യെച്ചൂരി രാജ്യസഭയിലേക്കില്ല; ബംഗാൾ ഘടകത്തിന്റെ ആവശ്യം തള്ളി, മത്സരിക്കേണ്ടെന്ന് കേന്ദ്ര കമ്മറ്റി
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കേന്ദ്ര കമ്മറ്റി. ബംഗാൾ ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മറ്റിയിൽ വോട്ടിന് തള്ളുകയായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഉറച്ച നിലപാട് നേരത്തെ ചേര്‍ന്ന പി.ബി യോഗം സ്വീകരിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്രകമ്മറ്റിയും വിഷയം വോട്ടിന് തള്ളിയത്.
രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചിരുന്നു. മത്സരിക്കാനില്ലെന്ന നിലപാട് താന്‍ വ്യക്തമാക്കിയതാണെന്നും നാളെ കേന്ദ്രകമ്മിറ്റിയില്‍ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. യെച്ചൂരിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് സിസിക്ക് കത്ത് നല്‍കിയിരുന്നു. പ്രത്യേക ക്ഷണിതാവായതിനാല്‍ വിഎസിന് വോട്ട് ചെയ്യാനായില്ല.
നിലവില്‍ രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി അടുത്ത മാസത്തോടെ അവസാനിക്കും. രാജ്യസഭയിലേക്ക് യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കിലേ യെച്ചൂരിക്ക് രാജ്യസഭാംഗമാവാന്‍ സാധിക്കു. യെച്ചൂരിയാണെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ടെന്ന നിലപാടാണ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചത്.