റമദാനിലും കാശ്മീരില്‍ ചോരപ്പുഴ; കൊല്ലപ്പെട്ടത് 42 പേര്‍
ശ്രീനഗര്‍: വിശുദ്ധമാസമായി കരുതപ്പെടുന്ന റമദാനിലും കാശ്മീരിലെ കലാപത്തിനും ചോരപ്പുഴയ്ക്കും അറുതിയില്ല. ആയുധം താഴെവെക്കാതെ കലാപകാരികളും തീവ്രവാദികളും പോലീസും സൈന്യവുമെല്ലാം ഏറ്റുമുട്ടിയപ്പോള്‍ പൊലിഞ്ഞത് 42 ജീവനുകള്‍. സൈനികരും, പോലീസുകാരും, സാധാരണക്കാരും തീവ്രവാദികളുമെല്ലാം ഉള്‍പ്പെടെയാണ് ഇത്രയും പേര്‍ റമദാനില്‍ കൊല്ലപ്പെട്ടത്.
ഇതില്‍ ഏറ്റവും ക്രൂരമായ കൊലപാതകം പോലീസ് ഉദ്യോഗസ്ഥന്റെതായിരുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എംഎ പണ്ഡിത് ശ്രീനഗറിലെ ജുമാമസ്ജിദിന് പുറത്ത് ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. കലാപകാരികള്‍ പോലീസ് ഉദ്യോഗസ്ഥനെ നഗ്നനാക്കി മര്‍ദ്ദിച്ചതാമ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കാശ്മരീല്‍ കലാപം ആരംഭിച്ചശേഷം നൂറോളം സാധാരണക്കാരാമ് മരിച്ചതെന്ന് ജനങ്ങളും പറയുന്നു. ബുര്‍ഹന്‍ വാണിയെ കൊലപ്പെടുത്തിയശേഷമാണ് കാശ്മീരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, 1990കളിലേതുപോലെ റമദാന്‍ കാലയളവില്‍ തീവ്രവാദികള്‍ ഇപ്പോള്‍ കൂടുതല്‍ ആക്രമണം നടത്താറില്ല.
കഴിഞ്ഞവര്‍ഷം കാശ്മീരില്‍ 32 പേരാണ് റമദാന്‍ മാസത്തില്‍ കൊല്ലപ്പെട്ടത്. ബുര്‍ഹന്‍ വാണി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റമദാന്‍. കാശ്മീരില്‍ കലാപത്തിന് തുടക്കമിട്ടതും ഈ കാലത്താണ്. ഈ വര്‍ഷമാണ് സമീപകാലത്തുണ്ടായ ഏറ്റവും മോശം റമദാന്‍ മാസമെന്ന് വിലയിരുത്തപ്പെടുന്നു. സമാധാനത്തിന്റേയും കാരുണ്യത്തിന്റെയും മാസമായ റമദാനിലും കാശ്മീരി ജനത ഭീതിയില്‍ കഴിയേണ്ടിവരുന്നത് കലാപകാരികള്‍ മൂലമാണെന്നാണ് സൈന്യം പറയുന്നത്.