ക്ഷേത്രം തകര്‍ത്തു; അദ്വാനിക്കെതിരെ ഹിന്ദുമഹാസഭയുടെ നിയമനടപടി
ദില്ലി: അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ മാത്രമല്ല, രാമക്ഷേത്രം തകര്‍ത്തതിനും ബിജെപി നേതാവ് എല്‍ കെ അദ്വാനിക്കെതിരെ നിയമനടപടി വരുന്നു. ബിജെപിക്ക് പിന്തുണ നല്‍കിപ്പോന്നിരുന്ന ഹിന്ദു സംഘടനയായ ഹിന്ദുമഹാസഭയാണ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
1992ല്‍ അയോധ്യയിലെ ബാബ്‌റി മസ്ജ് തകര്‍ത്തതിനൊപ്പം രാമക്ഷേത്രവും തകര്‍ത്തതായാണ് ഹിന്ദുമഹാസഭയുടെ ആരോപണം. പള്ളിക്കടുത്ത് മുസ്ലീങ്ങളുടെ അനുവാദത്തോടുകൂടി സ്ഥാപിച്ചിരുന്ന വിഗ്രഹ പ്രതിഷ്ഠയും മറ്റും ബാബ്‌റി മസ്ജിദ് തകര്‍ന്നതിനോടൊപ്പം നശിപ്പിക്കപ്പെട്ടെന്ന് ഹിന്ദുമഹാസഭ ആരോപിക്കുന്നു. സംഭവം നടന്ന് 23 വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദു മഹാസഭ നിയമനടപടിക്കൊരുങ്ങുന്നതെന്നത് കൗതുകകരമാണ്.
മുസ്ലീങ്ങള്‍ നമസ്‌കാരം ചെയ്തിരുന്ന താഴിക്കുടത്തിന് പുറത്തുള്ള ഭാഗത്തായിരുന്നു വിഗ്രഹ പ്രതിഷ്ഠ നടത്തിയിരുന്നത്. എന്നാല്‍ പള്ളി തകര്‍ക്കുന്നതിനിടയില്‍ ക്ഷേത്രത്തിനു കേടുപാടുപറ്റി. മോസ്‌കും രാമക്ഷേത്രവും ഒരേസമയം തകര്‍ക്കുന്ന നടപടിയാണ് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഹിന്ദു മഹാസഭ ആരോപിക്കുന്നു.
അതുകൊണ്ടുതന്നെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. അയോധ്യയില്‍ ബലംപ്രയോഗിച്ച് രാമക്ഷേത്രം പണിയില്ലെന്ന സൂചനയും അദ്ദേഹം തരുന്നുണ്ട്. ക്ഷേത്രം പണിയാന്‍ മുസ്ലീം സഹോദരന്മാരുമായി യോജിപ്പിലെത്തുമെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ചക്രപാണിയുടെ ആവശ്യം.