മോദി ഉത്തര്‍പ്രദേശിലെ ദത്തുപുത്രന്‍ തന്നെ; വൃദ്ധ ദമ്പതികള്‍ രംഗത്ത്, കോണ്‍ഗ്രസും എസ്പിയും പ്ലിങ്!!
മോദിയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ നടത്തിയ ദത്തുപുത്രന്‍ പരാമര്‍ശം വിവാദമായിരിക്കെ വിചിത്ര ആവശ്യവുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത്. ഒരു തരത്തില്‍ നിലവില്‍ നടക്കുന്ന വിമര്‍ശനങ്ങളും ചര്‍ച്ചയും മറ്റൊരു തലത്തിലേക്ക് മാറുന്ന കാഴ്ചയാണിപ്പോള്‍ ഉത്തര്‍പ്രദേശില്‍.
മോദിയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയിരിക്കുകയാണ്. യുപിക്ക് ദത്തുപുത്രന്‍മാര്‍ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും ഇവിടെയുള്ളപ്പോള്‍ ദത്തുപുത്രന്‍മാര്‍ യുപിക്ക് വേണ്ടെന്നായിരുന്നു മോദിയുടെ പ്രസംഗത്തോടുള്ള പ്രിയങ്കയുടെ പ്രതികരണം.
മോദിയോട് താല്‍പര്യമുള്ള ഗാസിയാബാദിലെ 70 കാരായ ദമ്പതികളാണ് ദത്തെടുക്കല്‍ വാഗ്ദാനവുമായി രംഗത്തെത്തിയത്. മോദിയുടെ ദത്തുപുത്രന്‍ പരാമര്‍ശത്തിനെതിരേ ഉത്തര്‍പ്രദേശ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വൃദ്ധദമ്പതികളുടെ രംഗപ്രവേശം.
തങ്ങള്‍ക്ക് മൂന്ന് മക്കളുണ്ട്. നാലാമത്തെ മകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് ദമ്പതികള്‍ പറഞ്ഞു. ഇത് യാഥാര്‍ഥ്യമാവുമോ എന്ന കാര്യമല്ല പ്രധാനം. എന്നാല്‍ അവര്‍ രംഗത്തെത്തിയത് ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 16ന് ഹാര്‍ദോയില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് വിവാദങ്ങളിലേക്ക് നയിച്ച മോദിയുടെ പ്രസംഗം. ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണ് താനെന്നായിരുന്നു മോദി പറഞ്ഞത്. രാഷ്ട്രീയമായി ആളുകളെ കൈയിലെടുക്കാന്‍ മോദി നടത്തിയ നീക്കം പക്ഷേ, വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പാളി.
മോദിയുടെ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹത്തിന് യുപി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നോട്ടീസ് അയച്ചതോടെ ചര്‍ച്ച മറ്റൊരു തലത്തിലേക്ക് നീണ്ടു. ദത്തെടുക്കലിന് ഇന്ത്യയിലുള്ള പ്രയാസങ്ങള്‍ വരെ ചര്‍ച്ചയായി. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയമായും നേരിട്ടു.
മോദിക്ക് നോട്ടീസ് അയച്ചത് കമ്മീഷന്‍ അംഗം നാഹിദ് ലാരി ഖാനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് ആണ് റിപോര്‍ട്ട് ചെയ്തത്. മോദിയുടെ പ്രസംഗം കഴിഞ്ഞ തൊട്ടടുത്ത ദിവസമായിരുന്നു കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഹാര്‍ദോയില്‍ നടത്തിയ പ്രസംഗത്തില്‍ വികാര ഭരിതമായിട്ടായിരുന്നു മോദിയുടെ പ്രസംഗം.
താന്‍ പ്രധാനമന്ത്രി ആയ ശേഷം സംസ്ഥാനത്തെ 1350 ഗ്രാമങ്ങള്‍ വൈദ്യുതിവല്‍ക്കരിച്ചുവെന്ന് മോദി പറഞ്ഞു. വാരണാസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് മോദി. അതുകൂടി പരാമര്‍ശിച്ചാണ് മോദി ദത്തുപുത്രന്‍ പ്രയോഗിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
ഞാന്‍ യുപിയില്‍ നിന്നാണ് ജയിച്ചത്. തന്റെ നോട്ട് നിരോധനമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് യുപി ജനത മികച്ച പിന്തുണയാണ് നല്‍കിയതെന്ന് മോദി അവകാശപ്പെട്ടു. എന്നാല്‍ യുപിയുടെ യഥാര്‍ഥ മക്കള്‍ ഇവിടെയുള്ളപ്പോള്‍ ദത്തുപുത്രന്റെ ആവശ്യമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെയും എസ്പിയുടേയും പ്രതികരണം.
യുപിയുടെ മക്കള്‍ അഖിലേഷും രാഹുല്‍ ഗാന്ധിയുമാണെന്ന് കോണ്‍ഗ്രസ് നേതാവും യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാന വ്യക്തിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയില്‍ സംസാരിക്കവെയാണ് പ്രിയങ്ക മോദിയെ പരിഹസിച്ച് ശക്തമായ ഭാഷയില്‍ സംസാരിച്ചത്.