ഇന്ത്യയിൽ 2015ല്‍ ഇതുവരെ 330 വര്‍ഗീയ സംഘര്‍ഷങ്ങള്‍
ദില്ലി: ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. 2015 ലെ ആദ്യത്തെ ആറ് മാസങ്ങളിലായി രാജ്യത്ത് 330 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനെക്കാള്‍ കൂടുതലാണ് ഇവ. ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 51 പേര്‍ക്ക് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടമായി.
2015 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. 2014 ല്‍ ആദ്യത്തെ ആറ് മാസങ്ങളില്‍ രാജ്യത്ത് നടന്നത് 252 സംഘര്‍ഷങ്ങളാണ്. ഈ വര്‍ഷം ഇതുവരെയായി വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 51 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1092 പേര്‍ക്ക് പരിക്കുപറ്റി. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം 33 ആയിരുന്നു.
2014 ല്‍ രാജ്യത്ത് 644 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 95 പേര്‍ കൊല്ലപ്പെട്ടു. 1921 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷ ഉണ്ടായത്. 68 കലാപങ്ങളിലായി 10 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 2014 ല്‍ 133 കലാപങ്ങളിലായി 26 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടത്. ബിഹാറില്‍ ഇതുവരെയായി 41 കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബി ജെ പി ഭരിക്കുന്ന ഗുജറാത്താണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു സംസ്ഥാനം. 2015 ല്‍ ഇതുവരെയായി ഇവിടെ 25 കലാപങ്ങള്‍ ഉണ്ടായി. 7 പേര്‍ കൊല്ലപ്പെട്ടു. ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 59 കലാപങ്ങള്‍ നടന്നു. 4 പേര്‍ കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ ഇതുവരെയായി ഈ വര്‍ഷം 36 കലാപങ്ങളുണ്ടായി.