ചിലെ സഹകരണ ബാങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം തുറന്നത്. ഇവയെല്ലാം തന്നെ ബിനാമി അക്കൗണ്ടുകളോ വ്യാജ അക്കൗണ്ടുകളോ ആണ്. ഡിസംബര്‍ 26 വരെ ഈ ബാങ്കില്‍ മാത്രം നിക്ഷേപിക്കപ്പെട്ടത് 120 കോടി രൂപയാണ്.
നോട്ട് നിരോധനത്തിന് ശേഷം കേരളത്തിലേതടക്കം സഹകരണ ബാങ്കുകള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറ്റിനല്‍കുന്നത് അടക്കമുള്ള സേവനങ്ങള്‍ നിഷേധിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.