സ്ത്രീകള്‍ക്ക് എവിടെ ആണ് സുരക്ഷിതത്വം
മുംബൈ: ഇന്നും ജനങ്ങള്‍ പെരുമാറ്റ മര്യാദ പഠിച്ചില്ലെന്നാണ് ഓരോ കുറ്റകൃത്യങ്ങളും നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും സ്ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരതയ്ക്ക് മാറ്റമില്ല. 2013 വര്‍ഷത്തില്‍ നിന്ന് 2014 എത്തി നില്‍ക്കുമ്പോള്‍ മുംബൈയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുക ആണ്. കുറ്റ കൃത്യങ്ങളില്‍ 55 ശതമാനം വര്‍ധന ഉണ്ടായതായാണ് ക്രൈം റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ എട്ട് ശതമാനം കേസുകളില്‍ മാത്രമേ കുറ്റവാളികളെ കണ്ടെത്താന്‍ ആയുള്ളൂ എന്നതാണ് ഏറ്റവും ഭയാനകം.
അന്വേഷണത്തില്‍ പോലീസിന്റെ അനാസ്ഥയാണ് ചൂണ്ടി കാട്ടുന്നത് എന്ന് എന്‍ജിഒ ആയ പ്രജ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പോലീസുകാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു കാഴ്ചയാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. മുംബൈയില്‍ ജീവന് ഒരു സുരക്ഷയും ഇല്ലെന്നാണ് അവിടുത്തെ സ്ത്രീ ജനത പറയുന്നത്. രക്ഷിച്ചു പാലിക്കേണ്ടവര്‍ അവര്‍ക്കു നേരെ തിരിയുകയും കേള്‍ക്കേണ്ടവര്‍ കാതുകള്‍ അടയ്ക്കുകയും ചെയ്യുന്ന അവസ്ഥ ആണ് കാണുന്നതെന്നും സ്ത്രീകള്‍ പറയുന്നു. ചതിക്കുഴികള്‍ക്ക് ഇടയിലൂടെ ഉള്ള അപകട യാത്രയ്ക്ക് വിധിക്കപ്പെടുകയാണ് ഇന്നത്തെ സ്ത്രീ സമൂഹം.
പീഡനത്തിന്റെ തോത് അറിയാന്‍ നടത്തിയ സര്‍വ്വേയില്‍ 22,580 പേരില്‍ 32 ശതമാനം പേരും മുംബൈ സുരക്ഷിതമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. 2013-14 കാലഘട്ടത്തില്‍ 400 ഓളം പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷം 300 ല്‍ താഴെ ഉള്ള കണക്കാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. അതേസമയം കൊലപാതക കേസുകള്‍ 202 ല്‍ നിന്നും 171 ആയി കുറഞ്ഞിട്ടുണ്ട്. കുര്‍ള, ബാന്ദ്ര മേഖലകളിലാണ് കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം കൂടിയതായി കണ്ടെത്തിയത്. ഓരോ വര്‍ഷവും അതിക്രമം കൂടി വരുമ്പോള്‍ അധികൃതര്‍ കണ്ണടയ്ക്കുക ആണ്.
ബസ് യാത്ര ഒരു പേടി സ്വപ്‌നവും, ട്രെയിന്‍ യാത്രകള്‍ ഒരു ദുരന്ത സ്വപ്‌നവും ആകുമ്പോള്‍ സ്ത്രീകള്‍ക്ക് എവിടെ ആണ് സുരക്ഷിതത്വം. പരിഹാര മാര്‍ഗ്ഗങ്ങള്‍ വഴി മുട്ടുമ്പോള്‍ ചൂഷ്ണങ്ങളും വിവേചനങ്ങളും നേരിട്ട് മരണങ്ങള്‍ക്ക് കീഴടങ്ങുക ആണ് സ്ത്രീകള്‍. ഇന്ത്യ ഓരോ ദിനവും പുലരുന്നത് ആശങ്കയുടെ കണക്കുകളിലേക്കാണ്.